പച്ചവെള്ളത്തിൽ പോലും മയക്കുമരുന്ന്, കൂട്ടബലാത്സംഗം! കൊച്ചി മനുഷ്യക്കടത്തിൽ പുറത്തുവരുന്നത് നടുക്കുന്ന ക്രൂരതകൾ
കൊച്ചി കേന്ദ്രീകരിച്ച് മോഡലിങ്ങിന്റെയും സ്റ്റേജ് ഷോകളുടെയും മറവിൽ മലയാളി യുവതികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. യുവതികളെ മോഡലിങ് കെണിയിൽപ്പെടുത്തി ദുബായിൽ എത്തിച്ച ശേഷം ഇവരുടെ ചിത്രങ്ങൾ നിരവധി രഹസ്യ ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് പ്രതികൾ പങ്കുവെച്ചിരുന്നത്. മലയാളികൾ അടക്കമുള്ള അന്താരാഷ്ട്ര ഇടപാടുകാർ ഈ ഗ്രൂപ്പുകൾ വഴി പെൺകുട്ടികൾക്കായി വൻ തുകകൾ പറഞ്ഞ് വിലപേശൽ നടത്തിയിരുന്നതിന്റെ ഓഡിയോ സന്ദേശങ്ങളും ഫോൺ രേഖകളും ഇപ്പോൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കേസിലെ മുഖ്യസൂത്രധാരനായ ബിലാൽ, ഒന്നാം പ്രതിയായ ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ സ്റ്റോയ്സി (സിന്ധു), ഇടപാടുകാരുമായി നേരിട്ട് ഡീൽ ഉറപ്പിച്ചിരുന്ന അലീന ഏബ്രഹാം, ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ മഞ്ജിമ എന്നിവരെയാണ് പോലീസ് ഇതുവരെ പിടിക്കൂടിയത്.
'ആർട്ടിസ്റ്റ് വിസ' എന്ന പേരിൽ സന്ദർശക വിസ നൽകിയാണ് സാധാരണ കുടുംബങ്ങളിലെ പെൺകുട്ടികളെ സംഘം ദുബായിലേക്ക് എത്തിച്ചിരുന്നത്. ഒരു പെൺകുട്ടിയെ ഇത്തരത്തിൽ വിജയകരമായി എത്തിച്ചാൽ പ്രതികൾക്ക് അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കമ്മീഷൻ ലഭിച്ചിരുന്നതായി കൊച്ചി സിറ്റി പോലീസിന്റെ അന്വേഷണത്തിലും റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കുന്നു.

ബോധരഹിതയാക്കി കൂട്ടബലാത്സംഗം; ക്രൂരമായ ബ്ലാക്ക്‌മെയിലിങ്
ദുബായിൽ എത്തിയ ഉടൻ തന്നെ നായിഫ്, അൽ ബർഷ തുടങ്ങിയ മേഖലകളിലെ ഫ്ലാറ്റുകളിലേക്ക് മാറ്റുന്ന യുവതികളുടെ ഫോണും പാസ്‌പോർട്ടും ഒന്നാം പ്രതിയായ സിന്ധുവിന്റെ നേതൃത്വത്തിൽ വാങ്ങി വെക്കും. പുറംലോകവുമായി ബന്ധപ്പെടാൻ ഇവർക്ക് അനുവാദമുണ്ടാകാറില്ല. ഫ്ലാറ്റിലെത്തിക്കുന്ന പെൺകുട്ടികൾക്ക് പച്ചവെള്ളത്തിൽ പോലും ലഹരിപ്പൊടി കലക്കി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണ് പതിവ്.
പീഡന ദൃശ്യങ്ങളും നഗ്നചിത്രങ്ങളും മൊബൈലിൽ പകർത്തി നാട്ടിലെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ യുവതികളെ ലൈംഗികവൃത്തിക്ക് നിർബന്ധിച്ചിരുന്നത്. അറസ്റ്റിലായ പ്രതികൾക്ക് കൊച്ചിയിലെയും ദുബായിലെയും വൻകിട മാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും കൊച്ചിയിലെ കൊലപാതകക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഔറംഗസേബ് എന്ന ഗുണ്ടയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ തെളിവുകൾ അന്വേഷണസംഘം കണ്ടെടുത്തു.
പരാതി നൽകിയ യുവതിയെ, മൂന്നാം പ്രതിയായ അലീന ഈ ഗുണ്ടാസംഘത്തിന്റെ പേര് പറഞ്ഞ് കടുത്ത ഭാഷയിൽ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് മലയാളി സ്ത്രീകൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ദുബായ് പൊലീസിന്റെ സഹായത്തോടെ ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്തു.












Click it and Unblock the Notifications