കെഎം ഷാജി എംഎൽഎക്ക് ഹൃദയാഘാതം, ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി, കൊവിഡും സ്ഥിരീകരിച്ചു
കണ്ണൂര്‍: മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിക്ക് ഹൃദയാഘാതം. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആണ് എംഎല്‍എയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കെഎം ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക് മുന്നോടിയായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എംഎല്‍എ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് കെഎം ഷാജിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കെഎം ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഷാജിയുടെ മണ്ഡലമായ അഴിക്കോട് സ്കൂളിന് പ്ലസ് ടു അനുവദിച്ചതിന് 25 രൂപ കോഴയായി വാങ്ങി എന്ന കേസിലാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്തത്. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബുവിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യല്‍. കെഎം ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്ത വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതായി വരും.
പ്ലസ് ടു കോഴക്കേസില്‍ കെഎം ഷാജിക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിര്‍ണായകമായ രേഖകള്‍ ലഭിച്ചിട്ടുണ്ട്. എംഎല്‍എയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇനിയും വിളിപ്പിക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഈ കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് കെഎം ഷാജിയുടെ ആരോപണം. ഇതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആണെന്നും കെഎം ഷാജി ആരോപിക്കുകയുണ്ടായി.
Recommended Video