ജലീൽ പിണറായിയുടെ വാല്യക്കാരൻ.. അപ്പോൾ കാണുന്നവനെ അപ്പനാക്കുന്ന രാഷ്ട്രീയം! ആഞ്ഞടിച്ച് ഷാജി
കോഴിക്കോട്: തദ്ദേശവകുപ്പ് മന്ത്രി കെടി ജലീലും മുസ്ലീം ലീഗിന്റെ അഴീക്കോട് എംഎല്‍എ കെഎം ഷാജിയും തമ്മില്‍ ചൂടേറിയ വാക്‌പോര്. ലീഗ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയതും കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ വരെ അട്ടിമറിച്ചതും കെടി ജലീലിനോട് മുസ്ലീം ലീഗിനുള്ള ശത്രുതയ്ക്ക് കാരണമാണ്. ലീഗിനെ അവസരം ലഭിക്കുമ്പോഴൊക്കെ അതിനിശിതമായി ജലീല്‍ വിമര്‍ശിക്കാറുമുണ്ട്.
കെടി ജലീല്‍ ഡ്രൈവിംഗ് പഠിക്കുന്ന കാലത്ത് വാഹനം തട്ടി ഒരാള്‍ മരണപ്പെട്ടുവെന്നും കേസ് മറ്റൊരാളുടെ തലയില്‍ കെട്ടിവെച്ചെന്നും കെഎം ഷാജി ഒരു പ്രസംഗത്തില്‍ ആരോപിച്ചിരുന്നു. ആരോപങ്ങള്‍ നിഷേധിച്ച് രംഗത്ത് വന്ന മന്ത്രി ഷാജിക്കും മുസ്ലീം ലീഗിനും മുഖമടച്ചുള്ള മറുപടിയാണ് നല്‍കിയത്. എന്നാല്‍ ജലീലിനെ കെഎം ഷാജി വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. മന്ത്രിക്ക് ഫേസ്ബുക്കില്‍ നീണ്ട മറുപടിയാണ് എംഎല്‍എ നല്‍കിയിരിക്കുന്നത്:
ജലീലിന്റെ പേര് പറഞ്ഞിട്ടില്ല
ബഹു, തദ്ദേശ മന്ത്രി ജലീൽ, താങ്കൾ ഉദ്ധരിച്ച എന്റെ പ്രസംഗത്തിൽ ഞാനൊരിക്കലും താങ്കളുടെ പേര് പറഞ്ഞിട്ടില്ല. പക്ഷേ ഞാൻ പറഞ്ഞ വാക്കുകൾ താങ്കളിൽ എന്തോ ഉത്കണ്ഠ ജനിപ്പിക്കുന്നു എന്നാണ് മനസ്സിലാവുന്നത്. മറിച്ചായിരുന്നെങ്കിൽ താങ്കൾ നിയമത്തിന്റെ വഴിയിൽ കേസ്സ് ഫയൽ ചെയ്യുകയായിരുന്നുവല്ലൊ ചെയ്യേണ്ടിയിരുന്നത്. താങ്കളൊരു വാഹനത്തിൽ സഞ്ചരിച്ചു. ആ വാഹനം ഒരു ബൈക്ക് യാത്രികനെ ഇടിച്ചു. ബൈക്ക് യാത്രികൻ മരണപ്പെട്ടു. ഇത്രയും താങ്കളും സമ്മതിച്ചല്ലോ. ലീഗുകാരന്റെ തൊടിയിൽ കാൽ തട്ടി വീണതടക്കം 44 തികക്കാൻ കിടന്നു മറിയുന്ന താങ്കൾക്ക് എന്തേ കൂട്ടത്തിൽ ഇതും കൂടി ചേർത്ത് എണ്ണിക്കൂടാ എന്നു മാത്രമാണ് ഞാൻ ചോദിച്ചത്. ഒരു പഴയ സഹപ്രവർത്തകനെന്ന നിലയിൽ അങ്ങ് ബോധപൂർവ്വം മറന്ന ഒരു സംഭവം താങ്കളുടെ ഓർമ്മയിലേക്ക് കൊണ്ട് വരിക മാത്രമാണ് ഞാൻ ചെയ്തത്.
താങ്കളുടെ കൊലപാതക ഗവേഷണ പഠനത്തിൽ അക്ഷരാർത്ഥത്തിൽ ഞാൻ താങ്കളെ സഹായിക്കുക മാത്രമാണ് ചെയ്തത്. താങ്കളത് പോസിറ്റീവായിട്ട് കാണുമെന്ന് ഞാൻ കരുതി. എന്ത് ചെയ്യാം, ഈ റെഗുലർ കോളേജിലൊന്നും പോവാത്തതിന്റെ കുഴപ്പമായിരിക്കാം. പ്രതീക്ഷകൾക്കൊരു ഭാവനാ വിലാസം ഇല്ലാതെ പോകുന്നു. 2018 മാർച്ച് 7 ന് നിയമസഭയിൽ കെ. എം. ഷാജി ഉന്നയിച്ച വാദങ്ങൾ മിനിസ്റ്റർ കെ.ടി ജലീൽ ഒരു വട്ടം കൂടി കേൾക്കണം. സഭയിൽ ഞാൻ പ്രസംഗിച്ച് 5 ദിവസങ്ങൾക്ക് ശേഷമാണ് ഡിമാന്റ് നോട്ടിൽ താങ്കളും കൂട്ടാളികളും ഇത് സംബന്ധമായി പ്രസംഗിക്കുന്നത്. ഇങ്ങനെയുള്ള കള്ളക്കഥകൾ എഴുന്നള്ളിക്കാൻ അത്രയും ദിവസത്തെ തയ്യാറെടുപ്പും ആസൂത്രണവും വേണ്ടി വന്നുവെന്ന് സാരം. എന്നിട്ടും പക്ഷേ, ഞാൻ ഉന്നയിച്ച ഒരു ചോദ്യത്തിനെങ്കിലും മറുപടി പറയാൻ താങ്കൾക്കും താങ്കളെ സ്പോൺസർ ചെയ്യുന്നവർക്കും സാധിച്ചില്ല.
പിണറായിയുടെ കാപട്യം
സെൽഫി എടുക്കാൻ വരുന്ന കുട്ടിയെ പോലും ഉൾഭയം കൊണ്ട് കൊലയാളിയാണോ എന്ന് സംശയിക്കുന്ന മുഖ്യനെ കുറിച്ച്, ജീവിക്കാനുള്ള സ്വാതന്ത്ര്യം അറുത്തില്ലാതാക്കി മാപ്പിളപ്പാട്ടിന്റെ ആവിഷ്കാരത്തെ കുറിച്ച് അപശബ്ദം പുറപ്പെടുവിക്കുന്ന ആ മാന്യന്റെ കാപട്യത്തെ കുറിച്ച്, സി പി എം ദിനേനെ കൊന്നു തള്ളുന്ന സാധാരണക്കാരെ കുറിച്ച്, പാലക്കാട്ടും കൊണ്ടോട്ടിയിലുമില്ലാത്ത കോൺഗ്രസ്സ് വിരുദ്ധതയും കൊണ്ട് ബി ജെ പി യെ സഹായിക്കുന്ന സി പി എമ്മിന്റെ ദേശീയ രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച്, ശംസുദ്ധീൻ പാലത്തിലിനോടും ശശികല യോടുമുള്ള ഇരട്ട സമീപനങ്ങളെ കുറിച്ച്, സംഘ് പരിവാറിനെതിരെയുള്ള കേസ്സുകൾ തളളിയതിനെക്കുറിച്ച്, കേരളത്തെ വെല്ലുവിളിച്ച് മോഹൻ ഭാഗവത് നടത്തിയ താണ്ഡവങ്ങളെക്കുറിച്ച്, അവസാനം ജൗഹർ മുനവ്വിറിനെതിരെയുള്ള കേസ്സടക്കം, സി പി എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ സമീപനങ്ങളെ കുറിച്ചെല്ലാം ഞാനുന്നയിച്ച നിരവധി ചോദ്യങ്ങളിൽ ഒന്നിനു പോലും ഈ നിമിഷം വരെ സിപിമ്മും താങ്കളും ഉത്തരം തന്നിട്ടില്ല.
ജലീലിന്റെയും സിപിഎമ്മിന്റെയും ഇരട്ടത്താപ്പ്
ഇനി ജലീലിന്റെയും സി പി എമ്മിന്റെയും ഇരട്ടത്താപ്പിലേക്ക് വരാം. നാദാപുരം , വടകര, പാനൂർ, തളിപറമ്പ തുടങ്ങിയ പ്രദേശങ്ങളിൽ ന്യൂനപക്ഷങ്ങൾ അരക്ഷിതരാണ് എന്നതാണ് ഞാനുയർത്തിയ ഒരു ഗുരുതര പ്രശ്നം. അതിന് ആ മണ്ഡലത്തിലെ ഇടത് എം.എൽഎമാരോ ആഭ്യന്തര മന്ത്രിയോ ഇത് വരെ മറുപടി പറഞ്ഞിട്ടില്ല. പ്രധാനപ്പെട്ട ആ വിഷയത്തിൽ പ്രതികരിക്കാൻ എന്തേ ഇവർക്ക് മടി? പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ അഗളി ഗ്രാമപഞ്ചായത്തിലെ മുക്കാലിയിൽ മധു കൊല്ലപ്പെട്ട സംഭവമാണ് മറ്റൊന്ന്. എല്ലാം ശരിയാക്കാൻ വന്നവർ എന്താണ് ശരിയാക്കി കൊണ്ടിരിക്കുന്നത് എന്ന അന്വേഷണവും പ്രസക്തമാണ്. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ചുമതല വഹിക്കുന്ന മന്ത്രി ഉത്തരം പറയേണ്ട നിരവധി കാര്യങ്ങൾ അതിനകത്തുണ്ട്. അതിലേക്ക് ചർച്ച തുടർന്ന് വരാം.
ആരോപണത്തിന് തെളിവെവിടെ
"കുറ്റിപ്പുറം പാലത്തിനടുത്ത് വെച്ച് ബൈക്കിനിടിച്ച ജീപ്പിന്റെ ഡ്രൈവർ ഞാനായിരുന്നില്ല" എന്ന് പറയുന്നത് പോലെയാകില്ല മുസ്ലിം ലീഗിനെതിരെ ജലീൽ ഉന്നയിച്ച കൊലക്കുറ്റങ്ങളുടെ കാര്യങ്ങൾ. മുസ്ലിം ലീഗ് പ്രവർത്തകർ 44 കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന കെടി ജലീലിന്റെ ആരോപണത്തിന് തെളിവ് നൽകേണ്ടത് അദ്ദേഹം തന്നെയാണ്. രേഖകളുടെ പിൻബലം ഇല്ലാതെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. അത് സമർത്ഥിച്ചുണ്ടാക്കാൻ എത്ര പണിപ്പെട്ടാലും നടക്കില്ലെന്നതാണ് വാസ്തവം. ഒരു കൊലപാതകം നടന്നാൽ അതിൽ പൊലീസ് അന്വേഷണം നടത്തും. കുറ്റപത്രം ഉണ്ടാകും, കോടതിയിൽ നിന്ന് വിധിന്യായം ഉണ്ടാകും. പിന്നീട് ആ കേസിനെ കുറിച്ച് സംസാരിക്കുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത് അതിലെ കണ്ടെത്തലുകൾക്കും, വിധിന്യായങ്ങൾക്കുമാണെന്ന് ഈ കോളേജ് അധ്യാപകനെ പറഞ്ഞ് പഠിപ്പിക്കേണ്ടതില്ലല്ലോ.
പിണറായിയുടെ വാല്യക്കാരൻ പണി
ചരിത്രം പറയുമ്പോൾ മാധ്യമ റിപ്പോർട്ടുകൾ തെളിവായി പരിഗണിക്കാവുന്നതാണ്. 1980കൾക്ക് ശേഷവും നിരവധി പത്രങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിൽ ഒന്ന് രണ്ടെണ്ണം വൈരനിരാതന ബുദ്ധിയോടെ ലീഗ് വിരുദ്ധ വാർത്തകൾ ചമയ്ക്കുന്നവരാണ്. കേസ് ഏതായാലും "പ്രതികൾ ലീഗ് പ്രവർത്തകർ " എന്നെഴുതുന്ന ആ പത്രങ്ങളിൽ വന്ന വാർത്ത മറ്റു പത്രങ്ങളിൽ വന്നിട്ടുണ്ടാവില്ല.പൊലീസ് അന്വേഷണ റിപ്പോർട്ടുകളിലും അത്തരം പരാമർശങ്ങൾ വന്നിട്ടുണ്ടാവാൻ തരമില്ല. ദുർബലമായ ഫോട്ടോസ്റ്റാറ്റുകളുമായല്ല, വിശ്വസനീയമായ രേഖകളുമായാണ് ആരും ഒരു രാഷ്ട്രീയ സംവാദത്തിന് ഇറങ്ങേണ്ടത്. ആഭ്യന്തര മന്ത്രിയുടെ വാല്യക്കാരന്റെ പണിയെടുക്കുന്നയാൾക്ക് രേഖകൾ സംഘടിപ്പിക്കാൻ യാതൊരു ബുദ്ധിമുട്ടുണ്ടാവില്ലല്ലോ.
ആസൂത്രണ കൊലകൾ ലീഗിനില്ല
ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നത് മുസ്ലിം ലീഗിന്റെ ശൈലിയല്ല. കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തുന്നതും ലീഗിന്റെ രീതിയല്ല.കുഞ്ഞനന്തനും അശോകനും കാരായി കൂരായിയൊന്നും ലീഗിന്റേതായി ജയിലുകളില്ല. അത് പോലുള്ള ഒരൊറ്റ കേസ്സ് ലീഗിനെതിരെ ജലീൽ കാണിക്കട്ടെ.സി.പി എം നടത്തിയ ആസൂത്രിത കൊലപാതകങ്ങളെ ന്യായീകരിക്കാൻ ആണ് ഇപ്പോൾ ജലീൽ വിയർത്ത് അദ്ധ്വാനിക്കുന്നത്. സി പി എം ആളുകളെ കൊല്ലുക മാത്രമല്ലല്ലോ ചെയ്യുന്നത് ജലീൽ. സാക്ഷികളായി പോലും മറ്റുള്ളവർ വരാൻ മടിക്കുന്ന തരത്തിൽ കൊന്നവനെ തന്നെ വീണ്ടും കൊല്ലുകയല്ലേ ചെയ്യുന്നത്.പിശാച് പോലും നാണിക്കും വിധം മൃതശരീരത്തെ തന്നെ ഭീകരമായി വെട്ടി വെട്ടി അവസാനത്തെ അവയവവും വികൃതമാക്കുന്ന അറും കൊലകളല്ലേ താങ്കൾ കുഴലൂതുന്നവർ നടത്തിയതത്രയും.
മോഡേൺ സ്റ്റൈൽ മർഡറുകൾ
താങ്കളുടെ അളവ് കോൽ വെച്ച് ഇതൊക്കെയും 'മോഡേൺ സ്റ്റൈൽ മർഡറുകളാ'യിരിക്കും. ഇത് പറയുന്നതാണല്ലോ അവിടത്തേക്ക് ഇഷ്ടമില്ലാത്ത 'കാടൻ സ്റ്റൈൽ'. സഖാവ് ജലീലിന്റെയും അദ്ദേഹത്തിന്റെ യജമാന സഖാക്കളുടേയും കണക്കിൽ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം 'ഞമ്മള്' പേറുന്നതാവാം കാരണം. പിന്നെ വിമർശനത്തിൽ മാന്യത; 51 ഉം 37 ഉം വെട്ടുകൾ വെട്ടി കൊന്ന് തള്ളാനും ന്യൂനപക്ഷങ്ങളെ അരുകാക്കാനും അപരവല്കരിൽക്കാനും കാർമികത്വം വഹിക്കുന്ന 'സമാദരണീയരായ രാഷ്ട്രീയ നേതാക്കളെ' വിമർശിക്കുമ്പോൾ ഇപ്പോൾ കാണിക്കുന്നത് തന്നെ വലിയ മര്യാദ ആണ് മിസ്റ്റർ ജലീൽ!! എടയന്നൂരിലെ ശുഐബിനെ ഈ പരിഷ്കൃത സ്‌റ്റൈൽ വെച്ച് താങ്കളുടെ മോഡേൺ മിശിഹകൾ കൊന്ന് കൊലവിളിച്ചതാണ് കൊലപാതക രാഷ്ട്രീയം വീണ്ടും ചർച്ചയാക്കിയത് എന്നത് പോലും തദ്ദേശ മന്ത്രി സൗകര്യപൂർവ്വം വിസ്മരിക്കുന്നതെന്തിന്..?
44 'മഹാ കൊല'കളുടെ വ്യാജ വാറോലകൾ
ശുഐബ് കോൺഗ്രസ് പ്രവർത്തകൻ മാത്രമായിരുന്നില്ലെന്ന് ഓർക്കണം.മണ്ണാർക്കാടും കുണ്ടൂരം നൂറ് വട്ടം ആവർത്തിക്കുന്ന താങ്കളുടെ നാവിലേക്ക് ഒരൊറ്റ തവണ പോലും മതസംഘടനാ രംഗത്ത് അതേ ആശയമുൾകൊള്ളുന്ന ആ ചെറുപ്പക്കാരൻ കടന്ന് വരാത്തത് എന്ത് കൊണ്ടാണ്? കയ്യിലുള്ള 44 'മഹാ കൊല'കളുടെ വ്യാജ വാറോലകൾ എത്ര തന്നെ പെരുമ്പറ കൊട്ടിയാഘോഷിച്ചാലും സി പി എം അതിനിഷ്ഠൂരമായി നടത്തിയ ഒരു കൊലപാതകവും മലയാളി മനസ്സിൽ നിന്നും മായ്ച്ചു കളയാൻ താങ്കൾക്കാവില്ല ജലീൽ... മനുഷ്യത്വം തൊട്ടു തീണ്ടിയില്ലാത്ത സി.പി.എം കാപാലികർ നടത്തിയ ആ കൊടും ക്രൂരതകൾ ന്യായീകരണ വിദൂഷകനായ താങ്കളുടെ അളവ് സാമഗ്രിയിൽ മാത്രമേ ശരിയാകുന്നുള്ളൂ. താങ്കൾ എന്നിലാരോപിച്ച മറ്റൊരു നുണ ഞാൻ താങ്കളെ പിതൃശൂന്യനെന്ന് ആക്ഷേപിച്ചു എന്നാണ്.
സിമിയിൽ തുടങ്ങിയ യാത്ര
വ്യക്തിപരമായി അത്തരം ഒരാക്ഷേപവും ഞാൻ താങ്കളെ പറ്റി എവിടെയും ഉന്നയിച്ചത് ആർക്കും പറയാനാവില്ല. പക്ഷേ താങ്കളുടെ രാഷ്ട്രീയം അപ്പോൾ കാണുന്നവനെ അപ്പനാക്കുന്നതാണ് എന്നതിനെക്കുറിച്ച് പലപ്പോഴും പറയേണ്ടി വന്നിട്ടുണ്ട്. സിമിയിൽ നിന്നു പുറപ്പെട്ട താങ്കളുടെ "രാഷ്ട്രീയ വിശദീകരണ ന്യായീകരണ യാത്ര" യിൽ ബി ജെ പി മാത്രമേ ഇനി ബാക്കിയുള്ളൂവെന്ന് മാലോകർക്കെല്ലാം അറിവുള്ളതാണ്. പരിണാമചരിത്രത്തിലേക്ക് പുതിയ സാദ്ധ്യതകൾ വികസിപ്പിക്കുന്ന അങ്ങയെപ്പോലൊരാളെ കുറിച്ച് ചാൾസ് ഡാർവിൻ അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും 'ഒറിജിൻ ഓഫ് സ്പീഷ്യസ്സിൽ' താങ്കളും പ്രതിപാദിക്കപ്പെടുമായിരുന്നുവെന്ന് പരിഷ്കൃതരായ താങ്കളുടെ സഹപ്രവർത്തകർക്ക് തന്നെ അഭിപ്രായമുണ്ട്. സത്യസന്ധമായി സ്വയം ചിന്തിച്ചാൽ താങ്കൾക്ക് തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയില്ലാത്ത ഒന്നായിരിക്കും അത്.
രാഷ്ട്രീയ അന്തസിന്റെ ചിഹ്നങ്ങൾ
ഉയർത്തിപ്പിടിക്കാനൊരു കൊടിയും പ്രസംഗിക്കാനൊരു മാനിഫെസ്റ്റോയും ചൂണ്ടി കാണിക്കാനൊരു ആസ്ഥാനവുമൊക്കെ രാഷ്ട്രീയാന്തസ്സിന്റെ കൂടി ചിഹ്നങ്ങളാണ്. തൽക്കാല താൽപര്യങ്ങളെ മാനിഫെസ്‌റ്റോ ആക്കാൻ അങ്ങനെയൊരു വ്യവസ്ഥിതിക്കകത്ത് നിൽക്കുന്നത് താങ്കളെ സംബന്ധിച്ച് ഒട്ടും ലാഭകരമാവില്ല എന്നറിയാം. അത്രയേ പറഞ്ഞിട്ടുള്ളൂ. ഇത്തരം അവനവൻ രാഷ്ട്രീയ കച്ചവട കുതന്ത്രങ്ങളെ വിമർശിക്കുമ്പോൾ വ്യക്തി വിരോധമായി പരിഗണിക്കാനേ താങ്കൾക്ക് കഴിയൂ. കഷ്ടം! സിപി മ്മിനോട് : ലീഗിനെ തെറി പറയാനും യുഡിഎഫിനെ അധിക്ഷേപിക്കാനും വേണ്ടി മാത്രമാണ് കെ ടി ജലീലിന് നോക്ക് കൂലി നൽകി നിങ്ങൾ നിർത്തിയിട്ടുള്ളതെന്ന് അറിയാം. മറ്റൊന്നിനും ഈ മാന്യദേഹം കൊള്ളില്ലെന്ന് നിങ്ങളുടെ തന്നെ പാർട്ടി കീഴ്ഘടകങ്ങൾ വിലയിരുത്തിയിട്ടും ജലീൽ പിടിച്ച് നിൽക്കുന്നത് ഈയൊരറ്റ പിടിവള്ളിയിലാണെന്നുമറിയാം. യുഡിഎഫുകാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മിനകത്ത് കൊള്ളാവുന്ന സാമാജികനോ, വ്യക്തിയോ ഇല്ലെന്നതിന്റെ തെളിവായേ ജനങ്ങളിത് പരിഗണിക്കുന്നുള്ളൂ.
മാന്യതയും അന്തസ്സുമില്ല
നിങ്ങളോർക്കേണ്ട കാര്യം, ലീഗിൽ നിന്ന് ജലീൽ സി പി എമ്മിലേക്ക് വന്നത് പോലെയല്ല, തികച്ചും മാന്യമായാണ് മഞ്ഞളാംകുഴി അലി ലീഗിലേക്ക് വന്നത്.എന്നാലിതു വരെ മഞ്ഞളാംകുഴി അലിയെ മുസ്ലിം ലീഗ് ഒരിക്കലും സി പി എമ്മിനെതിരെയുള്ള തുറുപ്പ് ചീട്ടായി ഒരിടത്തുമയോഗിച്ചിട്ടില്ല. ഇടതുപക്ഷത്തെ തറ പറ്റിക്കാൻ പോന്ന ആൺപിള്ളേർ ഞങ്ങളുടെ പാർട്ടിയിൽ നേരത്തേ തന്നെ നിരവധിയുണ്ട്. ഇനി അലി സാഹിബ് അങ്ങനെ പറയാൻ വേണ്ടി മാത്രമുള്ള ഒരാളായി സ്വയം ചുരുങ്ങാറുമില്ല. കാരണം അദ്ദേഹം ലാഭ നഷ്ടങ്ങൾക്കുമപ്പുറം മാന്യതയും അന്തസ്സും കാത്ത് സൂക്ഷിക്കുന്ന നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ്. ആ ഒരു ന്യൂനതയാണ് ജലീലിന്റെ പ്രശ്നവും. മാർക്സിസ്റ്റ് പാർട്ടി ഇത് തിരിച്ചറിയുന്നത് മാന്യമായ ഒരു രാഷട്രീയ രീതിക്ക് ഗുണകരമാവും.
ഫേസ്ബുക്ക് പോസ്റ്റ്
കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ
"മോള് ഭക്ഷണവും വിസർജ്ജ്യവും തമ്മിൽ തിരിച്ചറിഞ്ഞാൽ മതിയായിരുന്നു" ഉള്ളുലയ്ക്കുന്ന ഓട്ടിസം അനുഭവങ്ങൾ!