ഹിന്ദു-മുസ്ലീം സംഘര്‍ഷമെന്ന് വരുത്തിത്തീര്‍ത്തത് ജലീല്‍.. മുസ്ലീംങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യം
മലപ്പുറം: സംസ്ഥാനത്തുണ്ടായ വ്യാജഹർത്താലുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടിക്കും എസ്ഡിപിഐക്കും മന്ത്രി കെടി ജലീലിനുമെതിരെ രൂക്ഷ വിമർശനവുമായി ലീഗിന്റെ അഴീക്കോട് എംഎൽഎ കെഎം ഷാജി രംഗത്ത്. മലപ്പുറത്ത് മുസ്ലിം- ഹിന്ദു സംഘര്‍ഷം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതിന് മന്ത്രി കെ ടി ജലീല്‍ പരസ്യമായി മാപ്പ് പറയണമെന്ന് കെഎം ഷാജി ആവശ്യപ്പെടുന്നു.
വ്യാജഹർത്താലിന് പിന്നിലുള്ളവരെ പിടികൂടാതെ ലീഗ് പ്രവർത്തകരെ പിണറായിയുടെ പോലീസ് വേട്ടയാടുകയാണ് എന്നും കെഎം ഷാജി ആരോപിക്കുന്നു. സംഘ്പരിവാറിന്റെ അജണ്ടകളെ വിജയിപ്പിച്ചെടുക്കുന്നതിന് മുസ്ലിം യുവാക്കളെ ഇരകളാക്കി മാറ്റിയെടുക്കുകയാണ് വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും എന്നും കെഎം ഷാജി ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
ആഞ്ഞടിച്ച് കെഎം ഷാജി
സംഘ്പരിവാര്‍ തീരുമാനിച്ചുറപ്പിച്ച ഏപ്രില്‍ 16ലെ 'ജനകീയ ഹര്‍ത്താല്‍' വിജയിപ്പിക്കുന്നതിന് വേണ്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച എസ് ഡി പി ഐയും, ആ ഗൂഢാലോചന മറച്ചു വെക്കാന്‍ ദിനംപ്രതി പ്രസ്താവനകള്‍ ഇറക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയും നമുക്ക് അദ്ഭുതമൊന്നും നല്‍കുന്നില്ല. മതതീവ്രവാദത്തിന് ഒരു മുഖമേയുള്ളൂ. വിവിധ രാജ്യങ്ങളില്‍ പൗര ജീവിതത്തിന്റെ സ്വാസ്ഥ്യം നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ. ഇന്ത്യയിലെ ആര് എസ് എസിനും, മുസ്ലിം തീവ്രവാദത്തിനും സഹായം നല്കുന്ന കേന്ദ്രം ഒന്നാണ്. അവര്‍ക്ക് മതത്തോട് അശേഷം താത്പര്യമില്ല, ഇന്ത്യയെന്ന മഹാരാജ്യം പുലര്‍ത്തുന്ന മാനവിക മൂല്യങ്ങളോടും, ജനാധിപത്യ സംസ്കാരത്തോടുമുള്ള ശത്രുതയാണ് ഇരു വര്‍ഗ്ഗീയതക്കുമുള്ളത്.
ലീഗിന് നഷ്ടം മാത്രം
മതം എന്നത് വികാരമാണെന്നും, അതില്‍ തരിമ്പും വിചാരത്തിന് പ്രസക്തിയില്ലെന്നും കരുതുന്ന ആള്‍ക്കൂട്ടമാണ് തോന്നിവാസങ്ങള്‍ ചെയ്യുന്നത്. ഏപ്രില്‍ 16ലെ 'ജനകൂട്ട ഹര്‍ത്താലിലും' അത് മാത്രമാണ് സംഭവിച്ചത്. മുസ്ലിം ലീഗും, യൂത്ത് ലീഗും മതതീവ്രവാദത്തെ എതിര്‍ത്തു കൊണ്ട് പതിറ്റാണ്ടുകളായി പറഞ്ഞു വരുന്ന ഓരോ വാചകങ്ങളുടെയും ആഴവും പരപ്പും എത്രയുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സമയത്തിലൂടെയാണ് കേരളം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ നാടിന്റെ ശാന്തിയും, സ്വസ്ഥ ജീവിതവും ഉറപ്പു വരുത്തുന്നതിന് ലീഗ് സ്വീകരിച്ച നിലപാടുകള്‍ നാളിതു വരെയായി പാര്‍ട്ടിക്ക് നഷ്ടമാണ് വരുത്തിയിട്ടുള്ളത്.
ജലീൽ മാപ്പ് പറയണം
എന്നിട്ടും നാടിന് നഷ്ടമുണ്ടാകാതിരിക്കാനാണ് പാർട്ടി ആ നഷ്ട്ടങ്ങളത്രയും സഹിച്ചു നിലപാടിൽ ഉറച്ചു നിന്നത്. ഏപ്രില്‍ 16ന് താനൂരില്‍ സംഭവിച്ചു പോയ അതിക്രമങ്ങളുടെ പേരില്‍ മാപ്പു ചോദിക്കുന്നുവെന്നാണ് കെ ടി ജലീല്‍ പറഞ്ഞത്. മിക്കവാറും ജലീല്‍ ഒന്ന് കൂടി മാപ്പ് ചോദിക്കേണ്ടി വരും. താനൂരില്‍ മനോവൈകൃതമുള്ള ആളുകള്‍ നടത്തിയ അതിക്രമത്തിന് ശേഷം നാടകീയവും, പരിഹാസ്യവുമായ രീതിയില്‍ ഇടപെട്ട് താനൂരില്‍ മുസ്ലിം- ഹിന്ദു സംഘര്‍ഷം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതിന് മന്ത്രി കെ ടി ജലീല്‍ പരസ്യമായി തന്നെ മാപ്പ് പറയേണ്ടതുണ്ട്. സമരത്തിനിടയില്‍ വലിഞ്ഞു കയറി വന്ന മോഷ്ടാക്കള്‍ക്ക് വേണ്ടി അവര്‍ക്ക് വേണ്ടപ്പെട്ടയാള്‍ മാപ്പ് പറയുന്നതില്‍ അസ്വാഭാവികതയില്ല.
പോലീസിന്റെ വീഴ്ച
പക്ഷേ മോഷ്ടാക്കള്‍ക്ക് വേണ്ടി മാപ്പ് പറയുന്നതിന് പകരം മുസ്ലിം സമുദായത്തിന് വേണ്ടി മാപ്പ് പറയേണ്ട ഉത്തരവാദിത്തം കെ ടി ജലീലിനില്ല. കാരണം മോഷ്ടാക്കളുടെ ഉത്തരവാദിത്തം മുസ്ലിം സമുദായത്തിനില്ല. എന്നാല്‍ താനൂര്‍ നഗരത്തില്‍ പട്ടാപകല്‍ സമയത്ത് ഒരു കടയുടെ പൂട്ട് പൊളിച്ച് സാമൂഹ്യദ്രോഹികള്‍ അകത്ത് കടന്ന് നശിപ്പിക്കുമ്പോളും പോലീസ് എത്തിയിട്ടുണ്ടായിരുന്നില്ല. കടുത്ത വീഴ്ചയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. സ്വാഭാവികമായും ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ സമയവും, സന്ദര്‍ഭവും ഉണ്ടാക്കിയതിന് ജില്ലയില്‍ നിന്നുള്ള മന്ത്രി എന്ന നിലയില്‍ കെ ടി ജലീല്‍ മാപ്പ് പറയേണ്ടത് തന്നെയാണ്.ആർ എസ് എസ്സ് ഡയറക്ഷൻ നിർവ്വഹിച്ച ഹർത്താലിന് ജീവൻ പകർന്നത് എസ് ഡി പി ഐയാണ്.
ജലീലിന് കടുത്ത പരിഹാസം
ഇത്തരത്തിൽ ചെറുപ്പക്കാരെ വികാര ഭീമന്മാരാക്കി വഴിതെറ്റിക്കുന്ന പണിയിലായിരുന്നു സിമിയിലൂടെ രംഗത്തു വന്ന ജലീൽ മുമ്പ് ഏർപ്പെട്ടിരുന്നത്. ഇപ്പോഴത് ജലീലിന്റെ പിൻഗാമികൾ ചെയ്യുന്നു. മാനസാന്തരം വന്നുവെന്ന് പറയുന്ന സ്ഥിതിക്ക് മുൻകാല പ്രാബല്യത്തോടെ ഈ സമൂഹത്തോട് ജലീൽ മാപ്പ് പറയുക തന്നെ വേണം. മുമ്പ് സിമിയിൽ നിന്ന് ചെയ്തതിന് ജമാഅത്തിൽ വന്ന് മാപ്പ്. അവിടുത്തെ കലാപരിപാടികൾക്ക് ലീഗിൽ വന്ന് മാപ്പ്. ലീഗിൽ പ്രവർത്തിച്ചതിന് സി പി എമ്മിൽ പോയി മാപ്പ്. അല്ലെങ്കിലും മാപ്പുകൾ അനന്തമായ ഒരു പ്രക്രിയയാണല്ലോ ആ ഭാവാഭിനയ ജീവിതത്തിൽ. ഏപ്രില്‍ 16ന് അക്രമങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ ഇന്റലിജന്‍സ് വീഴ്ച സംഭവിച്ചിട്ടുണ്ടായിരിക്കും.
ഗുരുതരമായ കൃത്യവിലോപം
വീഴ്ച പറ്റുന്നത് ഈ സര്‍ക്കാറിന് പുതിയ കാര്യമല്ലാത്തതിനാല്‍ അത് അങ്ങനെ കാണാം. എന്നാല്‍ രാവിലെ 7 മണിയോടെ അക്രമം തുടങ്ങിയിട്ടും പലയിടത്തും പോലീസ് എത്തുന്നതിന് ഉച്ച വരെ സമയമെടുത്തു. പോലീസ് സ്റ്റേഷന്റെ മൂന്നും, നാലും കിലോമീറ്റര്‍ ദൂരത്തില്‍ വരെ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചിട്ടും പോലീസ് നിഷ്ക്രിയമായി നോക്കി നിന്നത് ഇന്റലിജന്‍സ് വീഴ്ചയല്ല. ഗുരുതരമായ കൃത്യവിലോപമാണ്. ആക്ഷന്‍ എടുക്കാതിരിക്കാന്‍ പോലീസിന് വല്ല നിര്‍ദ്ദേശവും നല്‍കിയിരുന്നോ എന്നതിന് സംസ്ഥാന സര്‍ക്കാറാണ് മറുപടി പറയേണ്ടത്. താനൂരിലെ ബേക്കറി ഉടമയോട് മാത്രമല്ല, മുഴുവന്‍ ജനങ്ങളോടും കെ ടി ജലീല്‍ മാപ്പ് പറയേണ്ട വിധമാണ് കാര്യങ്ങള്‍ സംഭവിച്ചിട്ടുള്ളത്.
പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു
ഏപ്രില്‍ 16ന് ഹര്‍ത്താല്‍ നടത്താന്‍ വാട്സ്അപ്പിലൂടെ ആഹ്വാനം ചെയ്ത അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഏപ്രില്‍ 16ന് സംഘര്‍ഷാവസ്ഥയുണ്ടാക്കാന്‍ ശ്രമിച്ച ഒരൊറ്റ ആര് എസ് എസുകാരനെയും ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ല. വാട്സ് അപ്പിലൂടെ പ്രചരിപ്പിച്ച ജനകീയ ഹര്‍ത്താലിന്റെ യഥാര്‍ഥ ഉറവിടം ഇപ്പോള്‍ പിടിയിലായിട്ടുള്ള അഞ്ച് പേര് മാത്രമാണെന്ന് പറയാനാവില്ല. അവരെ പിടിക്കുന്നതിന് പകരം കത്വ കൊലപാതകത്തിലെ ഇരയുടെ പേര് പ്രതിഷേധത്തില്‍ വെളിപ്പെടുത്തി എന്ന് പറഞ്ഞ് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങളുടെ പേരില്‍ കേസെടുക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി കാണിക്കുന്ന അമിതാവേശം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. അക്കാര്യത്തിൽ പിണറായി വിജയന് തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്.
ദുരന്തം പാര്‍ട്ടി
ഏപ്രില്‍ 16ന് തെരുവുകളില്‍ നടന്ന തോന്നിവാസം ന്യായീകരിച്ച് കൊണ്ട് ഏപ്രില്‍ 18ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ പ്രസ്താവന വന്നു. 'ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും, സംഘടനയുടെയും പിന്‍ബലമില്ലാതെയാണ് ഹര്‍ത്താല്‍ നടന്നത്. ഭരണകൂടത്തിന്റെ നയനിലപാടുകള്ക്കെതിരെ ഇത്തരം പ്രക്ഷോഭങ്ങള്‍ പുതിയ കാലത്ത് സാധാരണമാണ്.' ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സംഘ്പരിവാര്‍ ആസുത്രണത്തില്‍ നടന്ന അക്രമത്തെയാണ് ആരുടെയും പിന്‍ബലമില്ലാതെയെന്ന് ദുരന്തം പാര്‍ട്ടിയുടെ നായകന് വിശേഷിപ്പിച്ചത്. സംഘ്പരവാറിനെ രക്ഷിച്ചെടുക്കാന്‍ എന്തേ ഇത്ര തിടുക്കം?
ബിജെപിയില്‍ നിന്ന് ചെലവിന് കിട്ടുന്നുണ്ടോ
യുവാക്കളോട് തെരുവിലിറങ്ങി നില്‍ക്കാനാണ് മറ്റൊരു സുഡാപ്പി സംസ്ഥാന നേതാവ് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തത്. സംഘ്പരിവാറിന്റെ അജണ്ടകളെ വിജയിപ്പിച്ചെടുക്കുന്നതിന് മുസ്ലിം യുവാക്കളെ ഇരകളാക്കി മാറ്റിയെടുക്കുന്ന ജോലിയാണ് ചിലര്‍ക്കുള്ളതെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. ബി ജെ പിയുടെ ചെലവില്‍ കഴിയുന്ന മുല്ലമാര്‍ കേരളത്തിന് പുറത്ത് കുറച്ചധികം ഉണ്ട്. തെരുവില്‍ വികാരം പടർത്താൻ ആഹ്വാനം നല്കിയവരും, സംഘ്പരിവാറിന് ഏപ്രില്‍ 16ലെ സംഭവത്തില്‍ ബന്ധമില്ലെന്ന് മുന്‍കൂര്‍ പ്രസ്താവ ഇറക്കിയവരും ബി ജെ പിയില്‍ നിന്ന് ചെലവിന് കിട്ടുന്നവരാണോ എന്നതിന് കൂടി അവര്‍ മറുപടി പറയട്ടെ.
ശക്തമായ പ്രതിരോധമുണ്ടാകണം
ഫാഷിസത്തിന്റെ ഗുപ്തമായ അജൻഡയെ ജാഗ്രതയോടെ തിരിച്ചറിയുകയും, ജനാധിപത്യരാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്. നേതൃത്വവും പിതൃത്വവുമില്ലാത്ത അപക്വമായ ആൾക്കൂട്ട എടുത്തുചാട്ടങ്ങളുടെ ഗുണഭോക്താക്കള്‍ ആത്യന്തികമായി ഫാഷിസ്റ്റുകളായിരിക്കും. രാഷ്ട്രീയ നേതൃത്വവും, പ്രത്യയശാസത്രത്തിന്റെ കരുത്തും, ദര്‍ശനങ്ങളുടെ ഉള്‍ക്കാമ്പുമുള്ള മുന്നേറ്റങ്ങളാണ് കേരളത്തിന് ഇന്നാവശ്യം. യൂവാക്കളെ വൈകാരികമായി തിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം പൊതു പ്രവര്‍ത്തകരുടെയും, രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതിന്റെ ശക്തമായ ആവശ്യകതയിലേക്കാണ് വൈകാരിക മുതലെടുപ്പിന്റെ ഇത്തരം അസാധാരണ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അഴുകി ദ്രവിച്ച്, തലയില്ലാതെ ലിഗ! അത്ഭുതമായി അതീന്ദ്രിയ ജ്ഞാനമുള്ള റഷ്യൻ വനിതയുടെ പ്രവചനം
ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..