കെഎം ഷാജിക്ക് വധഭീഷണി; ഡിജിപി ഇടപെട്ടു, സുരക്ഷ വര്‍ധിപ്പിച്ചേക്കും, ഷാജിക്കെതിരെയും പരാതി
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിക്ക് വധഭീഷണി. സോഷ്യല്‍ മീഡിയ വഴി വധഭീഷണിയുണ്ടെന്ന് കാണിച്ച് ഷാജി പോലീസ് മേധാവിക്ക് പരാതി നല്കി. ഡിജിപി ലോക്നാഥ് ബെഹറയുടെ ഓഫീസില്‍ എംഎല്‍എയുടെ സെക്രട്ടറി നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.
ഭീഷണി മുഴക്കിയെന്ന് പറയപ്പെടുന്ന സ്ക്രീന്‍ഷോട്ടുകളും പരാതിക്കൊപ്പം കൈമാറി. ഡിജിപി വിഷയത്തില്‍ ഇടപെട്ടു. കോഴിക്കോട് ചേവായൂര്‍ പോലീസിന് വിവരം കൈമാറി. പോലീസ് എംഎല്‍എയില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു പക്ഷേ എംഎല്‍എയുടെ സുരക്ഷ വര്‍ധിപ്പിച്ചേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....
ഷാജിക്കെതിരെ പരാതി
അതേസമയം, ഷാജി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബ് റഹ്മാന് പോലീസില്‍ പരാതി നല്കി. കൊറോണക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഷാജി ചെയ്യുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
വിവാദം ഇങ്ങനെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിക്കുന്ന പണം വകമാറ്റി ചെലവഴിക്കുന്നുവെന്നാണ് ഷാജി ആദ്യം ആരോപിച്ചത്. വിവാദം കത്തിനില്‍ക്കവെയാണ് ഷാജിക്കെതിരെ കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ത്വരിതപ്പെടുത്തിയത്. രാഷ്ട്രീയ പകപോക്കലാണെന്ന് ഷാജിയും പ്രതിപക്ഷവും ഒന്നടങ്കം പറയുന്നു.
എപ്പോഴാണു രാഷ്ട്രീയം
അതിനിടെ ഷാജി ഏറ്റവും ഒടുവില്‍ വിവാദങ്ങള്‍ പരാമര്‍ശിച്ച് വീണ്ടും ഫേസ്ബുക്കില്‍ കുറിപ്പിട്ടു. അതിങ്ങനെ- എപ്പോഴാണു രാഷ്ട്രീയം പറയേണ്ടത് എന്ന ചര്‍ച്ചയിലായിരുന്നു പലരും. രോഗദുരിതങ്ങള്‍ക്കിടയില്‍ രാഷ്ട്രീയം പറയാമോ എന്ന ചോദ്യം പരസ്പരം ചോദിക്കുന്നതിന്റെ അര്‍ത്ഥം തന്നെ നമ്മള്‍ക്ക് പലതും ചോദിക്കാനുണ്ട് എന്ന് തന്നെയാണ്.
ഒരു ഭരണസംവിധാനം
ഒരു ഭരണസംവിധാനം ദുരിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവരോട് ചോദ്യങ്ങള്‍ ഉന്നയിച്ച് അലോസരമുണ്ടാക്കരുത് എന്ന വിലക്ക് ശരിയല്ലേ എന്ന് ആര്‍ക്കും തോന്നിപ്പോവും. പക്ഷെ, ഈ സെന്റിമന്റ് സീനുകള്‍ക്ക് പിറകില്‍ കൊടിയ വഞ്ചനയുടെ നിഴലാട്ടം കാണുമ്പോള്‍ മിണ്ടാതിരിക്കുന്നതാണു അപകടം.
സ്പ്രിങ്ക്ലര്‍ കമ്പനി
സ്പ്രിങ്ക്ലര്‍ കമ്പനിയുമായുള്ള കരാര്‍ അങ്ങനെ ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ സൈബര്‍ ഗുണ്ടകള്‍ ആ മനുഷ്യനെ സോഷ്യല്‍ മീഡിയ തെരുവില്‍ കല്ലെറിഞ്ഞു. ആ സൈബര്‍ ലിഞ്ചിങ് പോലും പെയ്ഡ് പി ആര് വര്‍ക്കിന്റെ ഭാഗമായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഒരു പൊതുപ്രവര്ത്തകന്
ഒരു പൊതുപ്രവര്ത്തകന് എന്ന നിലക്ക് ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ഫിനാന്‍സ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചായിരുന്നു. മുഖ്യമന്ത്രി വയലന്റായത് ആ എഫ് ബി പോസ്റ്റിലല്ല എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു; പൊളിഞ്ഞു പോയ ഒരു ബിസിനസ് ഡീല്‍ ആയിരുന്നു ഈ പക പോക്കലിന്റെ കാരണം.
ശ്രദ്ധ തിരിക്കാന്‍
സ്പ്രിങ്ക്ലര്‍ എന്ന കമ്പനിയുടെ കരാറില്‍ നിന്ന് മാധ്യമ/പൊതുജന ശ്രദ്ധ തിരിക്കാന്‍ ഒരു വിഷയം വേണം. കരുവാക്കാന്‍ നല്ലത് ഞാനാണെന്നും തോന്നിക്കാണും. പക്ഷെ, ആ കാഞ്ഞബുദ്ധിയില്‍ കഞ്ഞി വെന്തില്ല. സത്യം മൂടിവെക്കാന്‍ കോടികളുടെ പി ആര് കമ്പനിക്കുമാവില്ല; കാരണം, ഇത് കേരളമാണ്
റൂട്ട് മാപ്പ് ഉണ്ടാക്കി
സ്പ്രിങ്ക്ലര്‍ കമ്പനിയുടെ റൂട്ട് മാപ്പ് ഉണ്ടാക്കി വന്നപ്പോള്‍ വലിയ സോഷ്യല്‍ ഡിസറ്റന്‍സിംഗ് കാണുന്നില്ല. ആരൊക്കെയോ അടുത്തടുത്ത് നില്ക്കുന്നു. വ്യക്തമാവാത്ത വസ്തുതാപരമല്ലാത്ത ഒരു കാര്യം ഇവിടെ ഉന്നയിക്കുന്നില്ല. മക്കള്‍ക്ക് വേണ്ടി ആളുകള്‍ ക്ഷോഭിച്ച് പോവുന്നതില്‍ കുറ്റം പറയാനാവില്ല. ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ വാക്കുകളില്‍ പറഞ്ഞാല്‍ എല്ലാ ആദര്‍ശങ്ങളും മറന്ന് പോകും മക്കള്‍ക്ക് വേണ്ടി.
2000 ജൂലൈ പത്തൊമ്പത്
2000 ജൂലൈ പത്തൊമ്പത് കാലത്തൊക്കെ നിങ്ങളില്‍ പലരുടെയും മക്കള്‍ തെരുവിലായിരുന്നു സഖാക്കളെ;പാര്‍ട്ടി സെക്രട്ടറിയുടെ ആഹ്വാനം കേട്ട് സ്വാശ്രയ കോളേജുകള്‍ക്കെതിരെയുള്ള സമരത്തില്‍. സെക്രട്ടറിയാണെങ്കില്‍ കോയമ്പത്തൂരില്‍ വരദരാജന് മുതലാളിയുടെ വീട്ടില്‍ വിശ്രമത്തിലും; അമൃത എഞ്ചിനീയറിംഗ് കോളേജില്‍ മകള്‍ക്ക് സീറ്റ് കിട്ടിയ സന്തോഷത്തില്‍.
അത് കൊണ്ട് എന്നെ
അത് കൊണ്ട് എന്നെ വിജിലന്‍സ് കേസില്‍ ഉള്പെടുത്തുന്നതില് ആശങ്ക വേണ്ട പ്രിയപ്പെട്ടവരേ! അത് നിയമത്തിന്റെ വഴിക്ക് പോകട്ടെ. എന്നാല്‍,ഇതിനിടയില്‍ കൂടി നമ്മളെ ഒന്നാകെ വില്‍ക്കുന്ന കച്ചവടം നടത്തുന്നത് കാണുമ്പോള്‍ അരുതെന്ന് പറഞ്ഞോളൂ; അതിനാണു രാഷ്ട്രീയം എന്ന് പറയുക; ആ രാഷ്ട്രീയം കൊക്കില്‍ ജീവനുള്ള കാലത്തോളം പറയുകയും ചെയ്യണം.
ഗള്‍ഫിനെ വിടാതെ കൊറോണ; സൗദിയില്‍ ഏകീകൃത പാസ് വരുന്നു, ഇന്നും മരണങ്ങള്
വീട്ടുവാടകയ്ക്ക് പണത്തിന് പകരം സെക്സ്; കൊറോണ കാലത്ത് വന്‍ ചൂഷണം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്