'പറഞ്ഞ് തേഞ്ഞൊട്ടിയ സാധനം, ഏതന്വേഷണം വന്നാലും പാറ പോലെ ഉറച്ച് നിൽക്കും'; കെ സുരേന്ദ്രൻ
പാലക്കാട്: കൊടകര കുഴപ്പണക്കേസിൽ ഏതന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. തന്റെ കൈകൾ ശുദ്ധമാണ്. കേസിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'പറഞ്ഞ് പറർഞ്ഞ് തേഞ്ഞൊട്ടിയ സാധനം വീണ്ടും പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുകയാണ്. ഏത് അന്വേഷണം വന്നാലും പാറപോലെ ഉറച്ച് നിൽക്കും. അത്രയും ആത്മവിശ്വാസം ബിജെപിക്കുണ്ട്. ഒരുപോറലും ഞങ്ങൾക്കെതിരെ ഉണ്ടാക്കാൻ സാധിക്കില്ല', സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശന് സി പി എം സാമ്പത്തിക സഹായം ചെയ്തുവെന്നും സുരേന്ദ്രൻ ആരോപിച്ചു. എംകെ കണ്ണന്റെ ബാങ്കിൽ വീട് ജപ്തിയായി, അത് ഒഴിവാക്കിക്കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നിൽ വി ഡി സതീശനും ഉണ്ടെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പ് ഫലം മുന്നണി സംവിധാനങ്ങളിൽ മാറ്റം വരുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. ഇരുവർക്കും വലിയ തിരിച്ചടി നേരിടുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്. ഈ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ മുന്നേറ്റം സംസ്ഥാനത്ത് എൽഡിഎഫിലും യുഡിഎഫിലും വലിയ പൊട്ടിത്തെറിക്കു കാരണമാകും', സുരേന്ദ്രൻ പറഞ്ഞു.
നാടിന്റെ വികസന പ്രശ്നങ്ങൾ ഒന്നും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവരുതെന്നാണ് എൽ ഡി എഫും യു ഡി എഫും ആഗ്രഹിക്കുന്നത്. എന്നാൽ വികസനം ചർച്ചയാക്കാനാണ് എൻഡിഎ ആഗ്രഹിക്കുന്നത്. നെൽ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. എന്തുകൊണ്ടാണ് കേന്ദ്രം നെല്ലിൻ്റെ താങ്ങുവില കൂട്ടുമ്പോൾ സംസ്ഥാനം താങ്ങുവില കുറയ്ക്കുന്നത്. കർഷകരെ ദ്രോഹിക്കുന്ന നിലപാട് സംസ്ഥാന സർക്കാർ തിരുത്തണം. കേന്ദ്രം കൊടുക്കുന്ന പോലും കർഷകർക്ക് നൽകാൻ സംസ്ഥാനം തയ്യാറാവുന്നില്ല. സർക്കാരിന്റെ തെറ്റായ ജനവിരുദ്ധ നയങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കൊടകര വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. ബി ജെ പി നേതൃത്വത്തിൻ്റെ കൈകൾ ശുദ്ധമായതിനാൽ ഒരു അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസനയം കൊടകര കേസിലെ തിരൂർ സതീശന്റെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പിൽ യു ഡി എഫും ബി ജെ പിയും പ്രചരണായുധം ആക്കിക്കഴിഞ്ഞു. കേസിൽ സർക്കാർ പുനഃരന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.












Click it and Unblock the Notifications