ജയിലിനകത്തും പണി നടത്തി കൊടി സുനി, ഖത്തറിലെ പ്രവാസി വ്യവസായിക്ക് കൊടി സുനിയുടെ ഭീഷണി!
കോഴിക്കോട്: വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് ടിപി കേസ് പ്രതികളില്‍ നിന്നടക്കം മൊബൈല്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെ ജയിലുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ടിപി ചന്ദ്രശേഖരന് കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയായ കൊടി സുനി ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കോഴിക്കോട് കൊടുവളളി നഗരസഭാ കൗണ്‍സിലര്‍ കോഴിശേരി മജീദ് ആണ് കൊടിസുനിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അകത്ത് ഒത്തു പിടിച്ച് എംപിമാർ, പുറത്ത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, അനക്കമില്ലാതെ രാഹുൽ ഗാന്ധി!
കോഴിശ്ശേരി മജീദ് ഖത്തറിലെ ജ്വല്ലറി ഉടമ കൂടിയാണ്. കഴിഞ്ഞ മാസം 20തിനാണ് കൊടിസുനി ആദ്യമായി വിളിച്ചതെന്ന് മജീദ് പറയുന്നു. സുഹൃത്തിന്റെ കൈവശമുളള സ്വര്‍ണം മജീദ് വാങ്ങണം എന്നതായിരുന്നു കൊടിസുനിയുടെ ആവശ്യം. എന്നാല്‍ കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ സ്വര്‍ണം വാങ്ങാമെന്ന് മജീദ് അന്ന് മറുപടി നല്കി.
പിന്നീട് ഒരു തവണ കൂടി വിളിച്ച കൊടി സുനി സ്വര്‍ണം വാങ്ങണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെ മജീദ് ഖത്തര്‍ പോലീസിനെ സമീപിച്ചു. മജീദ് പോലീസ് സഹായം തേടിയതോടെയാണ് കൊടി സുനി ഭീഷണിയുമായി വീണ്ടും വിളിച്ചതെന്ന് മജീദ് ആരോപിക്കുന്നു. ഖത്തറിലെ കച്ചവടം നിര്‍ത്തിക്കുമെന്നും കുടുംബത്തിലുളളവരെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നും ആയിരുന്നു ഭീഷണി.
എന്നാല്‍ മജീദ് ഭീഷണക്ക് വഴങ്ങിയില്ല. മാത്രമല്ല സംഭവം നിയമപരമായി നേരിടുമെന്ന് കൊടി സുനിയോട് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിന് ശേഷം കൊടി സുനി വിളിച്ചിട്ടില്ല. ഖത്തര്‍ എംബസ്സിക്ക് പരാതി നല്കിയ മജീദ് താമരശ്ശേരി ഡിവൈഎസ്പിക്കും സംഭവത്തില്‍ പരാതി നല്‍കാനിരിക്കുകയാണ്. ടിപി കേസ് പ്രതികള്‍ ജയിലില്‍ ചട്ടം ലംഘിച്ച് ഫോണുപയോഗിക്കുന്നതായും മറ്റും നേരത്തെ തന്നെ കണ്ടെത്തിയിട്ടുളളതാണ്.