ജസീറയ്ക്ക് അഞ്ച് ലക്ഷം കൊടുക്കില്ല: ചിറ്റിലപ്പള്ളി
കൊച്ചി: സമരനായിക ജസീറയ്ക്ക് 5 ലക്ഷം കൊടുക്കില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. പകരം അഞ്ച് ലക്ഷം രൂപ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ താലോലം പദ്ധതിക്ക് കൊടുക്കാനാണ് തന്റെ പരിപാടിയെന്നും ചിറ്റിലപ്പള്ളി പറഞ്ഞു. മണല്‍ മാഫിയയ്‌ക്കെതിരെ ഒറ്റയാള്‍ സമരം ചെയ്തതിനാണ് കണ്ണൂര്‍ക്കാരിയായ ജസീറയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് വ്യവസായ ഭീമനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചത്.
അഞ്ച് ലക്ഷം രൂപ നല്‍കുന്ന പ്രശ്‌നമില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നയം വ്യക്തമാക്കിയതോടെ ജസീറ സമരം പിന്‍വലിച്ചു. പാലാരിവട്ടം സ്റ്റേഷനില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ നല്‍കിയ പരാതിയും ജസീറ പിന്‍വലിച്ചിട്ടുണ്ട്. ജസീറയുടെ സമരം സ്‌പോണ്‍സേര്‍ഡ് ആണെന്ന ചിറ്റിലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ജസീറ പോലീസില്‍ പരാതി നല്‍കിയിരുന്നത്.
പ്രഖ്യാപിച്ച തുക തരാത്തതില്‍ പ്രതിഷേധിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ ജസീറ നിരാഹാരമിരിക്കുന്നത് വരെയെത്തിയിരുന്നു ഈ അഞ്ച് ലക്ഷം രൂപ കൊണ്ടുള്ള പുകിലുകള്‍. എല്‍ ഡി എഫിന്റെ ക്ലിഫ് ഹൗസ് സമരം അലങ്കോലമാക്കിയ സന്ധ്യയ്‌ക്കൊപ്പം തുക സ്വീകരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് നേരത്തെ ജസീറ അഞ്ച് ലക്ഷം രൂപ നിരസിച്ചിരുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടുപടിക്കല്‍ സമരം നടത്തിവന്നിരുന്ന ജസീറയെ കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസെത്തി ജസീറയെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജസീറയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.