അപകട സമയത്ത് മദ്യപിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ശ്രീറാം; വിശദീകരണം തള്ളി, സസ്പെൻഷൻ നീട്ടി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്ന് ആവർത്തിച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. ചീഫ് സെക്രട്ടറിയ്ക്ക് സമർപ്പിച്ച വിശദീകരണത്തിലാണ് ശ്രീറാം ഇക്കാര്യം പറഞ്ഞത്. എന്നാൽ വിശദീകണം തള്ളിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. 60 ദിവസത്തേയ്ക്ക് കൂടിയാണ് സസ്പെൻഷൻ നീട്ടിയത്.
രാജ്യത്ത് ഒരു പത്രം കൂടി അച്ചടി നിർത്തുന്നു; ഡിഎൻഎയുടെ അവസാന പതിപ്പ് വ്യാഴാഴ്ച പുറത്തിറങ്ങും
ഓഗസ്റ്റ് മൂന്നാം തീയതി പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിൽ ഓടിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകനായ കെഎം ബഷീർ കൊല്ലപ്പെടുന്നത്. മദ്യപിക്കാത്ത ആളാണ് താനെന്നും, അപകട സമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് ഏഴ് പേജുള്ള വിശദീകരണ കുറിപ്പിൽ ശ്രീറാം ആവർത്തിക്കുന്നത്. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസിൽ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം തന്നെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ശ്രീറാമിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും വിശദീകരണത്തിൽ ശ്രീറാം നിഷേധിക്കുകയാണ്.
മദ്യപിച്ച് വാഹനം ഓടിച്ചിട്ടില്ലെന്നും വ്യാജരേഖകൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ശ്രീറാം പറയുന്നു. വിശദീകരണം തള്ളുകയാണെങ്കിൽ തന്നിൽ നിന്നും നേരിട്ട് വിശദീകരണം കേൾക്കാനുള്ള അവസരം തരണമെന്നും ശ്രീറാം അഭ്യർത്ഥിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി നീട്ടിയത്. ബോധപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്.
അപകടം ഉണ്ടായ ശേഷം ബഷീറിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. താൻ മദ്യപിച്ചിരുന്നതായുള്ള സാക്ഷി മൊഴികൾ ശരിയല്ല. രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിട്ടുമില്ലെന്ന് ശ്രീറാം വ്യക്തമാക്കുന്നുണ്ട്. കിംസ് ആശുപത്രിയിൽ അഡ്മിറ്റായി 9 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്ത സാംപിളുകൾ ശേഖരിച്ചത്. കേസിൽ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.