കോടഞ്ചേരിയിലെ പ്രണയ വിവാഹം; ജോയ്‌സനയെ ഹാജരാക്കണമെന്ന് ഹൈക്കോടതി
കോഴിക്കോട്: കോടഞ്ചേരിയിലെ പ്രണയ വിവാഹത്തിലെ വധു ജോയ്സ്നയെ ഏപ്രില്‍ 19-ന് ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം.ജോയ്സ്നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് നിര്‍ദേശം. ഈ ഹര്‍ജിയില്‍ ഈ മാസം 12-നാണ് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി ഐയ്ക്കും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജോയ്സ്നയെ കാണാനില്ല എന്ന് ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം കണ്ടെത്താനായില്ലെന്നു വ്യക്തമാക്കി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ച ദിവസം ജോയ്സ്ന ഭര്‍ത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയില്‍ ഹാജരായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്നും ജോയ്‌സന വ്യക്തമാക്കിയിരുന്നു. ഇതോടെ ഷെജിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ താമരശ്ശേരി കോടതിയില്‍ ഹാജരായപ്പോള്‍ മകളെ തനിക്ക് കാണാന്‍ കഴിഞ്ഞില്ല എന്നാണ് പിതാവിന്റെ വാദം.
ശ്രീനിവാസന്റെ തലയില്‍ മാത്രം മൂന്ന് വെട്ടുകള്‍, ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകള്‍
നിയമപരമായി മുന്നോട്ട് പോകാനാണ് ജോയ്സനയുടെ വീട്ടുകാരുടെ തീരുമാനം എന്ന് വ്യക്തമാണ്. ജോയ്സനയില്‍ നിന്ന് ഷെജിന്‍ പണം വാങ്ങിയെന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്. ജോയ്സനയെ കാണാതായതാണ്. മകളെ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും പിതാവ് പറയുന്നു. ഇത്ര ദിവസമായിട്ടും മകളെ തന്റെ മുന്നിലെത്തിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്നും സി പി ഐ എം സഹായിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. മകളെ തട്ടിക്കൊണ്ടുപോയതാണ് എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്നും പിതാവ് വ്യക്തമാക്കിയിരുന്നു.
കേരള പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍ ഐ എ പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കണം എന്നാണ് പിതാവ് പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ജോയ്സനയും ഡി വൈ എഫ് ഐ നേതാവായ ഷെജിനും വിവാഹിതരായത്. മുസ്ലിം സമുദായ അംഗമായ ഷെജിനൊപ്പം ജോയ്സന പോയത് ഒരു സമുദായത്തെ മൊത്തം വേദനിപ്പിച്ചെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം എല്‍ എയുമായ ജോര്‍ജ് എം തോമസ് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വഷളായത്.
ജോര്‍ജ് എം തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശം ഏറെ ചര്‍ച്ചയായി. എന്നാല്‍ ലൗ ജിഹാദ് ഇല്ല എന്ന വിശദീകരണവുമായി ഡി വൈ എഫ് ഐയും സി പി ഐ എമ്മും പിന്നീട് രംഗത്തെത്തി. പ്രായപൂര്‍ത്തിയായവര്‍ അവര്‍ക്കിഷ്ടമുള്ള വ്യക്തികളെ വിവാഹം ചെയ്യുന്നതില്‍ തെറ്റില്ലെന്നും ലൗ ജിഹാദ് ആരോപണം ഇല്ലെന്നും സി പി ഐ എം നിലപാടെടുത്തു. ഇതോടെ ജോര്‍ജ് എം തോമസ് നിലപാട് മയപ്പെടുത്തുകയും തനിക്ക് തെറ്റുപറ്റിയെന്നും പറഞ്ഞു. സംഭവത്തില്‍ ലൗ ജിഹാദില്ലെന്നും പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മാസങ്ങളായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചത് പരസ്പര സമ്മതത്തോടെയാണെന്നും ഷെജിനും ജോയ്സനും പറയുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇവര്‍ വിശദീകരിച്ചെങ്കിലും ജോയ്സനയുടെ വീട്ടുകാര്‍ ഇപ്പോഴും പറയുന്നത് മകളെ തട്ടിക്കൊണ്ടുപോയി എന്ന് തന്നെയാണ്. വിഷയം കോണ്‍ഗ്രസും ബി ജെ പിയും ഏറ്റെടുക്കുകയും ചെയ്തു. കോടഞ്ചേരിയില്‍ സി പി ഐ എം വിശദീകരണ യോഗം വിളിക്കുകയും ചെയ്തിരുന്നു.