'പ്രിയങ്കയും രാഹുലും പിന്തുണടരുന്നത് രാജീവ് സ്വീകരിച്ച വർഗീയതയെ പ്രീണിപ്പിക്കുന്ന മൃദുഹിന്ദുത്വ നയം'
ദില്ലി; രാജീവ് ഗാന്ധി സ്വീകരിച്ച വർഗീയതയെ പ്രീണിപ്പിക്കുന്ന മൃദുഹിന്ദുത്വ നയത്തെയാണ് പ്രിയങ്കയും രാഹുലും കോൺഗ്രസും മുറുകെ പിടിക്കുന്നതെന്ന് അവരുടെ അയോധ്യ സമീപനം വ്യക്തമാക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ.സത്യങ്ങൾ തുറന്നുപറയാൻ ആർജ്ജവം കാട്ടാതെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജൻഡയിൽ കോൺഗ്രസ് തൂങ്ങുന്നതും രാമക്ഷേത്ര നിർമാണത്തിൽ പങ്കുപറ്റാനിറങ്ങുന്നതും തികച്ചും വഞ്ചനാപരമാണെന്നും കോടിയേരി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കോടിയേരിയുടെ പ്രതികരണം. പോസ്റ്റ് വായിക്കാം
പ്രിയങ്കയ്ക്കും രാഹുൽ ഗാന്ധിക്കും മുന്നിൽ മതനിരപേക്ഷതയുടെ കാര്യത്തിൽ ജവാഹർലാൽ നെഹ്റുവിന്റെയും രാജീവ്ഗാന്ധിയുടെയും മാതൃകകളുണ്ട്. അതിൽ അച്ഛൻ സ്വീകരിച്ച വർഗീയതയെ പ്രീണിപ്പിക്കുന്ന മൃദുഹിന്ദുത്വ നയത്തെയാണ് പ്രിയങ്കയും രാഹുലും കോൺഗ്രസും മുറുകെ പിടിക്കുന്നതെന്ന് അവരുടെ അയോധ്യ സമീപനം വ്യക്തമാക്കുന്നു.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ഹിന്ദുവോട്ട് നേടിയെടുക്കാനുള്ള സൂത്രപ്പണിയായാണ് ബാബ്റി മസ്ജിദ് ഹിന്ദുത്വ ശക്തികൾക്ക് തുറന്നുകൊടുത്തത്. വിനാശകരമായ ആ നടപടിക്ക് തുടർച്ചയായി വിവാദഭൂമിയിൽ ശിലാന്യാസം നടത്താൻ ഹിന്ദു തീവ്രവാദികളെ അനുവദിച്ചു. ഇതോടെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ അയോധ്യയും രാമക്ഷേത്രവും പ്രധാന രാഷ്ട്രീയ മുതലെടുപ്പ് അജൻഡയാക്കി മാറ്റുകയും അതിന്റെ ബലത്തിൽ ബിജെപിക്ക് പാർലമെന്റിൽ സീറ്റ് ഉയർത്തുകയും ചെയ്തത്.
Recommended Video
മതസൗഹാർദം തകരാൻ ഇടവരുത്തിയ രാജീവ് നയം വിപുലപ്പെടുത്തുകയായിരുന്നു ബാബ്റി പള്ളി പൊളിക്കാൻ പ്രധാനമന്ത്രിപദവിയെ ദുരുപയോഗപ്പെടുത്തിയതിലൂടെ നരസിംഹറാവു ചെയ്തത്.
വർഗീയതയെ വർഗീയതകൊണ്ട് നേരിടുക എന്ന ഇന്നത്തെ കോൺഗ്രസ് നയമല്ല, വർഗീയതയെ മതനിരപേക്ഷതകൊണ്ട് നേരിടുകയെന്നതായിരുന്നു രാജീവ്ഗാന്ധിയുടെ മുത്തച്ഛനായ ജവാഹർലാൽ നെഹ്റുവിന്റെ നയമെന്ന് പ്രിയങ്കയും രാഹുലും ഇന്നത്തെ കോൺഗ്രസും മറന്നുപോകുന്നു.
നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോൾ 1949 ഡിസംബർ 22ന് അർധരാത്രി ബാബ്റി മസ്ജിദ് കുത്തിത്തുറന്ന് രാമൻ, ലക്ഷ്മണൻ, സീത എന്നിവരുടെ ബിംബങ്ങൾ അവിടെ സ്ഥാപിച്ചു. രാമൻ ജനിച്ച സ്ഥലമാണെന്നും അവിടെനിന്ന ക്ഷേത്രം ബാബർ പൊളിച്ച് പള്ളിയാക്കിയതുമാണെന്ന പ്രചാരണം കെട്ടഴിച്ചുവിട്ടു. എന്നാൽ, നെഹ്റു കൽപ്പിച്ചത് ബലാൽക്കാരമായി കടത്തിക്കൊണ്ടുവന്ന് പ്രതിഷ്ഠിച്ച ബിംബങ്ങളെ സരയൂനദിയിൽ എറിയാനാണ്. എന്നാൽ, അന്നത്തെ യുപി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന് അത് നടപ്പാക്കാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രി ആടിക്കളിച്ചു. അവിടത്തെ കലക്ടർ കെ കെ നായർ എന്ന മലയാളി വർഗീയവാദികൾക്ക് ചൂട്ടുപിടിച്ച് കൊടുത്തതോടെ നിയമക്കുരുക്കുമായി.
ഇവിടെ കാണേണ്ട ഒരു സാദൃശ്യമുണ്ട്. അന്ന് ഹിന്ദുമഹാസഭക്ക് കൂട്ടുനിന്ന കെ കെ നായർ റിട്ടയർ ചെയ്തശേഷം ജനസംഘം ടിക്കറ്റിൽ പാർലമെന്റംഗമായി. ഇന്ന് അയോധ്യയിൽ പള്ളിനിന്ന ഭൂമിയിൽ അമ്പലം പണിയാൻ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ചശേഷം മോഡി സർക്കാരിന്റെ നോമിനിയായി രാജ്യസഭാംഗമായിരിക്കുന്നു.
ഇപ്രകാരം എല്ലാ കാലത്തും വളഞ്ഞ വഴികളടക്കം തേടി നിയമവ്യവസ്ഥയുടെ പവിത്രതയെ കളങ്കപ്പെടുത്തിയാണ് ആർഎസ്എസ് വിജയം നേടുന്നത്. ഇത്തരം സത്യങ്ങൾ തുറന്നുപറയാൻ ആർജ്ജവം കാട്ടാതെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജൻഡയിൽ കോൺഗ്രസ് തൂങ്ങുന്നതും രാമക്ഷേത്ര നിർമാണത്തിൽ പങ്കുപറ്റാനിറങ്ങുന്നതും തികച്ചും വഞ്ചനാപരമാണ്.