സര്‍ പദവിയുള്ള ഏക നേതാവ്, പാലായിലെ റെക്കോര്‍ഡ്, കേരള രാഷ്ട്രീയത്തില്‍ മാണിക്ക് മാത്രമുള്ള നേട്ടം
Recommended Video
കോട്ടയം: കേരള രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവും പാലായുടെ മണിമുത്തുമായ കെഎം മാണി വിടവാങ്ങിയിരിക്കുകയാണ്. പാലാക്കാര്‍ക്ക് മാത്രമല്ല കേരളത്തിന്റെ പൊതുനഷ്ടമാണ് ഇത്. അരനൂറ്റാണ്ടിലേറെയായി തലയുയര്‍ത്തി നിന്ന് നേതാവായിരുന്നു മാണി സര്‍ എന്ന് വിളിക്കപ്പെടുന്ന കെഎം മാണി. ഒരുപക്ഷേ കേരള കോണ്‍ഗ്രസ് എമ്മിന്റെ ചരിത്രം തന്നെ മാണിയില്‍ മാത്രമൊതുങ്ങുന്നതാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മാണിയുടെ വിയോഗമെത്തുന്നത്. 52 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കോണ്‍ഗ്രസിനൊപ്പവും ഇടതിനൊപ്പവും നിന്ന ചരിത്രമുണ്ട്. പക്ഷേ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ അദ്ദേഹം എന്നും ഒപ്പമുണ്ടായിരുന്നു എന്നതാണ് വാസ്തവം. കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് മാത്രമായി ഉണ്ടായിരുന്ന ചില റെക്കോര്‍ഡുകളും ഉണ്ട്.
കേരള രാഷ്ട്രീയത്തിലെ സര്‍
കേരള രാഷ്ട്രീയത്തില്‍ സര്‍ എന്ന് സന്തോഷത്തോടെ എല്ലാവരും വിളിക്കുന്ന നേതാവാണ് മാണി. പാലായിലെ മാത്രമല്ല, എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാനും, അത് മാണി സാര്‍ പരിഹരിച്ച് തരുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സാധാരണക്കാര്‍ക്ക് എന്നും പരിചിതമായിരുന്നു. ധനമന്ത്രി സ്ഥാനത്തിരുന്ന് കേരളത്തിന്റെ വികസനത്തെയും കുതിപ്പിനെയും കുറിച്ച് ഇത്രത്തോളം ധാരണയോടെ സംസാരിക്കുന്ന മറ്റൊരു നേതാവുമില്ല. ആ മികവ് കാരണമാണ് അദ്ദേഹത്തിന് സര്‍ എന്ന വിളി സ്ഥിരമാക്കിയത്.
പാലായിലെ റെക്കോര്‍ഡ്
പാലായില്‍ നിന്ന് മത്സരിച്ച് റെക്കോര്‍ഡിട്ട ചരിത്രവും മാണിക്കുണ്ട്. കെഎം മാണി മത്സരിക്കാന്‍ തുടങ്ങിയ ശേഷം പാലായ്ക്ക് മറ്റൊരു എംഎല്‍എ ഇല്ല എന്നതും രസകരമായ കാര്യമാണ്. 52 വര്‍ഷത്തോളം പാലായില്‍ നിന്ന് വിജയിച്ച ചരിത്രമാണ് മാണിക്കുള്ളത്. 12 മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായി. നാലു തവണ ധനമന്ത്രിയായ മാണി ഏഴ് തവണ നിയമവകുപ്പ് മന്ത്രിയായി. രണ്ട് തവണ ആ ഭ്യന്തര മന്ത്രിയുമായി. കപ്പിനും ചുണ്ടിനുമിടയില്‍ മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്.
നേട്ടങ്ങള്‍ നിരവധി
ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡും മാണിക്കുണ്ട്. 52 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ 25 വര്‍ഷം മന്ത്രിയായിരുന്നു മാണി. 13 ബജറ്റുകളാണ് മാണി ഇതുവരെ അവതരിപ്പിച്ചത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. 1980 മുതല്‍ 1986 വരെ തുടര്‍ച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചതും റെക്കോര്‍ഡാണ്. പാലായുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും അഭേദ്യമായിരുന്നു. തന്റെ രണ്ടാം ഭാര്യയെന്നാണ് പാലായെ അദ്ദേഹം വിശദീകരിച്ചത്.
വളര്‍ച്ച ഇങ്ങനെ
കുട്ടികളാണ് അദ്ദേഹതത്തിന്് മാണി സാര്‍ എന്ന പേരു നല്‍കിയത്. കേരള രാഷ്ട്രീയത്തില്‍ ഒരിക്കല്‍ പോലും എതിരാളികളെ മോശം പദങ്ങള്‍ക്കൊണ്ട് അദ്ദേഹം വിമര്‍ശിച്ചിട്ടില്ല. 1964ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രസിലേക്കാണ് അദ്ദേഹം പോയത്. 1965ല്‍ പാലാ നിയമസഭാ മണ്ഡലത്തില്‍ കന്നിയങ്കം. പിന്നീട് നിര്‍ത്താതെ വിജയമായിരുന്നു. അക്കാലത്ത് തീപ്പൊരി പ്രസംഗമായിരുന്നു അദ്ദേഹത്തിന്റെ കരുത്തായി എല്ലാവരും കണ്ടിരുന്നു. ഭരണത്തില്‍ മികച്ച മന്ത്രിയായും പ്രതിപക്ഷത്താണെങ്കില്‍ തന്ത്രജ്ഞനായും അദ്ദേഹം വിലയിരുത്തപ്പെട്ടിരുന്നു.
കേരള കോണ്‍ഗ്രസിലെ വളര്‍ന്നത്
1965ല്‍ പിടി ചാക്കോയുടെ ശിഷ്യനായിരുന്ന കെഎം മാണി കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വിടി തോമസിനെ തോല്‍പ്പിച്ചാണ് വളര്‍ന്നത്. 1967ല്‍ വിടി തോമസിനെ തന്നെ പരാജയപ്പെടുത്തി. 1970ല്‍ മാത്രമാണ് മാണി ശക്തമായ പോരാട്ടം അറിഞ്ഞത്. എംഎം ജേക്കബുമായുള്ള പോരാട്ടത്തില്‍ 364 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇടതുപക്ഷത്തിന്റെ എന്‍സി ജോസഫിനെ തകര്‍ത്തായിരുന്നു പിന്നീടുള്ള വിജയം. പിന്നീട് മാണിക്കെതിരെ ആരും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.
കെഎം മാണി അന്തരിച്ചു.. വിട വാങ്ങിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായൻ! മരണം 5 മണിയോടെ