കെഎം ഷാജി ഒളിവിലല്ല; വിജിലന്‍സ് നോട്ടീസ് കൈപ്പറ്റി, ചോദ്യം ചെയ്യല്‍ നാളെ... അറസ്റ്റിന് സാധ്യത?
കോഴിക്കോട്: അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവും ആയ കെഎം ഷാജിയെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് കെഎം ഷാജി എംഎല്‍എ കൈപ്പറ്റിയിട്ടുണ്ട്.
ഇതിനിടെ കെഎം ഷാജിയും ഭാര്യയും ഒളിവില്‍ പോയി എന്ന രീതിയിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വീട്ടില്‍ നിന്ന് കണ്ടെത്തിയ 50 ലക്ഷം രൂപയുടെ രേഖകള്‍ 24 മണിക്കൂറിനുള്ളില്‍ ഹാജരാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത് ഹാജരാക്കിയിട്ടില്ല. അടുത്ത ദിവസം ഷാജിയെ ചോദ്യം ചെയ്യുന്നത് അറസ്റ്റിലേക്ക് നയിക്കുമോ എന്ന ചര്‍ച്ചയും സജീവമാണ്. വിശദാംശങ്ങള്‍...
നോട്ടീസ് കൈമാറി
കെഎം ഷാജിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് ആണ് വിജിലന്‍സ് കൈമാറിയിരിക്കുന്നത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത പണം സംബന്ധിച്ചും മറ്റ് രേഖകള്‍ സംബന്ധിച്ചും കെഎം ഷാജി വിശദീകരിക്കേണ്ടി വരും.
രണ്ട് വീടുകളില്‍
കെഎം ഷാജിയുടെ രണ്ട് വീടുകളില്‍ ആയിരുന്നു ഏപ്രില്‍ 13 ന് വിജിലന്‍സ് പരിശോധന നടത്തിയത്. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് അരക്കോടി രൂപ കണ്ടെടുത്തത്. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് 39,000 രൂപയും വിദേശ കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ നിന്ന് സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
കോടതിയ്ക്ക് കൈമാറി
കെഎം ഷാജിയുടെ വീടുകളില്‍ നിന്ന് പിടിച്ചെടുത്ത പണവും രേഖകളും വിജിലന്‍സ് കോടതിയ്ക്ക് കൈമാറിക്കഴിഞ്ഞു. മൊത്തം 82 രേഖകളാണ് കോടതിയ്ക്ക് കൈമാറിയിട്ടുള്ളത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 48 ലക്ഷം രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് വീട്ടിൽ നിന്ന് പിടിച്ചെടുത്ത സ്വർണവും വിദേശ കറൻസികളും തിരികെ നൽകി എന്നാണ് വാർത്ത.
ഷാജിയുടെ വിശദീകരണം
ബന്ധുവിന്റെ ഭൂമി ഇടപാടിനുള്ള പണം ആയിരുന്നു വീട്ടില്‍ സൂക്ഷിച്ചിരുന്നത് എന്നാണ് കെഎം ഷാജി പരസ്യമായി വിശദീകരിച്ചത്. എന്നാല്‍ ഇത് അദ്ദേഹത്തെ കൂടുതല്‍ കുഴപ്പത്തിലാക്കും എന്നാണ് വിലയിരുത്തലുകള്‍. ഏത് ഇടപാടായാലും രണ്ട് ലക്ഷത്തിന് മുകളില്‍ ആണെങ്കില്‍ ബാങ്ക് വഴി മാത്രമേ നടത്താന്‍ പാടുള്ളൂ എന്നാണ് ചട്ടം.
രഹസ്യ അറയില്‍
കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം സംബന്ധിച്ച് മറ്റ് ചില വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. രഹസ്യ അറയിലും ഫ്‌ലഷ് ടാങ്കിലും ടിവിയ്ക്കുള്ളിലും ഒക്കെ ആയിരുന്നു പണം സൂക്ഷിച്ചിരുന്നത് എന്നാണത്. കണ്ടെടുത്ത നോട്ടുകെട്ടുകളില്‍ പലതിലും മാറാല പിടിച്ച നിലയില്‍ ആയിരുന്നു എന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്ത.
സ്വര്‍ണത്തിന്റെ കാര്യത്തിലും
ഷാജിയുടെ വീട്ടില്‍ നിന്ന് 491 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. ഇതും അദ്ദേഹത്തെ കുഴപ്പത്തിലാക്കും. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞതിന്റെ മൂന്ന് ഇരട്ടിയോളം സ്വര്‍ണാഭരണങ്ങളാണ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇതിന്റെ സ്രോതസ്സും വ്യക്തമാക്കേണ്ടി വരും.
അനധികൃത സ്വത്ത് സമ്പാദനം
കെഎം ഷാജിയുടെ സ്വത്തുക്കളില്‍ ഉണ്ടായ വര്‍ദ്ധന വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ എത്രയോ ഇരട്ടിയാണ് കഴിഞ്ഞ കാലങ്ങളില്‍ അദ്ദേഹം ചെലവാക്കിയ തുകയെന്നും കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റ് സാധ്യത?
ഏപ്രില്‍ 16 ന് രാവിലെ ആണ് കെഎം ഷാജി ചോദ്യം ചെയ്യലിന് ഹാജരാവുക. ഇതേ ദിവസം തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടോ എന്നും ചര്‍ച്ചകള്‍ സജീവമാണ്. വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണത്തിനും സ്വര്‍ണത്തിനും വിദേശ കറന്‍സിയ്ക്കും എല്ലാം കൃത്യമായ സ്രോതസ്സ് കാണിക്കാന്‍ സാധിച്ചാല്‍ ഷാജി ഭയപ്പെടേണ്ടതില്ല.
തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ധര്മജന് സ്ഥലത്തുണ്ടാകുമോ? ഷൂട്ടിങ്ങിനായി നേപ്പാളില്‍
22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?