ഇനി ബിജെപി എന്ത് പറയും? കൊടകര കുഴല്‍പണം രാഷ്ട്രീയ പാര്‍ട്ടിയുടേതെന്ന് പ്രതികള്‍, കവര്‍ച്ചയ്ക്ക് പിന്നിലും അവർ
തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ ബിജെപി വീണ്ടും കടുത്ത പ്രതിരോധത്തിലാവുകയാണ്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍, പണം ബിജെപിയുടേതാണെന്ന് വ്യക്തമാക്കിയിരുന്നു. അതിന് പിറകെയാണ്, അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍.
ബിജെപിയ്ക്ക് വന്‍ പ്രഹരം; കൊടകര കുഴല്‍പണം ബിജെപിയുടേതെന്ന് പോലീസ് റിപ്പോര്‍ട്ട്... അടുത്തത് എന്ത്?
കൊടകരയില്‍ കവര്‍ന്ന പണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതാണ് എന്നാണ് കേസിലെ പത്ത് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്. കവര്‍ച്ച നടത്തിയത് അതേ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കള്‍ പറഞ്ഞിട്ടാണെന്നും ഇവര്‍ പറയുന്നു. വിശദാംശങ്ങള്‍...
ഏത് രാഷ്ട്രീയ പാര്‍ട്ടി
കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പത്ത് പ്രതികള്‍ ആണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഈ അപേക്ഷയിലാണ് ബിജെപിയെ വലിയ പ്രതിരോധത്തിലേക്ക് തള്ളിവിടുന്ന വിവരങ്ങള്‍ ഉള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പണമാണിത് എന്നും അതേ രാഷ്ട്രീയ പാര്‍ട്ടിയിലെ ചിലര്‍ പറഞ്ഞിട്ടാണ് കവര്‍ച്ച നടത്തിയത് എന്നും ആണ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്.
ആദ്യം വന്ന വാര്‍ത്തകള്‍
ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. ഈ കവര്‍ച്ചയ്ക്ക് പിറകില്‍ അതേ പാര്‍ട്ടിയിലെ ചില നേതാക്കളെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീടാണ് ബിജെപിയാണ് ആ രാഷ്ട്രീയ പാര്‍ട്ടിയെന്നത് പരസ്യമാക്കപ്പെട്ടത്.
കവര്‍ച്ചാകേസില്‍ പങ്കില്ലെന്ന്
കുഴല്‍പണ കവര്‍ച്ചാ കേസില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലെന്ന രീതിയില്‍ ആയിരുന്നു ആദ്യം പോലീസില്‍ നിന്നുള്ള വിവരം. പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാനാണ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് എന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, പ്രതികളുടെ മൊഴിയില്‍ പറയുന്നത് കവര്‍ച്ചയിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് പങ്കുണ്ട് എന്നാണ്. എന്തായാലും പോലീസിന്റെ ആവശ്യം പരിഗണിച്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
പോലീസ് റിപ്പോര്‍ട്ട്
കഴിഞ്ഞ ദിവസമായിരുന്നു ഇരിങ്ങാലക്കുട കോടതിയില്‍ കുഴല്‍പണ കേസുമായി ബന്ധപ്പെട്ട് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേതാണ് എന്നായിരുന്നു ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പണത്തിന്റെ ഉറവിടം കര്‍ണാടകം ആണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ളതായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ധര്‍മരാജനും സുനില്‍ നായിക്കും
ധര്‍മരാജനും സുനില്‍ നായിക്കും കമ്മീഷന്‍ അടിസ്ഥാനത്തിലാണ് കുഴല്‍പണം കേരളത്തില്‍ എത്തിച്ചത് എന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ധര്‍മരാജന്‍ കര്‍ണാടകത്തില്‍ നിന്ന് പണം കൊണ്ടുവന്ന കാര്യം ബോധ്യപ്പെട്ടതായും പോലീസ് പറയുന്നുണ്ട്. പണത്തിന്റെ സ്രോതസ്സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നും പറയുന്നു.
ബിജെപിയ്ക്ക് വലിയ തിരിച്ചടി
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് ബിജെപിയിക്ക് വലിയ തിരിച്ചടിയാണ് പ്രതികളുടെ ജാമ്യ ഹര്‍ജിയിലെ വിവരങ്ങള്‍. കവര്‍ച്ചാ കേസിലെ പ്രതികളെ ബിജെപി നേതാക്കള്‍ കാണുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പ് തന്നെ പോലീസിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്.
സിപിഎമ്മിനെതിരെ
ഇതിനിടെ കൊടകര കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ ചോദ്യം ചെയ്യണം എന്ന ആവശ്യവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. വിജയരാഘവന്റെ ഫോണ്‍ പരിശോധിച്ചാല്‍ ബാക്കി പണത്തിന്റേയും പ്രതികളുടേയും വിവരം ലഭിക്കുമെന്നാണ് ഗോപാലകൃഷ്ണന്റെ വിലയിരുത്തല്‍.
മൂന്നര കോടി രൂപ
മൂന്നര കോടി രൂപയാണ് കൊടകരയില്‍ വച്ച് കവര്‍ച്ച ചെയ്യപ്പെട്ടത്. 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍ ആദ്യം പരാതിപ്പെട്ടത്. എന്നാല്‍ പോലീസ് കൂടുതല്‍ തുക പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത് തുടങ്ങിയതോടെ ആയിരുന്നു തുക മൂന്നര കോടി രൂപയെന്ന് ധര്‍മരാജന്‍ സമ്മതിച്ചത്.
ബിജെപി വലിയ കുടുക്കിലേക്ക്... പ്രകോപനങ്ങള്‍ തിരിച്ചടിയാകും; അന്തര്‍നാടകങ്ങളും സജീവം