ബൽറാമിന്റെ പേരിൽ കോൺഗ്രസിൽ രണ്ട് ചേരി, പിന്തുണച്ച് കെഎം ഷാജി, തള്ളി ടി സിദ്ദിഖ്!
Recommended Video
കോഴിക്കോട്: പെരിയ ഇരട്ടക്കൊലയുടെ പേരിൽ എഴുത്തുകാരി കെആർ മീരയും എംഎൽഎ വിടി ബൽറാമും തമ്മിലുളള ഫേസ്ബുക്ക് യുദ്ധം മുറുകുന്നു. ബാലാ രാമാ എന്ന് വിളിച്ച് പോസ്റ്റിട്ടതിന് കെആർ മീരയെ തെറിവിളിക്കാൻ പരോക്ഷമായി ആഹ്വാനം നടത്തിയാണ് വിടി ബൽറാം നേരിട്ടത്.
ഫേസ്ബുക്കിൽ കെആർ മീരയ്ക്ക് നേരെ അതിഭീകരമായ തെറിവിളിയും അധിക്ഷേപവും ആണ് ബൽറാം ഫാൻസ് നടത്തുന്നത്. അതേസമയം കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് അടക്കമുളളവർ ബൽറാമിനെ തള്ളി രംഗത്ത് വന്നിട്ടുണ്ട്. അതിന്റെ പേരിൽ സിദ്ദിഖിനും ബൽറാം ഫാൻസ് പൊങ്കാല ഇടുന്നു. അതേസമയം കെഎം ഷാജി എംഎൽഎ ബൽറാമിന് ഒപ്പമാണ്.
തുടക്കമിട്ടത് ബൽറാം
പെരിയ ഇരട്ടക്കൊലയിൽ സാഹിത്യകാരന്മാർ പ്രതികരിക്കുന്നില്ല എന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് കെആർ മീരയെ പരിഹസിച്ച് ആദ്യം വിടി ബൽറാം പോസ്റ്റിട്ടത്. കെആർ മീര അതിന് മറുപടിയുമായി വന്നതോടെ രംഗം വഷളായി. തുടർന്നാണ് തെറി വിളിക്കാനുളള എംഎൽഎയുടെ പരോക്ഷമായ ആഹ്വാനം വന്നത്. രൂക്ഷമായ സൈബർ ആക്രമണമാണ് മീരയ്ക്ക് എതിരെ നടക്കുന്നത്.
പിന്തുണച്ച് ഷാജി
ജനപ്രതിനിധി കൂടിയായ ബൽറാമിന്റെ ഈ പെരുമാറ്റത്തിന് എതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. അതിനിടെയാണ് കെഎം ഷാജി ബൽറാമിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമർശനങ്ങൾക്കതീതരാണെന്ന സി പി എം 'മനുസ്മൃതി' നാട്ടുകാർ മുഴുവൻ അനുസരിക്കണമെന്ന് പറഞ്ഞാൽ മനസ്സില്ല എന്നാണുത്തരം.
നവോത്ഥാന സാംസ്കാരിക വിപ്ലവം
എഴുത്ത് മനോഹരമായ പ്രവർത്തിയാണ്. പക്ഷേ എഴുത്തുൾകൊള്ളുന്ന സാംസ്കാരിക പ്രവർത്തനങ്ങൾ സി പി എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയാകുമ്പോൾ വിമർശനങ്ങൾ ഏകപക്ഷീയമാകണമെന്ന് മാത്രം ശഠിക്കരുത്. ശീതീകരിച്ച റൂമിലിരുന്ന് മോഷണവും ഒരു കലയാണെന്ന് കാട്ടിത്തന്നവർ ഇടതുപക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്കാരിക വിപ്ലവം നടത്തുകയാണ്. അവരെ ശല്യപ്പെടുത്തരുത്.
പഠിച്ചിട്ട് വിമർശിക്കൂ കുഞ്ഞുങ്ങളെ
യുപിഎ ഗവൺമെന്റ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താനും പറയരുത്. ആളുകളെ കൊന്നൊടുക്കി സംഘ ശക്തിയുടെ വിജയം സാധ്യമാക്കുന്നവർക്കെതിരെ മൗനത്തെക്കാൾ വലുതെന്തുണ്ട്. വർഗ്ഗ വിപ്ലവത്തിന് നരബലികൾ നടക്കുമ്പോൾ വാഴപ്പിണ്ടിയെക്കാൾ നല്ലൊരു സമരായുധമില്ലെന്ന് മാർക്സേട്ടൻ മുമ്പേ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പഠിച്ചിട്ട് വിമർശിക്കൂ കുഞ്ഞുങ്ങളെ.
എഴുത്തോ കഴുത്തോ
അല്ലെങ്കിലും എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിന് കഴുത്ത് നൽകിയ കല്പനാ സൃഷ്ടികളൊക്കെ പറയാൻ കൊള്ളാം.പക്ഷേ ഇവിടെ ആർക്കാണത് വേണ്ടത്.? കോൺഗ്രസ്സ്കാരും ലീഗുകാരും കേരള കോൺഗ്രസ്സുകാരുമൊന്നും ഇത്തരം കോപ്പിറൈറ്റ് ഐറ്റം കൊണ്ട് പിടിച്ചു നിൽക്കുന്നവരല്ല. അപ്പോൾ എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തിൽ.
ചോദ്യം ചെയ്യരുതെന്ന് ആജ്ഞ
ഈ ബ്ലാക്ക് ജീനിയസ്സുകൾ നിലകൊള്ളുന്നതും അവർക്ക് വേണ്ടിയാണ്.അതുകൊണ്ടാണ് ഇവർ വിമർശിക്കപ്പെടുമ്പോൾ പാടില്ലെന്ന തിട്ടൂരമുണ്ടാകുന്നത്. അതു കൊണ്ട് തന്നെയാണ് 'ബ്രാന്മണദാസ്യം ശൂദ്ര ധർമ്മമെന്ന' പോലെ ഈ സി പി എം നിർമ്മിത വ്യാജ പൊതുബോധത്തെ, അതിന്റെ പ്രയോഗ്താക്കളെ ചോദ്യം ചെയ്യരുതെന്ന ആജ്ഞ ഉയരുന്നത്.
ചുവന്ന ഗുണ്ടായിസം
അങ്ങനെ ഉയരുന്ന പക്ഷം വെട്ടുകിളികൾ വന്ന് നിങ്ങളെ 51 വെട്ട് വെട്ടി തീരുമാനമാക്കുന്നതാണ് ഈ വിപ്ലവ പൈങ്കിളിയുടെ ക്ലൈമാക്സ്. അല്ലെങ്കിലും ആരാച്ചാരുടെ വിധി അനുസരിക്കുകയല്ലാതെ, ഇരകൾക്കെന്ത് ആവിഷ്കാരമാണ് ഈ ചുവന്ന ഗുണ്ടായിസത്തിനകത്ത് എന്നാണ് കെഎം ഷാജി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാതെ നേതാക്കൾ
ഇതോടെ കെആർ മീര-ബൽറാം പോരിൽ കോൺഗ്രസിന് അകത്ത് തന്നെ രണ്ട് ചേരിയുണ്ടായിരിക്കുകയാണ്. ബൽറാം വിഷയത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ആരും തന്നെ പ്രതികരിച്ചിട്ടില്ല. സൈബർ ഇടത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനൊരുങ്ങുന്ന പാർട്ടിയാണ് സ്വന്തം എംഎൽഎയുടെ ഈ തെറിവിളി ആഹ്വാനം കണ്ടില്ലെന്ന് നടിക്കുന്നത്.
ബൽറാമിനെ തള്ളി സിദ്ദിഖ്
ബൽറാമിനെ തള്ളുന്ന സിദ്ദിഖിന്റെ പോസ്റ്റ് ഇങ്ങനെ: 90% സാംസ്കാരിക നായകരും കാശിക്ക് പോയ അവസ്ഥയിൽ ഇത്രയെങ്കിലും പ്രതികരിച്ച അവരെ പരിഗണിക്കേണ്ടെ? സിപിഎമ്മിനെനെതിരെ എഴുതാൻ അവർ ഭയന്നില്ലല്ലോ, അതോടൊപ്പം അവർ വിടി ബൽറാമിനെ പോ മോനെ ബാല-രാമ എന്ന് വിളിച്ചത് അംഗീകരിക്കാവുന്ന ഒന്നല്ല; അതവർ തിരുത്തി എന്നാണു അറിയാൻ കഴിഞ്ഞത്. നമ്മൾ നമ്മുടെ സഹോദരങ്ങളെ വെട്ടിക്കൊന്ന വിഷയത്തിൽ നിന്ന് തെന്നിമാറാൻ അനുവദിക്കരുത്.
ഫേസ്ബുക്ക് പോസ്റ്റ്
കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്