ലീഗ് സസ്പെൻഡ് ചെയ്തതിന് പിന്നാലെ കെഎം ബഷീർ ഇടത് വേദിയിൽ
മലപ്പുറം: മുസ്ലീം ലീഗിൽ നിന്ന് സസ്പെൻഡ് ചെയ്ത ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെഎ ബഷീര്‍ വീണ്ടും ഇടതുവേദിയില്‍. പൗരത്വ ഭേദഗതിക്കെതിരായി എൽഡിഎഫ് നടത്തിയ മഹാശൃംഗലയിൽ പങ്കെടുത്തതിനായിരുന്നു കെഎ ബഷീറിനെ ലീഗിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വീണ്ടും പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് നടത്തുന്ന സമരത്തിലാണ് വീണ്ടും ബഷീർ പങ്കെടുത്തിരുന്നത്.
എല്‍ഡിഎഫിന്റെ ഘടകക്ഷിയായ ഐന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് സിഎഎയ്ക്ക് എതിരെ നടത്തുന്ന ഏകദിന ഉപവാസ സമരത്തിലാണ് ബഷീര്‍ പങ്കെടുക്കുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്ന മുന്‍നിലപാട് അദ്ദേഹം ആവർത്തിച്ചു. യുഡിഎഫ് നടത്തുന്ന മനുഷ്യ ഭൂപടത്തിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വൈകിയായാലും പാര്‍ട്ടി തന്നെ മനസ്സിലാക്കുമെന്ന് പറഞ്ഞ ബഷീര്‍ തന്നെ ലീഗ് സ്വീകരിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പാർട്ടി മാറുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതേയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ മനുഷ്യ ഭൂപടം മനുഷ്യന്മാരെ കൊണ്ട് ഉണ്ടാക്കേണ്ടതല്ല. ഹൃദയത്തില്‍ ചോര കൊണ്ട് എഴുതേണ്ടതാണ്. ആ മനുഷ്യ ഭൂപടത്തില്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പങ്കെടുക്കാൻ തീരുമാനിച്ചതാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുകൊണ്ട് യുഡിഎഫ് നടത്തുന്ന മറ്റുപരിപാടികളിലും ഒരു പൗരന് എന്ന നിലയില്‍ ഒരു മുസ്ലീം എന്ന നിലയില്‍ പങ്കെടുക്കുമെന്നും അതിൽ രാഷ്ട്രീയം നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.