കൊച്ചി പാലാരിവട്ടത്തെ ഗതാഗതക്കുരുക്ക്; ഇടപെടലുമായി കെഎംആർഎൽ, ട്രാഫിക് ക്രമീകരണം നടപ്പാക്കും
കൊച്ചി മെട്രോ രണ്ടാം ഘട്ട ഇടനാഴിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി തുടങ്ങി മെട്രോ റെയിൽ കോർപറേഷൻ . ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗത്താണ് നിലവിൽ ഗതാഗത തടസ്സം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാതയിൽ വലിയ വാഹന തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഗതാഗതം സുഗമമാക്കാൻ നടപടി വേഗത്തിലാക്കുമെന്ന് കെ എം ആർ എൽ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി പുതിയ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ അടുത്തിടെ പൂർത്തിയായിരുന്നു. ഇതിന്റെ തുടർച്ചയായി ജെ എൽ എൻ. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗങ്ങളിൽ റോഡ് പുനഃസ്ഥാപന പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. ഈ പ്രവർത്തനങ്ങൾ ജൂൺ 6നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎംആർഎൽ അറിയിച്ചു.

പുനഃസ്ഥാപന പ്രവർത്തനങ്ങൾ സുരക്ഷിതമായും വേഗത്തിലും പൂർത്തിയാക്കുന്നതിനായി ട്രാഫിക് പോലീസിൻ്റെ സഹകരണത്തോടെ തിരക്ക് കുറഞ്ഞ സമയങ്ങളിൽ താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൂടാതെ, പാലാരിവട്ടം മേഖലയിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി ആർ ടി ഒയുടെയും ട്രാഫിക് പോലീസിന്റെയും നേതൃത്വത്തിൽ പകൽസമയത്തും പ്രത്യേക ട്രാഫിക് ക്രമീകരണങ്ങൾ നടപ്പിലാക്കുന്നുണ്ട്.
പ്രാദേശിക ജനങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി ജെ എൽ എൻ. സ്റ്റേഡിയത്തിന് പിറകുവശത്തുള്ള സർവീസ് റോഡിൽ നിന്ന് വസന്ത് നഗറിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. വസന്ത് നഗർ നിവാസികൾക്കായി യുട്ടേൺ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും ട്രാഫിക് പോലീസുമായി ചേർന്ന് പുരോഗമിക്കുകയാണെന്നും കെഎംആർഎൽ അറിയിച്ചു.
മഴക്കാലം കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ വിവിധ ഭാഗങ്ങളിൽ പമ്പിംഗ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പൈലിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബാരിക്കേഡുകൾ ഒരു മീറ്റർ വീതം പിന്നോട്ട് മാറ്റി വാഹനങ്ങൾക്ക് കൂടുതൽ റോഡ് വീതി ലഭ്യമാക്കും. ഇതിലൂടെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷയ്ക്കുന്നതെന്നും കെഎംആർഎൽ അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കുന്നതിനും കരാറുകാരായ അഫ്കോൺസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കെ എം ആർ എൽ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പ്രവൃത്തി കേന്ദ്രങ്ങളിലും സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്തിവരികയാണെന്നും കെ എം ആർ എൽ വ്യക്തമാക്കി.












Click it and Unblock the Notifications