കെഎം മാണി അന്തരിച്ചു.. വിട വാങ്ങിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായൻ! മരണം 5 മണിയോടെ
കേരള കോൺഗ്രസ് എം ചെയർമാൻ കെഎം മാണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് 4.57ഓട് കൂടിയാണ് മരണം സംഭവിച്ചത്.
കേരള രാഷ്ട്രീയത്തിലെ അതികായനാണ് വിടവാങ്ങിയിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിവിഗതികളില്‍ വലിയൊരു സ്ഥാനമുണ്ട് കെഎം മാണിയെന്ന വന്‍ മരത്തിന്. ആ വന്‍മരമാണിപ്പോള്‍ അപ്രതീക്ഷിതമായി വീണിരിക്കുന്നത്.
കെഎം മാണിയുടെ മൃതദേഹം ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റും. നാളെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം പാലായിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രലില്‍ കെഎം മാണിയുടെ സംസ്‌ക്കാരം നടക്കും.
ഏറെ നാളായി ചികിത്സയിൽ
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കെഎം മാണി ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുന്‍പും അദ്ദേഹത്തെ ഒരു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു.
Recommended Video
വൃക്കകൾ തകരാറിൽ
എന്നാല്‍ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചത്. പ്രത്യേക സൗകര്യമുളള ആംബുലന്‍സിലാണ് അദ്ദേഹത്തെ കോട്ടയത്ത് നിന്നും കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ വൃക്കകള്‍ തകരാറിലാണെന്ന് കണ്ടെത്തി.
ആരോഗ്യം വീണ്ടും വഷളായി
രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് അദ്ദേഹത്തിന് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രിയിൽ നിന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ വൈകിട്ട് മൂന്ന് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ശ്വാസകോശത്തില്‍ അണുബാധ
അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞു. തുടർന്ന് അഞ്ച് മണിയോടെ കേരള രാഷ്ട്രീയത്തിലെ ആ വൻമരം വീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടായിരുന്നു. ഇതാണ് ആരോഗ്യനില വഷളാക്കിയത് എന്നാണ് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി സന്ദർശിച്ചു
ഏറെ നാളുകളായി കെഎം മാണി ആസ്തമയ്ക്ക് ചികിത്സയില്‍ ആയിരുന്നു. കോട്ടയത്ത് ഏറെ നാള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിനും പാര്‍ട്ടിക്കുളളിലെ പടലപ്പിണക്കങ്ങള്‍ക്കുമൊടുവില്‍ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അസുഖബാധിതനായ മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആശുപത്രിയിലെത്തി മാണിയെ സന്ദർശിച്ചിരുന്നു.
കുട്ടിയമ്മയും ജോസും അരികെ
മരണ സമയത്ത് ഭാര്യ കുട്ടിയമ്മ, മകന്‍ ജോസ് കെ മാണി, പേരക്കുട്ടികള്‍ എന്നിവര്‍ മാണിയുടെ സമീപത്തുണ്ടായിരുന്നു. ജോസ് കെ മാണിയെ കൂടാതെ എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി എന്നിവരും കെഎം മാണിയുടെ മക്കളാണ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വ്യക്തിയാണ് കെഎം മാണി.
റെക്കോർഡുകളുടെ തോഴൻ
രാഷ്ട്രീയത്തിലെ റെക്കോര്‍ഡുകളുടെ തോഴനായിരുന്നു കരിങ്കോഴയ്ക്കല്‍ മാണി മാണി. ഏറ്റവും കൂടുതല്‍ കാലം മന്ത്രി മാത്രമല്ല എംഎല്‍എ ആയിരുന്ന റെക്കോര്‍ഡും കെഎം മാണിക്ക് സ്വന്തം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്ന മറ്റൊരു നേതാവും ഇതുവരെയില്ല.
പാലായുടെ മാണിക്യം
പാലാ എന്നാല്‍ കെഎം മാണിയല്ലാതെ മറ്റൊന്നും മലയാളിക്ക് ഓര്‍മ്മ വരാന്‍ സാധ്യതയില്ല. പാലാ ഒരിക്കലും മാണിയെ കൈവിട്ടിട്ടില്ല. പാലായില്‍ നിന്നും പതിമൂന്ന് തവണയാണ് കെഎം മാണി നിയമസഭയിലേക്ക് എത്തിയത്. 54 വര്‍ഷങ്ങളാണ് മാണി പാലായെ പ്രതിനിധീകരിച്ചത്.
ഏറ്റവും കൂടുതൽ ബജറ്റുകൾ
രാജ്യത്തെ മറ്റൊരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാന്‍ സാധിക്കാത്ത ഒരു റെക്കോര്‍ഡ് കൂടിയാണത്. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും കെഎം മാണിയാണ്. തീര്‍ന്നില്ല, ഏറ്റവും അധികം കാലം ധനകാര്യ വകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്ത ഒരേ ഒരു മന്ത്രിയേ ഉളളൂ. അത് മാണിയാണ്.
മാണിക്ക് പകരം മാണി മാത്രം
കെഎം മാണി രാഷ്ട്രീയത്തിലേക്ക് ചുവടെടുത്ത് വെച്ചത് കോണ്‍ഗ്രസിലൂടെയാണ്. പിന്നീടാണ് അദ്ദേഹം കേരള കോണ്‍ഗ്രസിലെ അനിഷേധ്യനായ നേതാവായി വളര്‍ന്നത്. മറ്റാരെയും പകരം വെക്കാനില്ലാതെയാണ് ആറ് പതിറ്റാണ്ടുകളോളും നീണ്ട കെഎം മാണിയുടെ സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീണിരിക്കുന്നത്.
രാഹുൽ മാജിക് ഫലിക്കില്ല! എൻഡിഎ കഷ്ടിച്ച് മാന്ത്രിക സംഖ്യ കടക്കും, പോള്‍ ഓഫ് ഒപ്പീനിയന് പോള്‍!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ