കൊടകര കള്ളപ്പണക്കേസ്; ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചെന്ന് സുരേന്ദ്രൻ, 'പാലക്കാട് തൃശൂർ ആവർത്തിക്കും'
പാലക്കാട്: ഉപതിരഞ്ഞെടുപ്പിനിടെ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് കൊടകര കുഴപ്പണക്കേസുമായി ബന്ധപ്പെട്ട് പാർട്ടി മുൻ ഓഫീസ് സെക്രട്ടറി നടത്തിയ വെളിപ്പെടുത്തൽ. കോടികളുടെ കുഴൽപ്പണം ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നാണ് ബി ജെ പി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷ് പറഞ്ഞത്. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നതെന്നും ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉണ്ടായിരുന്നുവെന്നും സതീഷ് ആരോപിച്ചു.
കേസിൽ ബി ജെ പിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ആവർത്തിച്ച് പറയുന്നതിനിടയിലാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഇപ്പോഴത്തെ ആരോപണം എന്നാണ് കെ സുരേന്ദ്രൻ വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നത് മുന്നിൽ കണ്ടാണ് ആരോപണം ഉയർന്നതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബി ജെ പിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല.
ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കും', സുരേന്ദ്രൻ പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.
എംവി ഗോവിന്ദന്റെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ബിജെപിക്ക് കൊടകര വിഷയം സംബന്ധിച്ച് യാതൊരു അറിവുമില്ല. ഒരു വ്യക്തിയുടെ പേരില്‍ അദ്ദേഹം കൊണ്ടുപോയ പണം കവര്‍ച്ച നടത്തി. പോലീസ് അന്വേഷിച്ചു. താന്‍ കൊണ്ടുപോയ പണമാണെന്ന് അദ്ദേഹം കോടതിയില്‍ സമ്മതിക്കുകയും, പണം തിരുച്ചുവേണമെന്നാവശ്യപ്പെട്ട് സ്രോതസ് വ്യക്തമാക്കുകയും ചെയ്തതാണ്. ബാക്കിയുള്ളതൊക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കഥകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം കൊടകര കുഴൽപ്പണക്കേസ് ആരോപണം യു ഡി എഫും സി പി എമ്മും തിരഞ്ഞെടുപ്പിൽ ആയുധമാക്കി കഴിഞ്ഞു. ബി ജെ പി-സി പി എം ഡീലാണ് വെളിപ്പെടുത്തലോടെ വീണ്ടം വെളിപ്പെട്ടതെന്നാണ് യു ഡി എഫ് ആരോപിക്കുന്നത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു. അതേസമയം കേസിൽ പുനഃരന്വേഷണം വേണമെന്ന് സി പി എമ്മും ആവശ്യപ്പെട്ടു.












Click it and Unblock the Notifications