'ഹൃദയത്തിനകത്ത് ഒരു തരിമ്പ് പോലും ഹിന്ദുത്വ ഭ്രമം ഉളളവനല്ല നരേന്ദ്ര മോദി'! ഷാജിയുടെ പ്രസംഗം വൈറൽ!
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തുടങ്ങിയ വിവാദം കൊവിഡ് കാലത്ത് സംസ്ഥാനത്ത് കത്തിപ്പടരുകയാണ്. കെഎം ഷാജിക്കെതിരെ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് പ്രതികാരമാണ് എന്നാണ് പ്രതിപക്ഷ ആരോപണം.
അതിനിടെ കെഎം ഷാജിയുടെ മുന്‍കാല പ്രസംഗം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നരേന്ദ്ര മോദിയെ ന്യായീകരിക്കുന്ന പഴയ പ്രസംഗമാണ് വൈറലായിരിക്കുന്നത്. മുന്‍ എംപി എംബി രാജേഷ് അടക്കം ഈ വീഡിയോ പങ്ക് വെച്ച് രംഗത്ത് വന്നിട്ടുണ്ട്.
മോദിയെ നിർലജ്ജം ന്യായീകരിക്കുന്ന ആരാധകൻ
എംബി രാജേഷിന്റെ കുറിപ്പ് ഇതാണ്: '' കെഎം ഷാജിയെ ഇനിയും മനസ്സിലാവാത്ത ശുദ്ധഗതിക്കാരുണ്ടെങ്കിൽ അറിയുക. ഇതാണ് ഇയാൾ. ഈ പറയുന്നതാണ് ഇയാളുടെ രാഷ്ട്രീയം. ഗുജറാത്ത് വംശഹത്യയിലെ ഹിന്ദുത്വവർഗ്ഗീയതയുടെ ഉത്തരവാദിത്തം പോലും തള്ളിപ്പറയുന്ന പരിവാർ വിധേയൻ.. മോദിയെ നിർലജ്ജം ന്യായീകരിക്കുന്ന ആരാധകൻ . പരാജയമെന്ന് തെളിയിക്കപ്പെട്ട, കോവിഡ് ആവർത്തിച്ച് വ്യക്തമാക്കിയ ഗുജറാത്ത് വികസന മാതൃകയുടെ വാഴ്ത്തുകാരൻ.
അബ്ദുള്ളക്കുട്ടിയുടെ പാതയിലാണോ
പ്രളയകാലത്ത് സംഘികൾ നേരിട്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്ന് പ്രചരിപ്പിച്ചത്. ഇന്ന് അവർക്കു പോലും നേരിട്ട് അത് ചെയ്യാനാവില്ല. അവർക്കു വേണ്ടിയാണോ ഈ മോദി ഭക്തൻ ആ ക്വട്ടേഷൻ എടുത്തിട്ടുള്ളത്? അതോ അവരുടെ പ്രീതിക്കു വേണ്ടിയോ? പണ്ട് ഗുജറാത്ത് മാതൃകയെ വാഴ്ത്തി ബി.ജെ.പി.യിലേക്ക് പാലം പണിത അബ്ദുള്ളക്കുട്ടിയുടെ പാതയിലാണോ ഷാജി?
CONG RSS ആണല്ലോ പലരും
ലീഗ് പ്രവർത്തകർക്ക് ഗുജറാത്ത് വംശഹത്യയേയും മോദി സ്തുതിയും സംബന്ധിച്ച ഷാജിയുടെ ഈ നിലപാടിനോട് യോജിപ്പുണ്ടോ? ഉണ്ടാവാനിടയില്ല. കോൺഗ്രസുകാർക്കോ? എല്ലാ കോൺഗ്രസുകാരുടേയും കാര്യം എനിക്ക് ഉറപ്പില്ല. CONG RSS ആണല്ലോ പലരും'' എന്നാണ് എംബി രാജേഷിന്റെ കുറിപ്പ്. കണ്ണൂരിലെ കടവത്തൂരില്‍ മുസ്ലീം ലീഗ് പരിപാടിയില്‍ സംസാരിക്കവേയാണ് കെഎം ഷാജി മോദി അനുകൂല പ്രസംഗം നടത്തിയത്.
ആര്‍ക്കാണ് ഹിന്ദുത്വം
ഷാജിയുടെ വാക്കുകള്‍ ഇങ്ങനെ: ആ ഗുജറാത്തിന്റെ മണ്ണിലേക്ക് വ്യവസായ സംരഭകര്‍ക്ക് തിരിച്ച് വരാന്‍ സാധിക്കണമെങ്കില്‍ അവിടുത്തെ മുസ്ലീംകളും ഹിന്ദുക്കളും തമ്മിലുണ്ടായിരുന്ന നല്ല ബിസിനസ്സ് ബന്ധം തകര്‍ക്കപ്പെടേണ്ടതുണ്ട്. അതിന് വേണ്ടിയുളള പരിശ്രമങ്ങളുണ്ടായി. അവിടെ ഹിന്ദുത്വമല്ല. ആര്‍ക്കാണ് ഹിന്ദുത്വം. നരേന്ദ്ര മോദിക്കാണോ.
കലാപത്തിന്റെ ബെയ്‌സ് മതമല്ല
തന്റെ നെറ്റിയില്‍ കുറിച്ചിടുന്ന ചന്ദനക്കുറിക്കപ്പുറം ഹൃദയത്തിനകത്ത് ഒരു തരിമ്പ് പോലും ഹിന്ദുത്വത്തിന്റെ ഭ്രമം ഉളളവനല്ല നരേന്ദ്ര മോദിയെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നതാണ്. ടീസ്ത പറഞ്ഞു അവിടെ മത്സരം നടക്കുന്നത് മതത്തിന്റെ പേരിലല്ല, മതത്തിന്റെ പേരിലാക്കുന്നതാണ്. കലാപത്തിന്റെ ബെയ്‌സ് മതമല്ല. വ്യവസായമാണ് അവിടുത്തെ വിഷയം.
മുസ്ലീംകളെ മുഴുവന്‍ കൊന്ന് തീര്‍ത്തിട്ടില്ല
ഇന്ത്യയിലെ ഏറ്റവും സമ്പുഷ്ടമായ കാര്‍ഷിക വ്യാവസായിക മേഖല ഏതെന്ന് ചോദിച്ചാല്‍ അത് യുപിയല്ല, ഡല്‍ഹിയല്ല, ആസാമല്ല, ബീഹാറല്ല അത് ഗുജറാത്താണ്. ഗുജറാത്തിലെ ഏത് ഗ്രാമങ്ങളില്‍ പോയാലും നിങ്ങള്‍ക്ക് അംബരചുംബികളായ പളളികള്‍ കാണാം. ഗുജറാത്തിന്റെ ഏത് ഗ്രാമത്തില്‍ പോയാലും നിങ്ങള്‍ക്ക് മുസല്‍മാനെ കാണാം. നരേന്ദ്രമോദി അവിടുത്തെ മുസ്ലീംകളെ മുഴുവന്‍ കൊന്ന് തീര്‍ത്തിട്ടില്ല. നരേന്ദ്ര മോദി അവിടുത്തെ പളളികള്‍ മുഴുവന്‍ പൊളിച്ച് തീര്‍ത്തിട്ടില്ല'' എന്നാണ് കെഎം ഷാജിയുടെ പ്രസംഗം