നഷ്ട കണക്കുകൾക്ക് വിട കൊച്ചിൻ പോർട്ട് ട്രസ്റ്റ് ലാഭത്തിലേക്ക്
കൊച്ചി: നഷ്ടത്തിന്റെ കണക്കുകൾ മറികടന്നു കൊച്ചിൻ പോർട്ട് ട്രസ്റ്റ് ലാഭത്തിലേക്കു നീങ്ങുന്നു. 2017-18 സാമ്പത്തിക വർഷം പോർട്ട് ട്രസ്റ്റ് നാലു കോടി രൂപയുടെ ലാഭം നേടിയതോടെ തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ആക്കമേറി. 2016-17 സാമ്പത്തിക വർഷത്തേക്കാൾ കണ്ടെയ്നർ നീക്കത്തിൽ 13 ശതമാനം വളർച്ചയുണ്ടായതു നേട്ടമായി.10 സാമ്പത്തിക വർഷം തുടർച്ചയായി നേരിട്ട നഷ്ടത്തിനുശേഷമാണു തുറമുഖം ലാഭം നേടുന്നതെന്നു കൊച്ചിൻ പോർട്ട് ട്രസ്റ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പോയ സാമ്പത്തിക വർഷം കൊച്ചി തുറമുഖം കൈകാര്യം ചെയ്ത ചരക്കു നീക്കത്തിലും കാര്യമായ വർധനവുണ്ട്. മൊത്തം 29.14 മില്യൺ മെട്രിക് ടൺ ചരക്കാണു തുറമുഖം വഴി കയറ്റിറക്കുമതി നടത്തിയത്. 2016-17 സാമ്പത്തിക വർഷത്തിൽ ഇതു 25.01 മില്യൺ മെട്രിക് ടൺ ആയിരുന്നു. രാജ്യത്തെ മറ്റേതു തുറമുഖത്തേക്കാളും മികച്ച വളർച്ചാ നിരക്കാണു കൊച്ചിയുടേത്. 2016-17ൽ കൊച്ചി തുറമുഖം 4.91 ലക്ഷം ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്തിടത്തു 2017-18ൽ 5.55 ലക്ഷം ടിഇയു ആയി ഉയർന്നു. 18.17 ശതമാനം വളർച്ചാ നിരക്കാണ് ഈ മേഖലയിലുണ്ടായത്.
ചരക്കു നീക്കത്തിലെ വർധന തുറമുഖത്തിന്റെ സാമ്പത്തിക വരുമാനത്തിലും പ്രതിഫലിച്ചു. 2015-16ൽ 437.25 കോടി രൂപയും 2016-17ൽ 496.43 കോടി രൂപയും ഓപ്പറേറ്റിങ് വരുമാനം നേടിയിടത്തു 2017-18ൽ 509 കോടി രൂപയായി ഉയർന്നു. 2016-17ൽ 27.17 കോടി രൂപയുടെ നഷ്ടമുണ്ടായിടത്താണു പോയ സാമ്പത്തിക വർഷത്തിൽ 4.44 കോടി രൂപയുടെ ലാഭം നേടാനായത്.
പെട്രൊളിയം, ഓയിൽ, ലൂബ്രിക്കന്റ്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും തുറമുഖത്തിനു കാര്യമായ നേട്ടം കൈവരിക്കാനായി. 2016-17ൽ 15.55 മില്യൺ മെട്രിക് ടൺ പെട്രോളിയം ഉത്പന്നങ്ങൾ എത്തിയപ്പോൾ 2017-18ൽ 18.66 മില്യൺ മെട്രിക് ടൺ ആയി ഉയർന്നു. 18.17 ശതമാനം വളർച്ചാ നിരക്ക്. എന്നാൽ സിമന്റ് കയറ്റിറക്കുമതിയിൽ നേരിയ കുറവുണ്ടായി.