യുഎഇയിലും താരമായി കൊച്ചി: കാരണം ലുലുവിന്റെ ഇരട്ട ടവർ, എടുത്ത് പറഞ്ഞ് നഗരത്തിന്റെ പ്രത്യേകതകള്‍
കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ഐടി മേഖലയിലെ കുതിപ്പിന് ശക്തിപകരുന്ന രീതിയിലാണ് കൊച്ചിയില്‍ ലുലു ഗ്രൂപ്പ് പുതിയ ഇരട്ട ഐടി ടവർ സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനം ചെയ്യപ്പെട്ടതിന് പിന്നാലെ ഐ ബി എം അടക്കമുള്ള ലോകോത്തര കമ്പനികള്‍ ഇരട്ട ടവറിവേക്ക് എത്തുകയും ചെയ്തു. ഇരട്ട ടവറിന്റെ വരവ് ദേശീയ തലത്തിലും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയും കടന്ന് ഗള്‍ഫ് മാധ്യമങ്ങളിലും കൊച്ചിയിലെ ഇരട്ട ടവർ ശ്രദ്ധേയമായ ഇടം പിടിച്ചിരിക്കുകയാണ്.
ഗള്‍ഫ് ന്യൂസ് എന്ന മാധ്യമത്തിലാണ് ഇരട്ട ടവർ സംബന്ധിച്ച വിശദമായ വാർത്ത വന്നിരിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയർന്നതും വലുതുമായ ഈ ഐടി ഇരട്ട ടവർ ഇന്ത്യയുടെ തന്നെ വികസന കുതിപ്പില്‍ പ്രധാന പങ്കുവഹിക്കുമെന്നും ഗള്‍ഫ് ന്യൂസിന്റെ റിപ്പോർട്ടില്‍ പറയുന്നു. 1500 കോടി രൂപയുടെ നിക്ഷേപത്തില്‍ നിർമിച്ച ഇരട്ട ടവറുകൾ 152 മീറ്റർ ഉയരത്തിൽ 30 നിലകളിലായാണ് പ്രവർത്തിക്കുന്നത്. 12.74 ഏക്കറിൽ 35 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ പദ്ധതിയുടെ ഭാഗമായി 30,000-ലധികം ഐടി പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാന്‍ സാധിക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഇരട്ട ടവറിന്റെ ഉദ്ഘാടനത്തെക്കുറിച്ചും റിപ്പോർട്ട് പറയുന്നു. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എംപി ഹിബി ഈഡൻ, എംഎൽഎ ഉമ തോമസ്, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി അടക്കമുള്ള മുതിർന്ന പ്രതിനിധികളും പങ്കെടുത്തു.
"കേരളം ഒരു ഡിജിറ്റലി ശാക്തീകരിക്കപ്പെട്ടതും വിജ്ഞാന അധിഷ്ഠിതവുമായ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുകയാണ്. ലുലു ഐടി ട്വിൻ ടവറുകൾ പോലുള്ള ലാൻഡ്മാർക്ക് പദ്ധതികൾ ആഗോള ടെക് കമ്പനികളെ ആകർഷിക്കുന്നതിനും യുവാക്കൾക്ക് ആയിരക്കണക്കിന് ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിർണായകമാണ്. യൂസഫലിയുടെ കേരളത്തിന്റെ വളർച്ചയ്ക്കുള്ള തുടർച്ചയായ പ്രതിബദ്ധതയിൽ ഞങ്ങൾ അഭിമാനിക്കുന്നു." മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇൻഫോപാർക്ക് ഫേസ് 2-ൽ 500 കോടി രൂപയുടെ പുതിയ ഐടി ടവറും വരുന്നുണ്ട്. 9.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ പദ്ധതി 7,500-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കേരളത്തിന്റെ ഐടി ശേഷി വർധിപ്പിക്കുകയും ചെയ്യും. ഈ പദ്ധതിക്ക് സർക്കാർ പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, ഇത് വെറുമൊരു റിയൽ എസ്റ്റേറ്റ് പദ്ധതിയല്ല, ഭാവിയിലേക്കുള്ള ഒരു ശക്തമായ കാഴ്ചപ്പാടാണ് എന്നായിരുന്നു എംഎ യൂസഫലി അഭിപ്രായപ്പെട്ടത്. "ലുലു ഐടി ട്വിൻ ടവറുകളിലൂടെ, ലോകോത്തര നവീകരണത്തിനും തൊഴിലവസരങ്ങൾക്കും സാമ്പത്തിക പരിവർത്തനത്തിനും കേരളത്തിൽ ഒരു വേദി ഒരുക്കുകയാണ്. നമ്മുടെ ലക്ഷ്യം, നമ്മുടെ സംസ്ഥാനത്തെ ടെക്നോളജിയുടെയും പ്രതിഭകളുടെയും ആഗോള കേന്ദ്രമായി സ്ഥാപിക്കുക എന്നതാണ്. ഇത് ഡിജിറ്റലി ശാക്തീകരിക്കപ്പെട്ട ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ എളിയ സംഭാവനയാണ്." -എംഎ യൂസഫലി പറഞ്ഞു.
സ്മാർട്ട്‌സിറ്റിയിലെ സെസ് മേഖലയിലെതന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ഇരട്ട ടവറുകള്‍ 4,500 വാഹനങ്ങൾക്കുള്ള റോബോട്ടിക് പാർക്കിംഗ് സംവിധാനം, 2500 പേർക്ക് ഇരിപ്പിടമുള്ള ഫുഡ് കോർട്ട്, ഫിറ്റ്നസ് സെന്ററുകൾ, ഓൺ-സൈറ്റ് ബാങ്കിംഗ്, സമഗ്രമായ ബിസിനസ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലുലു ഇതിനോടകം തന്നെ കൊച്ചി ഇൻഫോപാർക്കിൽ സൈബർ ടവറുകള്‍ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇവിടെ ആഗോള കമ്പനികളുടേയും മറ്റും ഭാഗമായി 13800 പ്രൊഫഷണലുകളും പ്രവർത്തിക്കുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ഇന്ത്യയിലെ ഐടി അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെ 50,000-ലധികം ഗുണനിലവാരമുള്ള ടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നു.
മികച്ച പ്രൊഫഷണലുടെ ലഭ്യത , താങ്ങാവുന്ന ജീവിതച്ചെലവ്, മികച്ച മെട്രോ, വാട്ടർ മെട്രോ കണക്റ്റിവിറ്റി, ഊർജ്ജസ്വലമായ ഭക്ഷണ സംസ്കാരം, ലോകോത്തര ആരോഗ്യ-ആതിഥ്യ സൗകര്യങ്ങൾ എന്നിവയുടെ അതുല്യമായ സംയോജനം കൊച്ചിയെ ആഗോള ടെക് നിക്ഷേപങ്ങൾക്ക് അനുയോജ്യമായ ഒരു കേന്ദ്രമാക്കുന്നവെന്നും ഗള്‍ഫ് ന്യൂസ് പ്രത്യേകം എടുത്ത് പറയുന്നു.












Click it and Unblock the Notifications