'കടക്ക് പുറത്ത്' പ്രയോഗം സ്വാഭാവിക പ്രതികരണം; വിശദീകരണവുമായി പാർട്ടി സെക്രട്ടറി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്ക് പുറത്ത്' പ്രയോഗം കരുതി കൂട്ടിയല്ലെന്നും സ്വാഭാവിക പ്രതികരണം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് വിവാദസംഭവത്തില്‍ കോടിയേരി വിശദീകരണം നല്‍കിയത്. പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങള്‍ വന്നതിലുള്ള സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി ഗോപാലന്‍കുട്ടി മാസ്റ്റർ എന്നിവരുമായി സമാധാന ചർച്ചയ്ക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ചത്.
അതേസമയം സിപിഎം സംസ്ഥാനസമ്മേളനത്തിന് തൃശൂര്‍ വേദിയാകും. ഫെബ്രുവരി മാസത്തിലാണ് സമ്മേളനം. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സപ്തംബറില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. നവംബറില്‍ ലോക്കല്‍ സമ്മേളനങ്ങളും ഡിസംബറില്‍ ഏരിയാ സമ്മേളനങ്ങളും നടത്തും. ജനുവരിയോടെ ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കാനാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനമായിട്ടുള്ളത്.