കൊടകര കുഴൽപ്പണക്കേസ്: പണം നഷ്ടപ്പെടയുടൻ ധർമ്മരാജൻ ആദ്യം വിളിച്ചത് സുരേന്ദ്രൻ ഉൾപ്പടെ എട്ട് നേതാക്കളെ
സംസ്ഥാന, ജില്ലാ നേതാക്കളും സുരേന്ദ്രന്റെ മകനും ഉൾപ്പെടുന്നു
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ള നേതാക്കന്മാർക്കെതിരെ കൂടുതൽ തെളിവുകൾ. പണം കവർച്ച ചെയ്യപ്പെട്ടയുടൻ വാഹനത്തിലുണ്ടായിരുന്ന ധർമ്മരാജൻ ആദ്യം വിളിച്ചത് കെ സുരേന്ദ്രനടക്കം എട്ട് പേരെയെന്നാണ് റിപ്പോർട്ട്. ഇതിൽ സംസ്ഥാന, ജില്ലാ നേതാക്കളും സുരേന്ദ്രന്റെ മകനും ഉൾപ്പെടുന്നു. സൈബർ പൊലീസ് അത് സംബന്ധിച്ച കോൾ ലിസ്റ്റ് അടക്കമുള്ള രേഖകൾ ശേഖരിച്ചിട്ടുണ്ട്.
നേരത്തെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ ഫോണിൽ നിന്ന് ധർമരാജന് കോളുകൾ വന്നതായി കണ്ടെത്തിയിരുന്നു. ഇവർ കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ബിജെപിയുടെയും ആർഎസ്എസിന്റെയും 2 പ്രമുഖ നേതാക്കളെ പൊലീസ് വിളിച്ചുവരുത്താൻ തീരുമാനിച്ചു. ആർഎസ്എസ് പ്രാന്ത കാര്യവാഹക് പി.എൻ. ഈശ്വരൻ, സംഘടനയുടെ ഉത്തര മേഖലാ സെക്രട്ടറി കെ.പി. സുരേഷ് എന്നിവരെയാണു ചോദ്യം ചെയ്യുക. തിരഞ്ഞെടുപ്പ് കാലത്ത് ആറു കോടിയിലധികം രൂപയുടെ കള്ളപ്പണം തൃശൂരിലെത്തിയതായാണ് റിപ്പോർട്ട്.
കേസിൽ പ്രതിപാദിക്കുന്ന മൂന്നരക്കോടിയിൽ ഒന്നേകാൽ കോടി മാത്രമാണ് ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടുള്ളു. ബാക്കി രണ്ടേകാൽ കോടി കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് പൊലീസ്. പണം കണ്ടെത്താൻ പ്രത്യേക സംഘം കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ആറു കോടിയിൽ ബാക്കി എവിടെ ചെലവാക്കിയെന്നും കണ്ടെത്തേണ്ടതുണ്ട്. എന്നാൽ മാത്രമേ ബിജെപി നേതാക്കൾക്കെതിരായ ബന്ധങ്ങൾ തെളിയിക്കാൻ സാധിക്കൂ.
Recommended Video