സുരേന്ദ്രനും കൂട്ടരും സാക്ഷികള്‍ മാത്രം, പക്ഷേ കുഴല്‍പണം ബിജെപിയുടേത്; കൊടകര കേസില്‍ കുറ്റപത്രം ഒരുങ്ങിയപ്പോൾ
തൃശൂര്‍: കൊടകര കുഴല്‍പണ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചത്. കേസില്‍ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു. അത് കോടതിയില്‍ സമര്‍പ്പിക്കുകയാണ് ജൂലായ് 23 ന്. പക്ഷേ, ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതികളായി ഒരൊറ്റ ബിജെപി നേതാവ് പോലും ഇല്ല.
കൊടകര കുഴല്‍പണം ബിജെപിയുടെ തന്നെ! കുറ്റപത്രം നാളെ, 22 പ്രതികളും 200 സാക്ഷികളും, സുരേന്ദ്രനും സാക്ഷി
ഈ വിഷയം ആണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബിജെപി നേതാക്കള്‍ കേസിലെ സാക്ഷികളാണ്. പക്ഷേ, ഈ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നിട്ടും എന്തുകൊണ്ട് ബിജെപി നേതാക്കളാരും പ്രതികളായില്ല. പരിശോധിക്കാം...
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്
എന്താണ് കേസ്
പോലീസ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രം കുഴല്‍പണം കവര്‍ച്ച ചെയ്ത കേസിന്റേതാണ്. ആ കേസില്‍ കുഴല്‍പണം അല്ല പ്രധാന വിഷയം. കവര്‍ച്ചയാണ്. കവര്‍ച്ചയുമായി ബിജെപി നേതാക്കള്‍ക്ക് ബന്ധമില്ലെന്ന് പോലീസ് നേരത്തേ തന്നെ വ്യക്തമാക്കിയതും ആണ്.
പ്രതിചേര്‍ക്കാന്‍ പറ്റില്ല
കവര്‍ച്ചാ കേസില്‍ ബിജെപി നേതാക്കളെ ആരേയും പ്രതിചേര്‍ക്കാന്‍ ആവില്ലെന്നത് നേരത്തേ തന്നെ വ്യക്തമായിരുന്നു. ആദ്യം ഉയര്‍ന്ന ആരോപണങ്ങള്‍ ബിജെപിയിലെ തന്നെ ഒരു വിഭാഗം ആണ് കവര്‍ച്ചയ്ക്ക് പിന്നില്‍ എന്നായിരുന്നു. പക്ഷേ, ഇത് സംബന്ധിച്ച് തെളിവുകള്‍ ഒന്നും പോലീസിന് ലഭിച്ചിരുന്നില്ല.
അന്വേഷിക്കാന്‍ ആവില്ല?
കുഴല്‍പണം സംബന്ധിച്ച കേസ് കേരള പോലീസിന് അന്വേഷിക്കാന്‍ ആകുമോ എന്ന ചോദ്യം ആദ്യം മുതലേ ഉയര്‍ന്നിരുന്നു. അത് കേരള പോലീസിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ഒരു വിഭാഗം നിയമവിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് തടസ്സമില്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.
ബിജെപിയുടെ നിലപാട്
കുഴല്‍പണം സംബന്ധിച്ച് കേരള പോലീസിന് അന്വേഷിക്കാന്‍ അധികാരമില്ലെന്നത് തന്നെ ആയിരുന്നു ബിജെപിയുടേയും നിലപാട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ട കേസില്‍ കേരള പോലീസ് രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നു എന്നും ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്തായാലും ഈ കേസ് ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ ആരും തന്നെ കാര്യമായി അന്വേഷിച്ചതായി വിവരമില്ല.
കോടതിയുടെ നിലപാട്
കേസില്‍ നിഗൂഢതകള്‍ ഏറെയുണ്ട് എന്നായിരുന്നു കോടതിയുടേയും വിലയിരുത്തല്‍. പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നും അത് എങ്ങോട്ടേക്കുള്ളതായിരുന്നു എന്നും കണ്ടെത്തണം എന്ന കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രതികളുടെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.
പോലീസ് ഉറപ്പിക്കുന്നത്
എന്തായാലും ഒരു കാര്യത്തില്‍ പോലീസിന് ഒരു തര്‍ക്കവും ഇപ്പോഴില്ല. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച രേഖയില്ലാത്ത പണം ആയിരുന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നേരത്തേ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കര്‍ണാടകത്തില്‍ നിന്നാണ് പണം എത്തിച്ചത് എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിവരശേഖരണം മാത്രമോ?
ബിജെപി സംസ്ഥാന അധ്യക്ഷനേയും സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയേയും സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയേയും ഉള്‍പ്പെടെ ഒരുപാട് ബിജെപി നേതാക്കളെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം വെറും വിവരശേഖരണം മാത്രമായിരുന്നോ എന്ന ചോദ്യവും ഇപ്പോഴുയരുന്നുണ്ട്.
ഇഡിയുടെ അന്വേഷണം
കൊടകര കുഴല്‍പണ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ അന്വേഷിക്കണം എന്ന ആവശ്യം ആദ്യമേ ഉയര്‍ന്നിരുന്നു. എന്നാല്‍ വിഷയം കോടതിയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ മാത്രമാണ് ഇഡി പ്രാഥമികാന്വേഷണത്തിന് തന്നെ ഇറങ്ങിത്തിരിച്ചത്. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച എല്ലാ വിവരങ്ങളും പോലീസ് ഇഡിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
സംശയങ്ങള്‍ തീര്‍ക്കണം
ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് എന്നിവരാണ് കേസിലെ പരാതിക്കാര്‍. പണം കവര്‍ച്ച ചെയ്യപ്പെട്ട ഉടന്‍ ധര്‍മരാജന്‍ വിളിച്ചത് കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മരാജന്‍ വിളിച്ചതെല്ലാം ബിജെപി നേതാക്കളേയും ആയിരുന്നു. ഇതെല്ലാം വലിയ സംശയങ്ങള്‍ക്കാണ് വഴിവച്ചിട്ടുള്ളത്. ഈ സംശയങ്ങള്‍ തീര്‍ക്കാന്‍ എന്താണ് വഴി എന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാകുന്നത്.
Recommended Video