ചിതറയിലെ കൊലപാതകം കോൺഗ്രസിന്റെ പക വീട്ടലെന്ന് കോടിയേരി; രാഷ്ട്രീയമില്ലെന്ന് കുടുംബം
കൊല്ലം: കൊല്ലം ചിതറയിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ കോടിയേരിയെ തള്ളി കൊല്ലപ്പെട്ട വയോധികൻ ബഷീറിന്റെ കുടുംബം. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിന്റെ തിരിച്ചടിയാണ് കൊല്ലത്തെ കൊലപാതകമെന്ന് കോടിയേരി ആരോപിച്ചിരുന്നു. കോൺഗ്രസിന് വേണ്ടി കൊലയാളി സംഘങ്ങൾ കൊല്ലത്ത് പ്രവർത്തിക്കുന്നതായും കോടിയേരി ആരോപിച്ചു.
എന്നാൽ ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന വാദം തള്ളി കുടുംബം രംഗത്തെത്തി. ബഷീറും പ്രതിയും തമ്മിൽ രാഷ്ട്രീയ വിരോധമില്ലായിരുന്നുവെന്ന് ബഷീറിന്റെ സഹോദരി വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്കാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ ബഷീറിനെ കോൺഗ്രസ് പ്രവർത്തകനായ ഷാജഹാൻ കുത്തിക്കൊലപ്പെടുത്തുന്നു.
രാജ്യം റഫേലിന്റെ വില അറിഞ്ഞുവെന്ന് മോദി; 30000 കോടി മോഷ്ടിച്ചില്ലേയെന്ന് രാഹുൽ
പെരിയയ്ക്ക് തിരിച്ചടി
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന് കോൺഗ്രസ് നൽകിയ തിരിച്ചടിയാണ് ചിതറയിലെ ബഷീറിന്റെ കൊലപാതകം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത്. ആ സംഭവത്തിൽ ആരോപണ വിധേയരായ പ്രവർത്തകരെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ തിരിച്ചടിയുണ്ടാകുമെന്നാണ് കോൺഗ്രസ് അന്ന് പ്രതികരിച്ചത്. ആ തിരിച്ചടി ഇപ്പോൾ കൊല്ലത്ത് നടപ്പാക്കിയിരിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.
അക്രമം ഉപേക്ഷിക്കണം
ചിതറ കൊലപാതകത്തിൽ യാതൊരു തിരിച്ചടിയും ഉണ്ടാകരുതെന്ന് കോടിയേരി അണികളോട് ആവശ്യപ്പെട്ടു. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമ്മിന്റെ നയമല്ലെന്നും പ്രദേശത്തെ സമാധാനം പുനസ്ഥാപിക്കാൻ സിപിഎം പ്രവർത്തകർ തന്നെ മുൻകൈയ്യൈടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇനിയെങ്കിലും കൊലക്കത്തി താഴെയിടാൻ കോൺഗ്രസ് തയാറാകണമെന്നും കോടിയേരി പറഞ്ഞു. കൊല്ലം ജില്ലയിൽ അടുത്തിടെ കോൺഗ്രസ് നടത്തുന്ന രണ്ടാമത്തെ കൊലപാതകം ആണിതെന്നും കോൺഗ്രസിന് വേണ്ട കൊലപാതകങ്ങൾ നടത്താൻ കൊലയാളി സംഘങ്ങൾ തന്നെ ജില്ലയിലുണ്ടെന്ന് കോടിയേരി ആരോപിച്ചു.
9 കുത്തുകൾ
ബഷീറിന്റെ കൊലപാതകത്തിൽ കോൺഗ്രസ് പ്രവർത്തകനായ ഷാജഹാനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബഷീറിന്റെ ശരീരത്തിൽ 9 ഓളം കുത്തുകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ രാഷ്ട്രീയ കൊലപാതകം ആണെന്ന് സിപിഎം ആരോപിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തിൽ ഞായറാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്
കോടിയേരിയെ തള്ളി കുടുംബം
ബഷീറിന്റേതെ രാഷ്ട്രീയ കൊലപാതകം അല്ലെന്നാണ് ബഷീറിന്റെ കുടുംബം പറയുന്നത്. കപ്പ വിൽക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി അഫ്താബീവി പറഞ്ഞു. ബഷീറും ഷാജഹാനും തമ്മിൽ രാഷ്ട്രീയ വിരോധമില്ലായിരുന്നുവെന്നും സഹോദരി കൂട്ടിച്ചേർത്തു. വാക്കു തർക്കത്തിനൊടുവിൽ ഷാജഹാൻ ബഷീറിനെ ആക്രമിക്കുകയായിരുന്നു. മുൻപും പല കേസുകളിൽ ഇയാൾ പ്രതിയാണ്.
പോലീസ് പറയുന്നത്
ഇരട്ടപ്പേര് വിളിച്ച് കളിയാക്കുന്നത് ബഷീർ ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിനിടെ ബഷീർ ഷാജഹാനെ കല്ലെറിഞ്ഞു. സംഭവ സ്ഥലത്ത് നിന്നും പോകാൻ തുടങ്ങുന്നതിനിടെ പിന്നാലെയെത്തിയ ഷാജഹാൻ ബഷീറിനെ കുത്തുകയായിരുന്നു. 9 തവണയാണ് എഴുപത്തിരണ്ടുകാരനായ ബഷീറിന് കുത്തേറ്റത്. ഷാജഹാനെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.