'പിണറായി വിജയൻ ജൂനിയർ മാൻഡ്രേക് അല്ല, സീനിയർ മാൻഡ്രേക്', നിയമസഭയിൽ തുറന്നടിച്ച് കെഎം ഷാജി
തിരുവനന്തപുരം: നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെഎം ഷാജി. മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക് അല്ല സീനിയര്‍ മാന്‍ഡ്രേക് ആണെന്ന് കെഎം ഷാജി തുറന്നടിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല, മറിച്ച് മുഖ്യമന്ത്രിയാണ് പ്രതി.
ശിവശങ്കരനെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ രക്തവും ആണ്. മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിയില്ലെന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ പറയാറുണ്ട്. ഇപ്പോഴത്തെ ഒരു കളളനും മടിയില്‍ കനം വെയ്ക്കില്ലെന്ന് കെ എം ഷാജി പരിഹസിച്ചു. ഓഫീസില്‍ കൊണ്ട് പോയി കൊടുക്കുകയാണ്. പല കള്ളന്മാരേയും പിടിക്കുന്നത് അവരുടെ ബന്ധുക്കള്‍ അങ്ങാടിയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ വരുമ്പോഴാണ് എന്നും കെഎം ഷാജി പറഞ്ഞു.
സ്വപ്‌നയുടെ കവിളില്‍ തട്ടുമ്പോള്‍ കരഞ്ഞ് തളര്‍ന്ന അമ്മയുടെ കണ്ണീരാണ് മറന്ന് പോകുന്നത്. മദ്യപിച്ച് മദോന്മത്തനായി കെഎം ബഷീറിനെ കാറോടിച്ച് കൊലപ്പെടുത്തിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ പുനപ്രതിഷ്ഠിച്ചില്ലേ എന്നും കെഎം ഷാജി ചോദിച്ചു. പാലത്തായിയിലെ കൊച്ചുകുട്ടിയെ ഷൈലജ ടീച്ചര്‍ക്ക് അറിയുമോ എന്ന് ഷാജി ചോദിച്ചു. സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി നിങ്ങള്‍ ആ കേസിനെ അട്ടിമറിക്കുമ്പോള്‍ ആ കുട്ടിയുടെ കണ്ണീരില്‍ നിങ്ങള്‍ക്കെതിരായ അവിശ്വാസം ഉണ്ടെന്നും കെഎം ഷാജി പറഞ്ഞു.
Recommended Video
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക് ആണെന്നാണ്. എന്നാല്‍ പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക് അല്ല സീനിയര്‍ മാന്‍ഡ്രേക് ആണെന്നും കെഎം ഷാജി പറഞ്ഞു. ഇപ്പോള്‍ ദുര്‍ഗന്ധമെല്ലാം പോയി സുഗന്ധമാണ് എന്നാണ് ജി സുധാകരന്‍ പറയുന്നത്. നാല് കൊല്ലമായി അഴിമതിയുടെ നാറ്റം സഹിച്ചത് കൊണ്ട് നിങ്ങള്‍ക്കത് സുഗന്ധമായി തോന്നുകയാണെന്നും കെഎം ഷാജി പരിഹസിച്ചു.
എല്ലാ ദിവസവും വൈകിട്ട് മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരുന്ന് പ്രാണായാമം പരിശീലിക്കുകയാണ്. കൊവിഡിന്റെ ഒരു പ്രശ്‌നമായി പറയുന്നത് ശ്വാസം മുട്ടാണ്. അതുകൊണ്ട് മന്ത്രിമാര്‍ ശ്വാസം വിട്ട് പരിശീലിക്കുകയാണ്. കള്ളക്കടത്ത് വഴി വിശുദ്ധ ഗ്രന്ഥം പരിശീലിപ്പിക്കാം എന്ന് കണ്ടെത്തിയ ആദ്യത്തെ മന്ത്രിയാണ് കെടി ജലീല്‍. കക്കാനുളള എല്ലാ സാധ്യതകളും ഇതുപോലെ പരീക്ഷിച്ച ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും കെഎം ഷാജി പറഞ്ഞു. ദാസ് ക്യാപിറ്റല്‍ പഠിപ്പിച്ചിരുന്ന പാര്‍ട്ടി ഓഫീസുകളില്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത് ചോര പുരാണമാണ് എന്നും കെഎം ഷാജി ആരോപിച്ചു.