കൊച്ചി മെട്രോ രണ്ടാം ഘട്ടം; ഇൻഫോപാർക്കിലേക്കുള്ള യാത്ര ഇനിയും വൈകും,ഫണ്ടില്ലെന്ന്
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്ക് വീണ്ടും തിരിച്ചടി. ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് ഇൻഫോപാർക്ക് വരെ നീളുന്ന 11.2 കിലോമീറ്റർ പാതയുടെ ഉദ്ഘാടനം ഇനിയും ഒരു വർഷത്തോളം വൈകിയേക്കും. സാമ്പത്തിക പ്രതിസന്ധിയും ഫണ്ട് ലഭ്യതയിലുണ്ടായ അനിശ്ചിതത്വവുമാണ് നിർണായക പദ്ധതിയുടെ പുരോഗതിയെ ബാധിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
2027 ഏപ്രിലോടെ മുഴുവൻ പാതയും ഒരുമിച്ച് കമ്മീഷൻ ചെയ്യാനാണ് ഇപ്പോൾ കൊച്ചി മെട്രോ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ആദ്യം തയ്യാറാക്കിയിരുന്ന പദ്ധതി പ്രകാരം 2026 ജൂണോടെ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ പടമുകൾ വരെയുള്ള അഞ്ച് സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാക്കാനായിരുന്നു തീരുമാനം. എന്നാൽ ഫണ്ടിന്റെ ലഭ്യത വൈകിയതോടെ പ്രധാന സിവിൽ നിർമാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. ഇതോടെ രണ്ട് ഘട്ടങ്ങളായി സർവീസ് ആരംഭിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച്, മുഴുവൻ പിങ്ക് ലൈൻ ഒരുമിച്ച് തുറക്കാനാണ് തീരുമാനം.

പദ്ധതിയുടെ പ്രധാന തടസ്സമായിരുന്ന വിദേശ വായ്പ സംബന്ധിച്ച പ്രശ്നങ്ങൾ ഇപ്പോൾ പരിഹാരത്തിലേക്ക് എത്തിയതായും റിപ്പോർട്ടുകളുണ്ട്. ഏഷ്യൻ ഇൻഫ്രാസ്ട്രച്കർ ഡെവലപ്പ്മെൻ്റ് ബാങ്കിൽ നിന്നുള്ള 1,016.24 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ വർഷം ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ വായ്പയ്ക്ക് അനുമതി നൽകിയിരുന്നു. "വായ്പാ നടപടിക്രമങ്ങൾ പൂർത്തിയായി. ആദ്യ ഗഡു അടുത്ത ആഴ്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ', എന്ന് കെ.എം.ആർ.എൽ. ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
ഫണ്ടുകൾ ലഭിക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് തീരുമാനം. സിവിൽ, ഇലക്ട്രിക്കൽ ജോലികൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കി തുടർന്ന് മൂന്ന് മാസത്തെ ടെസ്റ്റിംഗും കമ്മീഷനിംഗും നടത്താനാണ് നിലവിലെ പദ്ധതി. ഇതിനോടകം പൈലിംഗ് ജോലികളുടെ 85 ശതമാനവും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ജെ.എൽ.എൻ സ്റ്റേഡിയം-പാലാരിവട്ടം ഭാഗത്താണ് ഇനി പ്രധാനമായും ജോലികൾ ബാക്കി നിൽക്കുന്നത്.
1,141.32 കോടി രൂപയുടെ കരാറിലാണ് അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് രണ്ടാം ഘട്ടത്തിന്റെ സിവിൽ നിർമാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. പിങ്ക് ലൈനിൽ ആകെ 11 സ്റ്റേഷനുകളാണ് ഉണ്ടാകുക. ജെ.എൽ.എൻ സ്റ്റേഡിയം, പാലാരിവട്ടം ജങ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, സിവിൽ സ്റ്റേഷൻ ജംക്ഷൻ, കൊച്ചിൻ എസ്.ഇ.സെഡ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവയാണ് സ്റ്റേഷനുകൾ. നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിലേക്കുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഈ പാത നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, രണ്ടാം ഘട്ടത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ നിലവിലുള്ള ഒന്നാം ഘട്ട പാതയുമായി എങ്ങനെ ഏകോപിപ്പിക്കണമെന്ന കാര്യത്തിലുംകെഎംആർഎൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ട്രെയിനുകൾ നിലവിലെ ശൃംഖലയിലൂടെ നേരിട്ട് ഓടിക്കണോ, അല്ലെങ്കിൽ ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ച് യാത്രക്കാർക്ക് ഒന്നാം ഘട്ട മെട്രോയിലേക്ക് മാറാനുള്ള സൗകര്യം ഒരുക്കണോ എന്നതിലാണ് ഇപ്പോൾ ആലോചന പുരോഗമിക്കുന്നത്.
ഐ.ടി. മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാരാണ് രണ്ടാം ഘട്ട മെട്രോ യാഥാർഥ്യമാകാൻ കാത്തിരിക്കുന്നത്. ഇൻഫോപാർക്കിലെ ഏകദേശം 75,000 ജീവനക്കാർക്കും സ്മാർട്ട് സിറ്റിയിലെയും കിൻഫ്രയിലെയും 25,000ത്തിലധികം തൊഴിലാളികൾക്കും ഈ പാത വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പൊതുഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഇപ്പോഴും ഭൂരിഭാഗം ആളുകളും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതാണ് ദിവസേന കാക്കനാട് മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്നത്.
'ജോലികൾ കൂടുതൽ വേഗത്തിലാക്കി രണ്ടാം ഘട്ട മെട്രോ എത്രയും പെട്ടെന്ന് തുറന്ന് കൊടുക്കണം. ആയിരക്കണക്കിന് ജീവനക്കാരുടെ യാത്രാ ബുദ്ധിമുട്ടിന് ഇത് വലിയ പരിഹാരമാകും',എന്ന് പ്രോഗ്രസീവ് ടെക്കീസിലെ അനീഷ് പന്തലാനി പറഞ്ഞു.












Click it and Unblock the Notifications