സിപിഐയെ പരോക്ഷമായി കുത്തി കോടിയേരി..! എല്‍ഡിഎഫുകാർക്ക് മനുഷ്യാവകാശമില്ലേ ?
തിരുവന്തപുരം: ജിഷ്ണു പ്രണോയി വിഷയം മുതല്‍ മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ വരെ സിപിഐ-സിപിഎം ചേരിപ്പോര് തുടരുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഐയുടെ പേരെടുത്ത് പറയാതെ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടി നല്‍കിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി ദിനപത്രത്തില്‍ ജിഷ്ണു സമരം: ബാക്കിപത്രം എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ ഒരു ലക്ഷത്തോളം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കളളക്കേസെടുത്തത്. ആയിരക്കണക്കിന് പ്രവര്‍ത്തകരെ ജയിലിലടച്ചു. അവര്‍ക്കെതിരെ യുഎപിഎ ചുമത്തി. അന്നൊന്നും ഇന്ന് പൗരാവകാശബോധം ഉയര്‍ത്തുന്നവര്‍ അത്തരം അനീതികള്‍ക്കെതിരെ പ്രതികരിച്ച് കണ്ടില്ലെന്നും സിപഐയെ താങ്ങിക്കൊണ്ട് കോടിയേരി വിമര്‍ശിച്ചു. പൗരാവകാശത്തെ പറ്റിയുള്ള വാചകക്കസര്‍ത്തുകള്‍ എന്തായാലും അതില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം സ്വാഗതാര്‍ഹമല്ലെന്നും കോടിയേരി പറയുന്നു.