'നേതൃത്വം തികഞ്ഞ തോല്‍വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില്‍ രൂക്ഷമായ വാക് പോര്
കോഴിക്കോട്: മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി എംഎല്‍എ ഉള്‍പ്പടേയുള്ള നേതാക്കള്‍. മുസ്ലിംലീഗ് സംസ്ഥാന സമിതിയ യോഗത്തിലാണ് പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടേയുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉണ്ടായത്.
ദേശീയ ശ്രദ്ധയാകര്‍ഷിച്ച വിഷയങ്ങളില്‍ മുസ്ലിംലീഗിന് പാര്‍ലമെന്റിന് അകത്തും പുറത്തും മികച്ച രീതിയില്‍ ഇടപെടാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍. അസം പൗരത്വ രജിസ്ട്രേഷന്, മുത്തലാഖ്, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ ദേശീയ തലത്തില്‍ ഒരു ചര്‍ച്ച പോലും ഉയര്‍ത്താന്‍ പാര്‍ട്ടി നേതൃത്വത്തിനോ പാര്‍ലമെന്റ് അംഗങ്ങള്‍ക്കോ കഴിഞ്ഞില്ലെന്ന് യോഗത്തില്‍ കെഎം ഷാജി എംഎല്‍എ വിമര്‍ശിച്ചു.
തികഞ്ഞ പരാജയം
കെ എം ഷാജിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ എഴുന്നേറ്റത് പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ യോഗത്തില്‍ രൂക്ഷമായ വാക്പോരാണ് നടന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പാര്‍ട്ടി എംപിമാരും നേതൃത്വവും തികഞ്ഞ പരാജയമായിരുന്നെന്ന് കെഎം ഷാജി പറഞ്ഞു.
പാര്‍ലമെന്റില്‍
കേരളത്തില്‍ നിന്നുള്ള ലോക്സഭാ എംപിമാരായ ഇടി മുഹമ്മദ് ബഷീറും പികെ കുഞ്ഞാലിക്കുട്ടിയും സുപ്രധാന വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതീക്ഷിച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചില്ലെന്നും കെഎം ഷാജി വിമര്‍ശിച്ചു. ഈ വിമര്‍ശനത്തെ ചോദ്യം ചെയ്യാന്‍ പികെ കുഞ്ഞാലിക്കുട്ടി എഴുന്നേറ്റ് നിന്നതോടെയാണ് നേതാക്കള്‍ തമ്മില്‍ വാക്പോരിന് തുടക്കമായത്.
എന്ത് ഇടപെടലാണ് നടത്തിയത്
ഈ നില തുടർന്നാൽ ലീഗിന് പകരം മറ്റു പാർട്ടികൾ ഉണ്ടാക്കുമെന്നും ഷാജി മുന്നറിയിപ്പ് നല്കി. ഇതിനിടെ പാർലിമെൻറിൽ എന്ത് ഇടപെടലാണ് നടത്തുന്നതെന്ന് കുഞ്ഞാലിക്കുട്ടിയോട് പാർട്ടി സെക്രട്ടറി കെ.എസ് ഹംസയും ചോദിച്ചു. വിമര്‍ശനങ്ങളില്‍ ടിഎ അഹമ്മദ് കബീര്‍ ഏഴുന്നേറ്റ് നിന്ന് കെഎം ഷാജിക്ക് പിന്തുണ നല്‍കിയത് ദേശീയ നേതാക്കള്‍ക്ക് തിരിച്ചടിയായി.
ഗുഢസംഘം പ്രവർത്തിക്കുന്നു
തനിക്കെതിരെ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷണത്തിന് എത്തിയ്യില്ലെന്നതും ശ്രദ്ധേയമാണ്. ഇരുപക്ഷത്തിന്റെ വാദഗതിയില്‍ മറ്റ് പ്രമുഖ നേതാക്കള്‍ ഇടപെട്ട് സംസാരിച്ചതുമില്ല. എല്ലാവരും ശാന്തരാകണമെന്നും സീറ്റിൽ ഇരിക്കണമെന്നുമായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടതെന്നും ഇതോടയാണ് രംഗം തണുത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു.
Recommended Video
ദേശീയ സമിതി
കശ്മീര്‍, അസം പൗരത്വ രജിസ്ട്രേഷന് തുടങ്ങിയ വിഷയങ്ങള്‍ സജീവമായി നിലനില്‍ക്കുന്ന നിര്‍ണ്ണായക സമയത്താണ് കോഴിക്കോട് ദേശീയ സമിതി ചേര്‍ന്നതെങ്കിലും ഈ വിഷയങ്ങളില്‍ കാര്യമായ ചര്‍ച്ചയോ സുപ്രധാനമായ നിലപാട് എടുക്കലോ ദേശീയ സമിതിയില്‍ ഉണ്ടായില്ല. യൂസസ് കുഞ്ഞിനെ ഭാരവാഹിയാക്കല്‍ മാത്രമാണ് ദേശീയ സമിതിയില്‍ നടന്നത്.
പ്രവര്‍ത്തക സമിതിയിലും
അതേസമയം ഇന്ന് കോഴിക്കോട് ലീഗ് പ്രവര്‍ത്തക സമിതിയും ചേരുന്നുണ്ട്. ദേശീയ സമിതിയിലുണ്ടായ തര്‍ക്കങ്ങള്‍ പ്രവര്‍ത്തക സമിതിയിലും തുടര്‍ന്നേക്കുമെന്നാണ് സൂചന. നേതൃത്വത്തിനെതിരായ വിമര്‍ശനം പ്രവര്‍ത്തക സമിതിയിലും സജീവ ചര്‍ച്ചയാക്കി നിര്‍ത്താനാണ് എതിര്‍വിഭാഗം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍
ഡിസംബറില്‍ ലോക്സഭയില്‍ മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍ പങ്കെടുക്കാതെ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നേരത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി എത്താതിരുന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു.
മുസ്ലിംങ്ങളുടെ നിത്യശത്രുവല്ല ബിജെപി; മികച്ച ഭരണം നടത്തുകയാണെങ്കില്‍ സ്വാഗതം ചെയ്യും: സമസ്ത നേതാവ്
പി ചിദംബരത്തിന് വീണ്ടും തിരിച്ചടി: മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി