കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ ശ്രീധരനെ ഒഴിവാക്കിയത് ആര്.. കേന്ദ്രമോ കേരളമോ? മോദിയെ തെറിപറയും മുമ്പ്!!
കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോ മാന്‍ ഇ ശ്രീധരനെ ഒഴിവാക്കി. സോഷ്യൽ മീഡിയയിലും പുറത്തും ദേശീയമാധ്യമങ്ങളിലും വരെ ഇതാണ് ചർച്ചാവിഷയം. വേണ്ടത് തന്നെ. കൊച്ചി മെട്രോയുടെ ശിൽപിയായ മെട്രോമാൻ ഇ ശ്രീധരൻ വേദിയിൽ ഇല്ലാതെ എന്ത് മെട്രോ ഉദ്ഘാടനം. ആരാണ് ഇ ശ്രീധരനെ ഒഴിവാക്കിയത്. കേന്ദ്രസർക്കാരാണോ. അതോ സംസ്ഥാന സർക്കാരാണോ. പ്രധാനമന്ത്രിയില്ലെങ്കിലും ശ്രീധരൻ വേണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്താണ് സത്യത്തിൽ സംഭവിച്ചത്?
മെട്രോ വിവാദം വന്ന വഴി
ജൂൺ 14 ബുധനാഴ്ച ഉച്ചയോടെയാണ്, കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കി എന്ന വാർത്ത മാധ്യമങ്ങൾ പുറത്ത് വിട്ടത്. ശ്രീധരന് മാത്രമല്ല, കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജിനും പ്രതിപക്ഷ നേതാവിനും വേദിയിൽ സ്ഥാനം കിട്ടിയില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ 13 പേരുടെ പട്ടികയിൽ നിന്നും ആറ് പേരെയാണത്രെ ഒഴിവാക്കിയത്. പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയവരാണ് സ്റ്റേജിൽ ഇരിക്കുക.
ഒഴിവാക്കിയത് നരേന്ദ്രമോദിയോ
മെട്രോമാൻ ഇ ശ്രീധരനെ ഒഴിവാക്കിയത് നരേന്ദ്രമോദി ഇടപെട്ടാണ് എന്ന ആരോപണമാണ് പിന്നീട് സോഷ്യൽ മീഡിയയിൽ ഉയർന്നത്. പ്രധാനമന്ത്രി വന്നില്ലെങ്കിലും വേണ്ടില്ല ഇ ശ്രീധരൻ വേദിയിൽ ഉണ്ടാകണമെന്ന് ആളുകൾ ആവശ്യപ്പെട്ടു. തള്ള് മാമന്റെ 'എന്റെ തല എന്റെ ഫുൾ ഫിഗർ' മോഡൽ കളി കേരളത്തിൽ നടക്കില്ല എന്ന് പറയാനുള്ള ആർജ്ജവം കേരളം കാണിക്കണമെന്നും പ്രമുഖർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചടങ്ങ് ബഹിഷ്കരിക്കണമെന്ന് വരെ പറഞ്ഞവരുണ്ട്.
മുഖ്യമന്ത്രി പിണറായി കത്തയച്ചു
സംഭവം വിവാദമായതോടെ, ഉദ്ഘാടന വേദിയില്‍ മൂന്നുപേരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന ഗവർമെൻറിനു വേണ്ടി ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. അഭൂത പൂർവ്വമായ പ്രതികരണമാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത്. അയ്യായിരത്തിലധികം പേർ ഈ പോസ്റ്റ് ഷെയർ ചെയ്തു.
ആരെയൊക്കെ ഉൾപ്പെടുത്തണം?
ഉദ്ഘാടന വേദിയില്‍ ഡി.എം.ആര്.സി പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഡോ.ഇ. ശ്രീധരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എല്‍.എ പി.ടി.തോമസ് എന്നിവരെകൂടി ഉള്‍പ്പെടുത്തണമെന്ന് കത്തിൽ സംസ്ഥാന ഗവണ്മെന്റ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് അഭ്യര്‍ത്ഥിച്ചതായി പിണറായി വിജയൻ പറഞ്ഞു. - മെട്രോ മാൻ ഇ ശ്രീധരനെ പട്ടികയിൽ ഉൾപ്പെടുത്തണം എന്ന് തന്നെയാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാളികളുടെ ആഗ്രഹം. ഇക്കാര്യത്തിൽ പിണറായി വിജയനോട് യോജിക്കാത്തവരുണ്ടാകില്ല.
സംസ്ഥാന സർക്കാരിന്റെ പട്ടികയിൽ ശ്രീധരനില്ലേ?
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരിപാടി പ്രകാരം 17 പേര്‍ക്ക് വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തുടർന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വേദിയില്‍ സ്ഥാനം ലഭിക്കേണ്ടവര്‍ എന്ന് പറഞ്ഞ് പിണറായി പറയുന്ന പേരുകൾ: മേയര്‍ സൗമിനി ജയിന്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, പി.ടി.തോമസ്. എം.എല്‍.എ, മന്ത്രിമാരായ തോമസ് ചാണ്ടി, ഇ. ചന്ദ്രശേഖരന്, മാത്യു. ടി തോമസ്, രാമചന്ദ്രന് കടന്നപ്പള്ളി, നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗുഹ, കെ.എം.ആര്.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്. ഇത്രയുമാണ് - ഇതിൽ ഇ ശ്രീധരന്റെ പേരില്ല.
അപ്പോൾ ശ്രീധരന്റെ പേരില്ലേ?
പിണറായി വിജയന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ് - സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരിപാടി പ്രകാരം 17 പേര്‍ക്ക് വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു. 10 പേര്‍ക്ക് സംസാരിക്കാനുളള അവസരവും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവര്‍ക്ക് പുറമെ ഗവര്‍ണര്‍ പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ.ഇ. ശ്രീധരന്, കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ, കെ.എം.ആര്.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ്, എന്നിവര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം. - എന്ന് വെച്ചാൽ ഇ ശ്രീധരന് സംസാരിക്കാൻ അവസരം. ഇതിന്റെ അർഥം എന്താണ്?
ആശയക്കുഴപ്പം ഇങ്ങനെയൊക്കെ
പിണറായി വിജയൻ പറയുന്ന പട്ടിക പ്രകാരം - കെ.എം.ആര്.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ്, പി.ടി. തോമസ് എം.എല്‍.എ - എന്നിവരുടെ പേരുകൾ വേദിയിൽ ഇരിക്കുന്നവരുടെ കൂട്ടത്തിലും സംസാരിക്കുന്നവരുടെ കൂട്ടത്തിലും ഉണ്ട്. എന്നാൽ ഇ ശ്രീധരന്റെ പേര് സംസാരിക്കുന്നവരുടെ കൂട്ടത്തിൽ മാത്രമേ ഉള്ളൂ, വേദിയിൽ ഇരിക്കുന്നവരുടെ കൂട്ടത്തിൽ ഇല്ല. അപ്പോൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിൽ ഇ ശ്രീധരന്റെ പേര് ഉണ്ട് എന്നാണോ ഇല്ല എന്നാണോ അർഥം?
എന്താണ് സംഭവിച്ചത്?
ഇ ശ്രീധരൻ കൊച്ചി മെട്രോയുടെ ഡയറക്ടർ ബോർഡിൽ ഇല്ല, ഇ ശ്രീധരൻ കൊച്ചി മെട്രോയുടെ കൺസൽട്ടൻറ് മാത്രമാണ്. ഒരു കാരണവശാലും സംസ്ഥാന സർക്കാർ പ്രത്യേകം ആവശ്യപ്പെടാതെ ശ്രീധരനെ ലിസ്റ്റിൽ ഉൾക്കൊള്ളിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസിനു കഴിയില്ല. - ഇതാണ് സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനുഭാവികൾ പറയുന്നത്. എന്ന് വെച്ചാൽ സംസ്ഥാന സർക്കാർ ശ്രീധരനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രമല്ല ശ്രീധരനെ ഒഴിവാക്കിയത്. - ഇതാണോ സത്യത്തിൽ സംഭവിച്ചത്? വ്യക്തമായ ഒരു ചിത്രം അധികാരികൾ തന്നെ തരേണ്ടിയിരിക്കുന്നു.
എവിടെയാണ് ആ പട്ടികകൾ?
പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ പേരുമായി ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണക്കത്തുകൾ സോഷ്യൽ മീഡിയയിൽ പറന്നുനടക്കുന്നുണ്ട്. എന്നാൽ ഈ കത്തല്ല, കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ അയച്ചു എന്ന് പറയപ്പെടുന്ന പട്ടികയും, ഇതിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ തിരിച്ചയച്ച പട്ടികയും കണ്ടാലേ ഇ ശ്രീധരനെ ഒഴിവാക്കിയത് ആര് എന്ന കാര്യം വ്യക്തമാകൂ.
അസ്വാഭാവികമായി എന്താണ് ഉള്ളത്?
മെട്രോ വേദിയിൽ ക്ഷണമില്ലാത്തതിൽ പരാതിയില്ല എന്നാണ് ഇ ശ്രീധരൻ പ്രതികരിച്ചത്. അസ്വഭാവികത ഇല്ലാത്ത തീരുമാനമാണിതെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ പ്രോട്ടോക്കോൾ അനുസരിച്ചാണ് വേദിയിലെ ആളുകളുടെ എണ്ണം നിശ്ചയിക്കുക. ഡി.എം.ആര്.സി പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഡോ.ഇ. ശ്രീധരനെ വേദിയിൽ ഇരുത്തണമെങ്കിൽ എം പി, എം എൽ എ, മേയർ തുടങ്ങിയ ജനപ്രതിനിധികളെയും വേദിയിൽ ഉൾക്കൊള്ളിക്കേണ്ടിവരും. എല്ലാവരുടെയും പ്രസംഗങ്ങളും ആശംസകളുമായി ചടങ്ങിന് നീളം കൂടുകയും ചെയ്യും.