കോണ്‍ഗ്രസ്സിനെതിരായ പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കില്ല: വിഎം സുധീരന് മാണിയുടെ മറുപടി
തിരിവനന്തപുരം: കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്നുള്ള വിവാദം അയയുന്നില്ല. മാണിക്ക് മുന്നില്‍ സീറ്റ് നിരുപാധികം അടയറവ് വെച്ച കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെയായിരുന്നു ഇതുവരെ പാര്‍ട്ടി അണികളുടേയും നേതാക്കളുടേയും വിമര്‍ശനം. ഇപ്പോഴത് മാണിക്കെതിരേയും തിരിഞ്ഞിരിക്കുകയായാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുന്നണി വിട്ടസാഹചര്യത്തില്‍ മാണി കോണ്‍ഗ്രസിനെതിരായി നടത്തിയ പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുധീരന്റെ ഈ ആവശ്യം തള്ളിക്കൊണ്ട് കെ എം മാണി രംഗത്തെത്തി. ഖേദം പ്രകടിപ്പിക്കേണ്ട ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ലെന്നായിരുന്നു മാണിയുടെ മറുപടി.
നിലപാട് വ്യക്തമാക്കണം
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതില്‍ കടുത്ത വിമര്‍ശനവുമായാണ് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇന്നും നടത്തിയത്. ബാർകോഴ കേസില്‍ അകലുകയും നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുന്നണി വിടുകയും ചെയ്ത മാണി രാജ്യസഭാ സീറ്റ് നേടിക്കൊണ്ടാണ് വീണ്ടും യുഡിഎഫില്‍ പ്രവേശിച്ചിരിക്കുന്നത്.
മുന്നണിയിലേക്ക് പുനപ്രവേശിച്ച മാണി യുഡിഎഫ് വിടുമ്പോള്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറിയോ എന്ന് മാണി വ്യക്തമാക്കണം. യുഡിഎഫ് ബന്ധം ഉപേക്ഷിക്കാനുള്ള മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും ഇന്ന് രാവിലെ വിഎം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.
വന്‍ അട്ടിമറി
ഡല്‍ഹിയിലെ ചര്‍ച്ചയില്‍ നടന്നത് വന്‍ അട്ടിമറിയാണെന്നും സുധീരന്‍ ആരോപിച്ചു. കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. സീറ്റ് ചോദിക്കാത്ത കേരളാ കോണ്‍ഗ്രസ്സിന് അങ്ങോട്ട് കൊണ്ടുപോയി സീറ്റ് കൊടുക്കുകയായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവില്‍ പോലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനം ആണിതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിക്ക് നേരേ
പിജെ കൂര്യനെ വെട്ടാന്‍ കുഞ്ഞാലിക്കുട്ടിയെ ഇറക്കി മാണിക്ക് സീറ്റ് കൊടുത്ത നീക്കത്തിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങളാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരിത്തിയിരുന്നു. ഇതിനെ ശരിവെക്കും വിധം ഉമ്മന്‍ ചാണ്ടിക്കെതിരായിരുന്നു വിഎം സുധീരന്റെ വിമര്‍ശനങ്ങള്‍ ഏറെയും. രാജ്യസഭാ സീറ്റിന് വേണ്ടി മന്ത്രിസ്ഥാനം രാജിവെച്ച പഴയ ചരിത്രം സുധീരന്‍ ഓര്‍മ്മിപ്പിച്ചത് ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടായിരുന്നു
ബന്ധം വഷളാക്കില്ല
തനിക്കെതിരേയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബന്ധം വഷളാക്കില്ലെന്ന് മാണി വ്യക്തമാക്കി. കോണ്‍ഗ്രസ്സിനെതിരെ ഖേദം പ്രകടിപ്പിക്കേണ്ട ഒരു ആരോപണവും കേരളാ കോണ്‍ഗ്രസ് നടത്തിയിട്ടില്ല. രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ ജോസ് കെ മാണിക്ക് താല്‍പര്യമില്ലായിരുന്നു.പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം മത്സരിക്കാന്‍ തയ്യാറായതെന്നും മാണി കൂട്ടിച്ചേര്‍ത്തു.
പഴയ പ്രസ്താവന
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ ആത്മാഭിനാത്തെയാണ് ചോദ്യം ചെയ്യുന്നത് എന്നായിരുന്നു യുഡിഎഫ് വിടാനുള്ള തീരുമാനത്തിന് പിന്നാലെ മാണിയുടെ പ്രസ്താവന. മുന്നണി വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാനായി ചരല്‍ക്കുന്നില്‍ ചേര്‍ന്ന യോഗത്തിലും കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് നടത്തിയത്. കെഎം മാണിയെ പാലായില്‍ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ശ്രമിച്ചെന്നും ഇതിന് ചുക്കാന്‍ പിടിച്ചത് എം എം ജേക്കബ് ആണെന്നും ആരോപണം ഉണ്ടായിരുന്നു.
Recommended Video
എല്ലാം എല്ലാരും അറിയും
മാണിയെ മുന്നണിയിലേക്ക് തിരിച്ചു കൊണ്ടുവരാനും അദ്ദേഹത്തിന് പാര്‍ട്ടിക്ക് രാജ്യസഭാ സീറ്റ് കൊടുക്കാനുമുള്ള തീരുമാനവും എല്ലാവരും അറിയും എന്നായിരുന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇത് പാര്‍ട്ടിയിലേയും മുന്നണിയിലേയും എല്ലാവരുടേയും അറിവോടെയാണെന്നും ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഒഴിവാക്കുന്നതിനാണ് ഈ വിട്ടുവീഴച്ചയെന്നും അദ്ദേഹം പറഞ്ഞു.