ആരോപണ വിധേയരായ നേതാക്കൾ മാറി നിന്ന് മാതൃക കാട്ടണമന്ന് കോടിയേരി;വെള്ളിയാഴ്ച വഞ്ചനാദിനമെന്ന് കുമ്മനം
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പേരുള്ള കുറ്റാരോപിതർ പൊതു സ്ഥാനത്തു നിന്നും മാറിനിന്ന് മാതൃക കാട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയരംഗം സംശുദ്ധമാക്കി പൊതു ജീവിതത്തിന് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്ട്ടുകള്മുന്കാലത്ത് വെളിച്ചം കണ്ടിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അത് സാധ്യമാക്കി. മുമ്പ് സോളാര്‍ സമരത്തില്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ടത് ജുഡീഷ്യല്‍ കമ്മീഷനെ വയ്ക്കണമെന്നതാണ്. കമ്മീഷനെ വച്ചതോടെയാണ് സമരത്തില്‍നിന്നും പിന്മാറിയത്. എല്‍ഡിഎഫ് ജനങ്ങളോടുള്ള വാഗ്ദാനം നിറവേറ്റിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി ചെയ്തത് ഒരു മുഖ്യമന്ത്രിയും ചെയ്യാത്തത്; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല!
അതേസമയം സ്ത്രീപീഡകരുടേയും അഴിമതിക്കാരുടേയും കൂടാരമായി മാറിയ കെപിസിസി പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പറഞ്ഞു. കേരളത്തെ രാജ്യത്തിന് മുന്നില്‍ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പൊതു പ്രവര്‍ത്തനം ഉപേക്ഷിച്ച് ജനങ്ങളോട് മാപ്പു പറയണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും മന്ത്രി മന്ദിരവുമൊക്കെ വ്യഭിചാരശാലയാക്കി മാറ്റിയവര്‍ പൊതുസമൂഹത്തിന് അപമാനമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മഹത്തായ സന്ദേശത്തിന്റെ പ്രതീകമായ ഖദര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ഒത്തുകളി
ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്തലിനെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചത് ഒത്തുകളിയുടെ ഭാഗമായാണ്. കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിന് പകരം വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത് കേസ് അട്ടിമറിക്കാനാണ്. യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും കുമ്മനം പറഞ്ഞു.
വെള്ളിയാഴ്ച വഞ്ചനാദിനം
സരിതയുടെ വെളിപ്പെടുത്തലില്‍ സത്യമുണ്ടെന്ന് ജുഡീഷ്യല്‍ കമ്മീഷനാണ് കണ്ടെത്തിയത്. അതേപ്പറ്റി വീണ്ടും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത് കമ്മീഷനോടുള്ള അവഹേളനമാണെന്നും കുമ്മനം പറഞ്ഞു. ഒത്തുകളിച്ച് ജനങ്ങളെ വഞ്ചിക്കുന്ന ഇരു മുന്നണികള്‍ക്കുമെതിരെ വെള്ളിയാഴ്ച വഞ്ചനാദിനമായി ബിജെപി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഴിമതി അന്വേഷണം ഉടൻ
അതേസമയം സോളർ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ആരോപണ വിധേയർക്കെതിരെയുള്ള അന്വേഷണം ഉടൻ തുടങ്ങും. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പീഡനക്കേസ് നിലനിൽക്കില്ലെന്നുള്ള നിയമോപദേശം ഉള്ളതിനാൽ അഴിമതിക്കേസായിരിക്കും പ്രധാന അന്വേഷണ വിഷയം.
നിയമ വിദഗ്ധരുമായി ആലോചിച്ചതിന് ശേഷം
വേങ്ങര തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോഴാണ് സോളർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ ബലാത്സംഗം അടക്കമുള്ള കാര്യങ്ങളിൽ കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. അന്വേഷണം കോടതി കയറുമെന്ന് ഉറപ്പായ സ്ഥിതിയ്ക്ക് കരുതലോടെയാകും അന്വേഷണ സംഘത്തിന്റെ ഓരോ നീക്കങ്ങളും. നിയമവിദഗ്ദരടക്കമുള്ളവരുമായി ആലോചിച്ചശേഷമാകും സംഘം മുന്നോട്ടുപോകുക.
പീഡന കേസ് നിലനിൽക്കില്ല
ഉഭയകക്ഷി സമ്മത പ്രകാരമായതിനാൽ പീഡനക്കേസ് നിലനിൽക്കില്ലെന്നും അതുകൊണ്ടു തന്നെ അശ്ലീലം നിറഞ്ഞ കാര്യങ്ങളെ ആരോപണങ്ങളായി മാത്രമേ കാണാനാകുമെന്നുമായിരുന്നു അരിജിത്ത് പസായത്തിൽ നിന്നുള്ള നിയമോപദേശം. റിപ്പോർട്ട് ആധികാരിക രേഖയാക്കാൻ അന്വേഷണ സംഘത്തിനു കഴിയില്ല, ഇതിനെ അനുബന്ധമാക്കിയാകും അന്വേഷണം.
പോലീസ് തലപ്പത്ത് ചർച്ച തുടങ്ങി
ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുപ്പ്, നിലവിൽ നടക്കുന്ന അന്വേഷണ ഫയലുകൾ വിളിച്ചുവരുത്തണമോ, സരിത കമ്മിഷനു സമർപ്പിച്ച ഡിജിറ്റൽ തെളിവുകൾ ശേഖരിക്കൽ എന്നീ കാര്യങ്ങളിലും നിയമോപദേശത്തിനുശേഷമാകും തീരുമാനം. ഉത്തരവ് കിട്ടിയ ഉടനെ തന്നെ അന്വേഷണ സംഘ തലവൻ രാജേഷ് ദിവാൻ ഇതുമായി ബന്ധപ്പെട്ട പോലീസ് തലപ്പത്തുള്ളവരുമായി ആശയവിനിമയം ആരംഭിച്ചുകഴിഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
തന്റെ കൈയ്യിൽ നിന്ന് രാഷ്ട്രീക്കാർ പണം വാങ്ങി
ആരെയും പ്രീതിപ്പെടുത്താന്‍ താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് സരിതാ നായര്‍ പറഞ്ഞു. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തു വന്നതിനോട് പ്രതികരിക്കുമ്പോഴാണ് സരിത ഇക്കാര്യം അറിയിച്ചത്. താന്‍ ഒരാളുടെ കയ്യില്‍ നിന്നു പോലും പണം വാങ്ങിയിട്ടില്ല. പകരം എന്റെ കയ്യില്‍ നിന്നാണ് രാഷ്ട്രീയക്കാർ പണം വാങ്ങിയെതെന്നും സരിത പറഞ്ഞു. ഒരു പീഡനക്കേസിലും ഇരയ്ക്ക് ഡിജിറ്റല്‍ തെളിവ് ഹാജരാക്കാനാവില്ല. അതുപോലെ തന്നെയാണ് തന്റെ കേസിലുമുള്ലത്. ഒരു തെളിവുമില്ല എന്നു പറഞ്ഞിട്ട് ഉമ്മന്‍ചാണ്ടി തന്നെ ഇട്ടുപോയ അഞ്ച് തെളിവുകളുണ്ടെന്നും സരിത പ്രതികരിച്ചു.