വിദേശ സഹായം പാടില്ലെങ്കിൽ അത്രയും പണം കേന്ദ്രം തരണം.. തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മഹാപ്രളയമെന്ന് നാസ വിലയിരുത്തിയ ദുരന്തത്തിൽ നിന്നും കരകയറുക എന്നത് കേരളം പോലൊരു കൊച്ചു സംസ്ഥാനത്തെ സംബന്ധിച്ച് ഏറെ ദുഷ്കരമാണ്. വീടും സമ്പാദ്യവും കൃഷിയും വ്യവസായങ്ങളുമെല്ലാം നശിച്ചവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന ശ്രമകരമായ ദൌത്യമാണ് ഇനി നടക്കാനുള്ളത്.
രാജ്യവും ലോകവും കേരളത്തിന് മേൽ സ്നേഹം ചൊരിയുന്നു. എന്നാൽ കേരളത്തിന് കിട്ടാനുള്ള വൻ സഹായങ്ങളടക്കം തടയുന്ന നിലപാടാണ് കേന്ദ്രസർക്കാർ എടുത്തിരിക്കുന്നത്. കേരളത്തിൽ ബിജെപിക്ക് ഇടം കൊടുക്കാത്തത് കൊണ്ടുള്ള പ്രതികാരമാണ് മോദി തീർക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വിദേശ സഹായം സ്വീകരിക്കാൻ പറ്റില്ലെങ്കിൽ ആ പണം കേന്ദ്രം തരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു:
വൈര്യനിര്യാതന നിലപാട്
കേരളത്തിലെ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു എ ഇ വാഗ്‌ദാനം ചെയ്‌ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ വൈര്യനിര്യാതന നിലപാടിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്ന സംഘപരിവാറിന്‍റെയും സേവാ ഭാരതിയുടെയും ആഹ്വാനത്തിന്റെ ഭാഗമാണ് ബി ജെ പി സര്‍ക്കാരിന്റെ ഈ നിലപാട്.
തുല്യമായ തുക വേണം
ഐക്യരാഷ്ട്രസഭയും യു എ ഇ ഗവണ്‍മെന്റും, ഖത്തര്‍ ഗവണ്‍മെന്റും കേരളത്തിന് സഹായം വാഗ്‌ദാനം ചെയ്‌തുകഴിഞ്ഞു. ഇതു സ്വീകരിക്കാന്‍ പാടില്ല എന്നാണ് കേന്ദ്ര നിലപാടെങ്കില്‍ വാഗ്‌ദാനം ചെയ്‌ത തുകയ്‌ക്ക് തുല്യമായ തുക അധികമായി കേരളത്തിനനുവദിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സന്നദ്ധമാകണം. പ്രളയകെടുതിക്കു വിധേയമായ ജനങ്ങളെ പുനരധിവസിപ്പിക്കാനും, പുതിയൊരു കേരളം സൃഷ്ടിക്കാനും ദൃഢപ്രതിജ്ഞയോടു കൂടി സംസ്ഥാന ഗവണ്‍മെന്റ് രംഗത്തിറങ്ങിയിരിക്കുകയാണ്.
നേരത്തെയും സഹായം സ്വീകരിച്ചിട്ടുണ്ട്
ഇതിനു സര്‍വ്വകക്ഷി യോഗം പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് വിദേശസഹായം സ്വീകരിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ്. ലോകബാങ്ക്, അന്താരാഷ്ട്രനാണയനിധി, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യന്‍ വികസന ബാങ്ക്, അമേരിക്ക, ജപ്പാന്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ വിവിധ സഹായങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്. മറ്റുരാജ്യങ്ങളെ പല സന്ദര്‍ഭങ്ങളിലും ഇന്ത്യ സഹായിച്ചിട്ടുമുണ്ട്.
ഇടപെടലുകൾ വേണം
നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, ബംഗ്ലാദേശ് തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളെ ഇന്ത്യ സഹായിച്ചതാണ്. ഇത്തരം വിദേശസഹായം പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളോ, കീഴ്‌വഴക്കങ്ങളോ എതിരാണെങ്കില്‍ അതിനൊരു മാറ്റം വരുത്തിക്കൊണ്ട് ഇപ്പോള്‍ വാഗ്‌ദാനം ചെയിതിട്ടുള്ള സഹായങ്ങള്‍ കേരളത്തിനു ലഭ്യമാക്കുന്നതിനുളള ഇടപെടലുകള്‍ ഉണ്ടാകണം.
കേരളം ഒറ്റക്കെട്ടായി നിൽക്കണം
കേരളനിയമസഭ ഇക്കാര്യം ഐകകണ്‌ഠേന ആവശ്യപ്പെടണം. കേരള ജനതയുടെ ഈ ആവശ്യത്തിനുമുന്നില്‍ ഒറ്റക്കെട്ടായി നിന്നു കേന്ദ്രഗവണ്‍മെന്റിന്റെ നിലപാടു തിരുത്തിക്കണം എന്നാണ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരിക്കുന്നത്. നയപരമായ തടസ്സങ്ങളുടെ പേരിലാണ് യുഎഇ പ്രഖ്യാപിച്ച 700 കോടിയടക്കമുള്ള സഹായ വാഗ്ദാനങ്ങൾ തടയപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Recommended Video
നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
ഫേസ്ബുക്ക് പോസ്റ്റ്
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്