കുഞ്ഞാലിക്കുട്ടി വന്നിട്ടും സെൽഫിയെടുക്കാൻ കെഎൻഎ ഖാദർ വന്നില്ല! എംഎസ്എഫുകാർ 'ശശിയായി'...
മലപ്പുറം: വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ലീഗിനുള്ളിലെ പടലപ്പിണക്കങ്ങൾക്ക് പരിഹാരമായില്ല. കഴിഞ്ഞദിവസം എംഎസ്എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സ്ഥാനാർത്ഥി പങ്കെടുക്കാതിരുന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
എംഎസ്എഫിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം സ്ഥാനാർത്ഥിക്കൊപ്പം സെൽഫി എന്ന പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. വേങ്ങരയിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അതൃപ്തിയുണ്ടായിരുന്ന ഒരു വിഭാഗം യുവ പാർട്ടി പ്രവർത്തകരെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാക്കാനാണ് സെൽഫി പരിപാടി സംഘടിപ്പിച്ചത്. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ പിന്തുണയോട് കൂടിയാണ് വേങ്ങരയിൽ സ്ഥാനാർത്ഥിക്കൊപ്പം സെൽഫി പരിപാടി ഒരുക്കിയത്.
എന്നാൽ, സ്ഥാനാർത്ഥിയായ കെഎൻഎ ഖാദർ പരിപാടിയിൽ നിന്ന് വിട്ടുനിന്നതോടെ സംഘാടകരും പ്രവർത്തകരും വെട്ടിലായി. മണ്ഡലത്തിലെ വിവിധ കോളേജുകളിൽ നിന്നെത്തിയ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവർത്തകർ ഏറെനേരം സ്ഥാനാർത്ഥിയെ പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും അദ്ദേഹം വന്നില്ല. ഒടുവിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കും സംഘാടകർക്കും അവരവരുടെ സെൽഫിയെടുത്ത് പിരിയേണ്ടി വന്നു.
മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി അടക്കമുള്ള ലീഗ് നേതാക്കൾ പരിപാടിക്കെത്തിയപ്പോൾ സ്ഥാനാർത്ഥി കെഎൻഎ ഖാദർ മാത്രമാണ് വിട്ടുനിന്നത്. യുവാക്കളുടെ പരിപാടിയിൽ നിന്ന് അദ്ദേഹം മനപ്പൂർവ്വം വിട്ടുനിന്നതാണെന്നും ഒരു വിഭാഗം പ്രവർത്തകർ ആരോപണമുന്നയിച്ചു. അതേസമയം, മണ്ഡലപര്യടനം വൈകിയതിനാലാണ് സെൽഫി പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നാണ് കെഎൻഎ ഖാദർ നൽകിയ വിശദീകരണം.