മെട്രോയിലെ ജനകീയ യാത്രയുടെ പേരില്‍ കോടതി കയറി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും... നിരനിരയായി നേതാക്കൾ
കൊച്ചി: 2017 ജൂണ്‍ 17 ന് ആയിരുന്നു കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ഉദ്ഘാടകന്‍. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും ആദ്യ യാത്രയില്‍ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ഒപ്പം കൂടിയത് വലിയ വിവാദമായിരുന്നു. മലയാള ട്രോള്‍ ഭാഷയില്‍ 'കുമ്മനടി' എന്നൊരു പദം പോലും അതിന് ശേഷം ഉരുത്തിരിഞ്ഞുവന്നു.
ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി; മെട്രോ എംഡിക്ക് സ്ഥാനചലനം, കലക്ടർമാരെയും മാറ്റി!
എന്തായാലും കൊച്ചി മെട്രോയുടെ ഉദ്ഘാടന പരിപാടികള്‍ അന്ന് കോണ്‍ഗ്രസ് ബഹിഷ്കരിച്ചിരുന്നു. അതിന് ശേഷം ജൂണ്‍ 20 ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ ജനകീയ യാത്ര സംഘടിപ്പിക്കുകയും ചെയ്തു.
പക്ഷേ, ഈ യാത്ര ഒരു വിവാദയാത്ര തന്നെ ആയിരുന്നു. അതിന്റെ പേരില്‍ ആണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ളവര്‍ കോടതി കയറിയിറങ്ങുന്നത്.
ജനകീയ യാത്ര
കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിലും ആദ്യ യാത്രയിലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അവഗണിച്ചു എന്നായിരുന്നു ആക്ഷേപം. സംഗതി ശരിയും ആയിരുന്നു. പ്രതിപക്ഷ നേതാവിന് പോലും ഉദ്ഘാടന ചടങ്ങില്‍ ക്ഷണം ഉണ്ടായിരുന്നില്ല. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടായിരുന്നു ഈ പ്രശ്നം പരിഹസിച്ചത്.
കൊച്ചി മെട്രോ ഉദ്ഘാടനം രാഷ്ട്രീയവത്കരിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് പരിപാടി ബഹിഷ്കരിച്ചു. തുടര്‍ന്നാണ് ജനകീയ യാത്ര നടത്തിയത്.
കോണ്‍ഗ്രസ്സുകാരുടെ അതിക്രമം
ജനകീയ യാത്ര എന്നൊക്കെ ആയിരുന്നു പേര് എങ്കിലും മെട്രോയില്‍ കണ്ടത് അതിക്രമങ്ങള്‍ ആയിരുന്നു. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു ഇരട്ടുകയറിയത്. ഒടുക്കം ടിക്കറ്റ് സ്കാന്‍ ചെയ്യേണ്ട ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകള്‍ തുറന്നിടേണ്ട സ്ഥിതിയായി. അതില്‍ എത്ര പേര് ടിക്കറ്റ് എടുത്ത് കയറി, എത്ര പേര് ടിക്കറ്റ് എടുക്കാതെ കയറി എന്നൊന്നും കണ്ടുപിടിക്കാന്‍ പോലും പറ്റാത്ത അവസ്ഥ.
എല്ലാം നിയമലംഘനം
മെട്രോ സ്റ്റേഷന് പുറത്ത് മാത്രമല്ല, തീവണ്ടിയുടെ ഉള്ളില്‍ വച്ച് പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. മെട്രോയുടെ ചട്ടം അനുസരിച്ച് സ്റ്റേഷന് പരിസരത്ത് പോലും പ്രകടനം നടത്താന്‍ പാടില്ല എന്നാണ്. നിയമം ലംഘിച്ചാല്‍ ആറ് മാസം വരെ തടവും ആയിരം രൂപ പിഴയും ആണ് ശിക്ഷ.
ടിക്കറ്റെടുത്തവര്‍ പുറത്ത്
മെട്രോയില്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ എത്തിയവരും ഈ പ്രകടത്തില്‍ കഷ്ടപ്പെട്ടു. പലര്‍ക്കും പ്ലാറ്റ് ഫോമില്‍ പോലും നില്ക്കാന് ഇടം കിട്ടിയില്ല. ആയിരം പേര്‍ക്ക് കയറാവുന്ന മെട്രോ ട്രെയിനില്‍ ആ യാത്രയില്‍ അതിലും എത്രയോ പേരാണ് കയറിയത്. വാതിലുകള്‍ അടയ്ക്കാന്‍ പോലും കഷ്ടപ്പെടേണ്ട സാഹചര്യം ഉണ്ടായി.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്കും മെട്രോ ചട്ട പ്രകാരം പിഴയുണ്ട്. 500 രൂപയാണ് ഇതിനുള്ള പിഴ ശിക്ഷ.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അന്നത്തെ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്, എംഎല്‍എമാരായ പിടി തോമസ്, അന്‍വര്‍ സാദത്, ഹൈബി ഈഡന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു ജനകീയ യാത്ര നടത്തിയത്. ചുരുക്കി പറഞ്ഞാല്‍ ഇവരുടെ കണ്മുന്നില് വച്ചായിരുന്നു നിയമലംംഘനം നടത്തിയത്. യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ദുരിതത്തില്‍, പിന്നീട് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മെട്രോയുടെ കേസ്
പ്രവര്‍ത്തനം തുടങ്ങി ആദ്യ ദിനങ്ങളില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ നടന്നത് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനെ സംബന്ധിച്ച് അംഗീകരിക്കാവുന്ന ഒന്നായിരുന്നില്ല. അന്ന് തന്നെ കെഎംആര്‍എല്‍ എംഡി ഇതേ കുറിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു. അതിന് ശേഷം ആണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
ജാമ്യമെടുക്കാന്‍
കെഎംആര്‍എല്‍ നല്കിയ കേസില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആ കേസില്‍ ജാമ്യം എടുക്കാനാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ബെന്നി ബഹ്നാനും അടക്കമുള്ള നേതാക്കള്‍ കോടതിയില്‍ എത്തിയത്. എറണാകുളം ജില്ലാ കോടതിയില്‍ ആണ് കേസ്. ജൂലായ് 27 ന് ആണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
നിയമപരമായി നേരിടും
കെഎംആര്‍എല്‍ നല്കിയ കേസിനെ നിയമപരമായി തന്നെ നേരിടും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതിനിടെ ഇതിലെ രാഷ്ട്രീയവും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. നിയമസഭ സ്പീക്കറുടെ ചേമ്പര്‍ അടിച്ചുതകര്‍ത്ത കേസ് വരെ ഒത്തുതീര്‍പ്പാക്കിയ സര്‍ക്കാര്‍ ആണ് തങ്ങള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
'കുമ്മനടിയല്ല'... ടിക്കറ്റെടുത്തു
അന്ന് ജനകീയ യാത്രക്കെത്തിയ എല്ലാവരും ടിക്കറ്റ് എടുത്ത് തന്നെ ആയിരുന്നു യാത്ര ചെയ്തത് എന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ആരും അക്രമാസക്തമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ നിയമലംഘനത്തെ കുറിച്ചൊന്നും അദ്ദേഹം പറഞ്ഞതും ഇല്ല.