"ആരാണ് പിണറായി, രാഷ്ട്രീയ യജമാനനോ, കാലം തെറ്റി പിറന്ന പ്രജാപതിയോ?" രൂക്ഷ വിമർശനം
അഴിക്കോട്: പോളിംഗ് ശതമാനം ഉയർന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെഎം ഷാജി എംഎൽഎ. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയോ അതോ കേരളത്തിലെ പൊതുജനങ്ങളെ മുഴുവൻ അടിമകളാക്കിയ രാഷ്ട്രീയ യജമാനനാണോയെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെഎം ഷാജി ചോദിക്കുന്നു.
രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകന്! പ്രതീക്ഷയാണ് രാഹുല്‍
പോളിംഗ് ശതമാനം ഉയർന്നതിനെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ, മാറി നിൽക്കങ്ങോട്ട് എന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ പരിഹസിച്ചു വിമർശിച്ചും ബിജെപി-കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
ക്ഷുഭിതനായി മുഖ്യമന്ത്രി
വോട്ടെടുപ്പിന്റെ പിറ്റേ ദിവസം എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്നും വിമാനത്താവളത്തിലേക്ക് പുറത്തേക്ക് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി സമീപത്തേക്ക് ചെന്നു. ഉയര്‍ന്ന പോളിംഗിനെ കുറിച്ചുളള ചോദ്യം പൂര്‍ത്തിയാക്കും മുന്‍പ് മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ തിരിച്ചടി മണത്തതോടെയാണ് മുഖ്യമന്ത്രിയുടെ ഭാവമാറ്റം എന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ വിമർശനം.
ആദ്യം 'കടക്ക് പുറത്ത്'
നേരത്തെയും മാധ്യമപ്രവര്‍ത്തകരോട് ഇത്തരത്തില്‍ രോഷം പ്രകടിപ്പിച്ചിട്ടുണ്ട് മുഖ്യമന്ത്രി. 2017 ജൂലൈയില്‍ ആയിരുന്നു ആ സംഭവം. തിരുവനന്തപുരത്ത് ബിജെപി നേതാക്കളുമായി നടത്തിയ സമാധാന ചര്‍ച്ചയ്ക്കിടെ മാധ്യമ പ്രവർത്തകർക്ക് നേരെ നടത്തിയ 'കടക്ക് പുറത്ത്' എന്ന പ്രയോഗവും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ആരാണ് പിണറായി?
കെഎം ഷാജി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ആരാണ് ഈ പിണറായി വിജയൻ ?കേരളത്തിന്റെ മുഖ്യ മന്ത്രിയോ അതോ കേരളത്തിലെ പൊതുജനങ്ങളെ മുഴുവൻ അടിമകളാക്കിയ രാഷ്ട്രീയ യജമാനനോ? 'കടക്ക് പുറത്ത് 'മാറി നിൽക്കങ്ങോട്ട്' തുടങ്ങിയ തട്ട് പൊളിപ്പൻ ഡയലോഗുകൾ മാധ്യമങ്ങളടക്കമുള്ള പൊതുജനങ്ങളോട് ആജ്ഞാപിക്കാൻ സി പി എമ്മിനകത്തെ പിണറായി ദാസ്യം സ്വധർമ്മമായി കാണുന്ന അടിയാള ജന്മങ്ങളാണ് കേരളീയ സമൂഹവും എന്നദ്ധേഹം കരുതിയോ? അതോ അധികാര രാഷ്ട്രീയവും ഭക്തുകളും സ്റ്റിക്കറൊട്ടിച്ച ഇന്നോവയും കാണിച്ച് ജനതയെ മുഴുവൻ ഭയപ്പെടുത്തി ഭരിക്കാമെന്നോ...?
മാധ്യമ സമൂഹം
നമുക്കിടയിൽ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്ന ഒരു തൊഴിൽ സമൂഹമാണ് മാധ്യമ പ്രവർത്തകർ. വെയിലെന്നോ, മഴയെന്നോ വ്യത്യാസമില്ലാതെ ഏതെങ്കിലും പ്രജാപതിയുടെ നാവനങ്ങുന്നതും കാത്ത് മണിക്കൂറുകളോളം നിന്ന നിൽപ്പിൽ നിൽക്കുന്ന മാധ്യമ സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്. ഒപ്പം സമൂഹത്തിന് വേണ്ടിയുള്ള അവരുടെ പ്രതിബദ്ധതയോടും സമർപ്പണ മനോഭാവത്തോടും വിയോജിപ്പുകൾക്കിടയിലും ബഹുമാനം തോന്നിയിട്ടുണ്ട്.
മാന്യമായ പരിഗണന
മാധ്യമ പ്രവർത്തനവും എല്ലാ തൊഴിലുമെന്ന പോലെ ആദരവ് അർഹിക്കുന്നു.സാമൂഹിക പ്രതിബദ്ധതയും സാഹസികമാനവുമുള്ള തൊഴിൽ സമൂഹം എന്ന അർത്ഥത്തിൽ രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ, മറ്റേതൊരു തൊഴിൽ സമൂഹത്തെയും പോലെ മാന്യമായ പരിഗണന മാധ്യമ പ്രവർത്തകരും അർഹിക്കുന്നു.
എന്തുകൊണ്ട്?
എന്ത് കൊണ്ട് പിണറായി വിജയൻ മാധ്യമ സമൂഹത്തോട് ഇത്രമേൽ അധമ ചിന്ത വെച്ചു പുലർത്തുന്നു. മാധ്യമ പ്രവർത്തകരെന്നത് ഒരു തൊഴിൽ സമൂഹമാണെന്നും അവർ നിർവ്വഹിക്കുന്നത് അവരുടെ ജോലിയാണെന്നും അവരും ബഹുമാനം അർഹിക്കുന്നുണ്ടെന്നും എന്ത് കൊണ്ടായിരിക്കും പിണറായി വിജയന്റെ പരിഗണന വിഷയമാകാതെ പോകുന്നത്. ആട്ടിയോടിച്ചും ഭീഷണിപ്പെടുത്തിയും അപമാനിക്കാനുള്ള നീചവൃത്തിയാണ് മാധ്യമ പ്രവർത്തനമെന്ന തോന്നൽ തൊഴിൽ സമത്വത്തെ കുറിച്ച് വാചകമടിക്കുന്ന പാർട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലക്കെങ്കിലും ഇദ്ദേഹം മാറ്റിവെക്കാത്തതിന്റെ കാരണമെന്താകും?
കാലം തെറ്റി പിറന്ന പ്രജാപതിയോ?
ഇനി മാർക്സിന്റെ തൊഴിൽ സമത്വ സിദ്ധാന്തങ്ങൾക്ക് പകരം,ചെയ്യുന്ന തൊഴിലിന്റെയും പിറന്ന കുലത്തിന്റെയും പേരിൽ മനുഷ്യരെ ശ്രേഷ്ഠ ജന്മമെന്നും അധമ ജന്മമെന്നും തരം തിരിച്ച മനുവാദ പാരഡോക്സ് എങ്ങാനും മാറി വിഴുങ്ങിയതാകുമോ കാരണം. അറിയില്ല, പക്ഷേ ജനങ്ങൾക്കറിയേണ്ട ഒന്നുണ്ട്.ആരാണ് പിണറായി വിജയൻ, കാലം തെറ്റി പിറന്ന പ്രജാപതിയോ, ജനാധിപത്യ സംസ്ഥാനത്തെ മുഖ്യമന്ത്രിയോ? എന്ന് ചോദിക്കാണ് കെഎം ഷാജി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കെ എം ഷാജി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ