കരുണാ സംഗീത നിശാ വിവാദം; വിശദീകരണവുമായി കെഎംഎഫ് ഭാരവാഹികൾ, കണക്കുകൾ പുറത്തുവിട്ടു
കൊച്ചി: കരുണ സംഗീത നിശയിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ലെന്ന ആരോപണത്തിൽ മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികൾ. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിശദീകരണം. കെഎംഎഫ് പ്രസിഡന്റ് ബിജിബാൽ, ജനറൽ സെക്രട്ടറി ഷഹബാസ് അമൻ, ആഷിക് അബു, സിത്താര കൃഷ്ണകുമാർ, ശ്യാം പുഷ്കരൻ തുടങ്ങിയവരാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്. http://karunakochi.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പരിപാടിയുടെ എല്ലാ വരവ് ചെലവ് കണക്കുകളും കെഎംഎഫ് പുറത്ത് വിട്ടിട്ടുണ്ട്.
കലാപരമായി ഈ പരിപാടി വലിയ വിജയമായിരുന്നുവെങ്കിലും സാമ്പത്തികമായി നേട്ടം ലഭിച്ചില്ലെന്ന് ബിജിബാൽ പറഞ്ഞു. 23 ലക്ഷം രൂപയാണ് പരിപാടിക്കാണ് ആകെ ചെലവായത്. ടിക്കറ്റ് വിതരണത്തിന്റെ തുക സ്വന്തം അക്കൗണ്ടിലേക്കല്ല വരുന്നതെന്നും ഇപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തുക ഭാരവാഹികൾ ചേർന്ന് സ്വന്തം കൈയ്യിൽ നിന്നും എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗജന്യമായാണ് വേദി ലഭിച്ചത്. പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാരും സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചത്. എന്നാൽ ഒഴിവാക്കാനാകാത്ത മറ്റു ചെലവുകളുണ്ടായിരുന്നു. ആർട്ടിസ്റ്റുകൾക്ക് വരാനുള്ള ഫ്ലൈറ്റ് ടിക്കറ്റ്, സെറ്റ് മുതൽ ഭക്ഷണം വരെയുള്ള ചിലവുകൾ , അവതാരകർ, ക്യാമറ ടീം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 23 ലക്ഷത്തിൽ ഇനിയും 2 ലക്ഷം രൂപ കൂടി കൊടുത്ത് തീർക്കേണ്ടതുണ്ടെന്ന് ബിജിബാൽ പറയുന്നു.
500, 1500, 2500, 5000 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകൾ.908 ടിക്കറ്റുകൾ മാത്രമാണ് ഓൺലൈനായി വിറ്റുപോയത്. 7,35,500 രൂപ മാത്രമാണ് ഈ ഇനത്തിൽ വിറ്റുപോയത്. ടിക്കറ്റ് കൗണ്ടറിലെ സെയിൽ വഴി 39,000 രൂപയും ലഭിച്ചു. ഇതിൽ നികുതി ഒഴിവാക്കി 6,021,93 രൂപയാണ് ബാക്കിയുണ്ടായിരുന്നതെന്നും ഭാരവാഹികൾ പറയുന്നു. 4000 പേർ പരിപാടി കണ്ടതിൽ 3000 പേരും സൗജന്യ പാസിലാണ് കണ്ടതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അതേ സമയം കളക്ടർ കെഎംഎഫിന്റെ രക്ഷാധികാരിയാണെന്ന് പറഞ്ഞത് തെറ്റായിരുന്നുവെന്നും അദ്ദേഹത്തോട് ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും ബിജിബാൽ വ്യക്തമാക്കി.












Click it and Unblock the Notifications