ഡിഎംആർസിയും ശ്രീധരനും വേണ്ട!! ഇനി എല്ലാം കെഎംആർഎല്ലും ഏലിയാസ്‍ ജോർജും ചെയ്യും!!
കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ. ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണെന്നും അദ്ദേഹം
കൊച്ചി: കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എംഡി ഏലിയാസ് ജോര്‍ജ്. കെഎംആര്‍എല്‍ മികച്ച ടീമാണെന്നും ഏലിയാസ് ജോർജ് വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കല്‍ കഴിവതും കുറച്ചാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണം ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ. ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഏലിയാസ് ജോർജ്. കാക്കനാട്ടേക്ക് രണ്ടാംഘട്ടമായി മെട്രൊ നീട്ടുമ്പോള്‍ ഉപദേഷ്ടാവായി ശ്രീധരന്‍ വേണമെന്നാണ് താത്പര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടാന്‍ കുറച്ച് താമസം വന്നേക്കാമെന്നും ഏലിയാസ് ജോർജ് പറയുന്നു. അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ഘട്ടത്തിനായുള്ള വായ്പ ഉള്‍പ്പെടെ എല്ലാം തയ്യാറാണെന്നും മുന്നൊരുക്കം ഈ വര്‍ഷം തുടങ്ങുമെന്നും ഏലിയാസ് ജോർജ് പറഞ്ഞു. നിര്‍മ്മാണം തുടങ്ങിയാല്‍ മെട്രോ രണ്ടാംഘട്ടം രണ്ടര വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. സർവീസ് ആരംഭിക്കുന്നത് ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ്. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.