10 ദ്വീപുകള്‍, 78 അതിവേഗ ബോട്ടുകള്‍, 15 റൂട്ടുകള്‍, 76 കിലോമീറ്റര്‍! ചരിത്രം സൃഷ്ടിക്കാന്‍ കേരളം
കൊച്ചി: ജലഗതാഗത മേഖല സജീവമാക്കുക എന്നത് കേരളത്തിന്റെ ദീര്‍ഘകാലമായുള്ള സ്വപ്‌നമാണ്. ആ സ്വപ്‌നത്തിലേക്ക് ഒരുപടികൂടി അടുക്കുകയാണ് കേരളം ഇപ്പോള്‍. രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ കൊച്ചിയില്‍ തുടങ്ങുകയാണ്. 2020 ഓടെ പദ്ധതി പ്രവര്‍ത്തന സജ്ജം ആകും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഇത് എന്ന് പിണറായി വിജയന്‍ പറഞ്ഞു. 2020 മാര്‍ച്ച് മാസത്തോടെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും എന്നും അദ്ദേഹം അറിയിച്ചു. കൊച്ചിമെട്രോയുടെ മഹാരജാസ് കോളേജ്-തൈക്കൂടം പാതയുടെ ഉദ്ഘാടനവും പേട്ട-എസ്എന്‍ ജങ്ഷന്‍ പാതയുടെ തറക്കല്ലിടലും വാട്ടര്‍ മെട്രോയുടെ നിര്‍മാണോദ്ഘാടനവും നടന്ന ചടങ്ങിലാണ് മഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കൊച്ചി മേഖലയിലെ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന സമഗ്ര ജലഗതാഗത പദ്ധതിയാണ് വാട്ടര്‍ മെട്രോ. ഇന്ധനക്ഷമതയുള്ള, ശീതീകരിച്ച 78 അതിവേഗ ബോട്ടുകളാണ് വാട്ടര്‍ മെട്രോയില്‍ ഉണ്ടാവുക. 15 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ദൂരം ആയിരിക്കും വാട്ടര്‍ മെട്രോയില്‍ ഉള്‍പ്പെടുക.
747 കോടി രൂപ ചെലവിട്ട് കൊച്ചി മെട്രോ കോർപ്പറേഷൻ ആണ് വാട്ടർ മെട്രോയും നിർമിക്കുന്നത്. ജർമൻ ബാങ്ക് ആയ കെഎഫ്ഡബ്ല്യുവിന്റെ സഹായത്തോടെ ആണ് നിർമാണം.