ഒടുവിൽ വഴങ്ങി കൊച്ചൗസേപ്പ് ചിറ്റിലപ്പളളി.. വിജേഷിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി
കൊച്ചി: വണ്ടർലാ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നിന്നും വീണ് പരിക്ക് പറ്റി കിടപ്പിലായ വിജേഷ് വിജയന് 5 ലക്ഷം രൂപ കൈമാറി കൊച്ചൗസേപ്പ് ചിറ്റിലപ്പളളി. ചിറ്റിലപ്പളളിയില്‍ നിന്നും നഷ്ടപരിഹാരം തേടി വിജേഷ് കോടതിയെ സമീപിച്ചിരുന്നു. 2002ലാണ് വീഗാലാന്‍ഡില്‍ വെച്ച് വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വര്‍ഷങ്ങളായി കിടപ്പിലാണ്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും 2 ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നല്‍കാം എന്നുമാണ് ചിറ്റിലപ്പളളി കോടതിയെ അറിയിച്ചത്.
ഇതോടെ കോടതി ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന ചിറ്റിലപ്പള്ളിയെ പോലെയുളള ഒരാള്‍ക്ക്, സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാകുന്നില്ലേ എന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ചത്.
ചിറ്റിലപ്പള്ളിയില്‍ നിന്നും 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ചിറ്റിലപ്പളളിക്കെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം എന്ന് രജിസ്ട്രാര്‍ ജനറലിന് പരാതി കിട്ടിയ സാഹചര്യത്തിലാണ് 5 ലക്ഷം കൊടുത്ത് കേസ് അവസാനിപ്പിച്ചിരിക്കുന്നത്. വിജേഷിന്റെ അമ്മയുടെ പേരില്‍ എടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ വെച്ച് കൈമാറി.
12 വര്‍ഷം പഴക്കമുളള കേസ് അവസാനിച്ചതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രതികരിച്ചു. ചികിത്സയ്ക്കായി ഇതുവരെ 25 ലക്ഷം രൂപയോളമാണ് വിജേഷിന് ചെലവഴിക്കേണ്ടി വന്നത്. നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് വിജേഷ് ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നത്.