വിവാഹദിവസം ബ്യൂട്ടിപാർലറിൽ പോയ യുവതിയുടെ മൃതദേഹം കായലിൽ! ഒരുങ്ങുന്നതിന് മുമ്പ് അവിടെ പോകണമെന്ന്...
ബ്യൂട്ടി പാർലറിലേക്ക് പോയ യുവതിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിലും പരാതി നൽകിയിരുന്നു.
കൊച്ചി: വിവാഹദിവസം രാവിലെ ബ്യൂട്ടി പാർലറിലേക്ക് പോയ യുവതിയെ പിറ്റേദിവസം രാവിലെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചി എളങ്കുന്നപ്പുഴ പെരുമാൾപ്പടി ആശാരിപ്പറമ്പിൽ മാനം കണ്ണേഴത്ത് വിജയന്റെ മകൾ കൃഷ്ണപ്രിയ(21)യെയാണ് തിങ്കളാഴ്ച വേമ്പനാട്ട് കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുളവുകാട് സഹകരണ റോഡ് കടവിന് സമീപത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.
ഏപ്രിൽ 29 ഞായറാഴ്ചയായിരുന്നു കൃഷ്ണപ്രിയയുടെ വിവാഹം. പറവൂർ കാളികുളങ്ങരയിലെ യുവാവുമായി നിശ്ചയിച്ച വിവാഹത്തിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കെയായിരുന്നു കൃഷ്ണപ്രിയയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ബ്യൂട്ടി പാർലറിലേക്ക് പോയ യുവതിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിലും പരാതി നൽകിയിരുന്നു.
ഞായറാഴ്ച...
വിവാഹദിവസമായ ഏപ്രിൽ 29 ഞായറാഴ്ചയാണ് കൃഷ്ണപ്രിയയെ കാണാതായത്. വിവാഹത്തിന് ഒരുങ്ങാനായി രാവിലെ 6.45ഓടെയാണ് യുവതി വീടിനടുത്തുള്ള ബ്യൂട്ടി പാർലറിലേക്ക് പോയത്. ഒരു ബന്ധുവാണ് യുവതിയെ ഇവിടെ കൊണ്ടുവിട്ടത്. കൃഷ്ണപ്രിയയെ ബ്യൂട്ടിപാർലറിൽ വിട്ട ശേഷം അൽപസമയം കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് ബന്ധു തിരികെ വീട്ടിലേക്ക് മടങ്ങി. ബന്ധു മടങ്ങിയ ശേഷം ബ്യൂട്ടീഷൻ എത്തിയെങ്കിലും യുവതിയോട് അൽപസമയം കാത്തിരിക്കാൻ പറഞ്ഞു. ഇതിനിടെയാണ് കൃഷ്ണപ്രിയ ബ്യൂട്ടിപാർലറിൽ നിന്നും ഇറങ്ങിപ്പോയത്.
തൊഴുതിട്ട് വരാമെന്ന്...
ഒരുങ്ങുന്നതിന് മുൻപ് തൊട്ടടുത്തുള്ള കുടുംബ ക്ഷേത്രത്തിൽ പോയിവരാമെന്ന് പറഞ്ഞാണ് യുവതി ബ്യൂട്ടിപാർലറിൽ നിന്നും ഇറങ്ങിയത്. എന്നാൽ അരമണിക്കൂറോളം കഴിഞ്ഞിട്ടും യുവതി ബ്യൂട്ടി പാർലറിൽ തിരിച്ചെത്തിയില്ല. കൃഷ്ണപ്രിയയെ കാണാതായതോടെ ബ്യൂട്ടീഷൻ യുവതിയുടെ വീട്ടിൽ വിളിച്ചു ചോദിച്ചു. എന്നാൽ കൃഷ്ണപ്രിയ വീട്ടിൽ എത്തിയിട്ടില്ലെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. വിവാഹദിവസം യുവതിയെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും പരിഭ്രാന്തരായി.
പോലീസിൽ പരാതിയും...
ഞായറാഴ്ച രാവിലെ യുവതിയെ കാണാതായത് മുതൽ ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എളങ്കുന്നപ്പുഴയിലും പരിസരപ്രദേശങ്ങളിലും യുവതി പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലുമെല്ലാം ബന്ധുക്കൾ അന്വേഷണം നടത്തി. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ഞാറയ്ക്കൽ പോലീസിൽ പരാതിയും നൽകി. തുടർന്ന് ഞാറയ്ക്കൽ പോലീസും യുവതിയെ കണ്ടെത്താനായി അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
നിർണ്ണായക വിവരം...
കൃഷ്ണപ്രിയയെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നാട്ടുകാരിൽ ചിലർ ആ നിർണ്ണായക വിവരം പോലീസിനെ അറിയിച്ചത്. യുവതി ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്നതു കണ്ടിരുന്നുവെന്നായിരുന്നു ചിലർ പോലീസിന് മൊഴി നൽകിയത്. ഇതോടെ യുവതി കായലിൽ ചാടിയതാകുമെന്ന സംശയവും ബലപ്പെട്ടു. അതിനിടെ, യുവതിയെ കാണാതായ വിവരമറിഞ്ഞ് പറവൂരിലെ വരന്റെ വീട്ടിൽ നിന്നുള്ള ബന്ധുക്കൾ എളങ്കുന്നപ്പുഴയിൽ എത്തിയിരുന്നു.
വിവാഹം മുടങ്ങി...
യുവതിയെ കാണാതായതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. വിവാഹം മുടങ്ങിയതിനെ തുടർന്ന് വരന്റെ ബന്ധുക്കൾ യുവതിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തുടർന്ന് യുവതിയുടെ ബന്ധുക്കളും വരന്റെ ബന്ധുക്കളും തമ്മിൽ ചർച്ച നടത്തി വരന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പുനൽകി. വിവാഹം മുടങ്ങിയതിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നായിരുന്നു വധുവിന്റെ വീട്ടുകാർ ഉറപ്പുനൽകിയത്. ഇതിൽ ഒരു ലക്ഷം രൂപ ഞായറാഴ്ച തന്നെ നൽകി.
മുളവുകാട് കടവിൽ...
യുവതിയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് മുളവുകാട് സഹകരണ റോഡ് കടവിന് സമീപത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മുളവുകാട് നിന്നും കണ്ടെത്തിയ മൃതദേഹം കൃഷ്ണപ്രിയയുടേതാണെന്ന് ബന്ധുക്കൾ പിന്നീട് തിരിച്ചറിഞ്ഞു. ഗോശ്രീ പാലത്തിലൂടെ നടന്നുപോയ യുവതി പാലത്തിൽ നിന്ന് കായലിൽ വീണതാകുമെന്നാണ് പോലീസിന്റെ നിഗമനം. യുവതിയുടെ മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം നടത്തി കഴിഞ്ഞദിവസം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇതിനുപിന്നാലെ സംസ്കാര ചടങ്ങുകളും നടന്നു.
ഫോൺ കോളുകൾ...
അതേസമയം, യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് വിളിച്ച കോളുകളും ഇൻകമിങ് കോളുകളും പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി ആത്മഹത്യ ചെയ്തതാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പുക വരുന്ന ഐസ്ക്രീം കഴിച്ചാൽ പ്രശ്നമുണ്ടോ? സ്വന്തം റിസ്ക്കിൽ കഴിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്!
മുസ്ലീം യുവതിയുടെ വിവാഹ ക്ഷണക്കത്തിൽ രാമനും സീതയും! മതമൈത്രി ഊട്ടിയുറപ്പിക്കാൻ മുഹമ്മദ് സലീം...
യുവതിയെ ചുട്ടുകൊന്ന സംഭവം; കണ്ടുനിന്ന സ്ത്രീകൾ പകച്ച് പോയെന്ന് വനിതാ മെമ്പർ! ഒന്നും ചെയ്യാനായില്ല...