'കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണിൽ മുളക് തേയ്ക്കുകയാണ് മോഡി സർക്കാർ ചെയ്തിരിക്കുന്നത്'
തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞിരുന്നു. ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപയുടെ പ്രളയ സഹായം അനുവദിച്ച സര്‍ക്കാര്‍ കേരളത്തിന് മാത്രം സഹായം അനുവദിച്ചിരുന്നില്ല. 2101 കോടി രൂപയായിരുന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.തൊട്ട് പിന്നാലെ പ്രളയ ദുരിതാശ്വാസത്തിന് അനുവദിച്ച അരിയുടെ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്തെഴുതി.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച അരിയുടെ വിലയായി 205.81 കോടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു കത്ത്. പണം നല്‍കിയില്ലേങ്കില്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തെ ഇത്തരത്തില്‍ നിരന്തരം തഴയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.
കേന്ദ്രം അതും തള്ളി
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെയാണ് 2018ൽ കേരളം നേരിട്ടത്. അന്ന് 5616 കോടി രൂപ സംസ്ഥാന സർക്കാർ സഹായമായി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. കേന്ദ്രം തന്നതാകട്ടെ 2904 കോടി രൂപയാണ്. പ്രളയത്തിൽനിന്ന് കരകയറാൻ പ്രത്യേക പാക്കേജ് സമർപ്പിച്ചെങ്കിലും അതും തള്ളി. യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ വാഗ്ദാനംചെയ്ത സഹായം കൈപ്പറ്റാനും അനുവദിച്ചില്ല. സഹായം സ്വരൂപിക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്രയും വിലക്കി.
മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്
2018ലെ പ്രളയക്കെടുതിയിൽനിന്ന് കരകയറുംമുമ്പേ 2019ലും സംസ്ഥാനം വലിയ പ്രകൃതിദുരന്തത്തെ നേരിട്ടു. മലബാർമേഖലയിൽ കൊടിയ നാശങ്ങളാണുണ്ടായത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം നിരവധി ജീവനുകൾ നഷ്ടമായി. അന്ന് കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇവിടെ വന്നു. കേരളത്തിന്റെ കണ്ണീരൊപ്പാൻ കേന്ദ്രസർക്കാർ ഉണ്ടാകുമെന്ന് വാഗ്ദാനംചെയ്തു. പക്ഷേ, കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണിൽ മുളക് തേയ്ക്കുകയാണ് മോഡി സർക്കാർ ചെയ്തിരിക്കുന്നത്.
തികഞ്ഞ പാപ്പരത്തമാണ്
അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയോഗം കേരളത്തെ തഴഞ്ഞതിലെ വിശദീകരണം രാജ്യത്തിന് നൽകാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്. കഴിഞ്ഞവർഷം പ്രളയമുണ്ടായ മറ്റ് ഏഴ് സംസ്ഥാനങ്ങൾക്കായി 5908 കോടി രൂപയുടെ സഹായം അനുവദിച്ചു. സഹായം നേടിയ ഏഴ് സംസ്ഥാനങ്ങളിൽ അഞ്ചും ബിജെപി ഭരണമുള്ളതാണ്. ഭരിക്കുന്ന പാർടി ഏതെന്ന് നോക്കി പ്രളയനിവാരണ സഹായം കേന്ദ്രം അനുവദിക്കുന്നത് തികഞ്ഞ പാപ്പരത്തമാണ്.
നൽകണമെന്നാണ് തീട്ടൂരം
പ്രളയദുരന്തത്തിനുള്ള നഷ്ടപരിഹാരം നിഷേധിച്ചതിനു പിന്നാലെ ദുരിതാശ്വാസക്യാമ്പുകളിൽ വിതരണംചെയ്ത അരിയുടെ പണം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകിയിരിക്കുകയാണ്. മഹാപ്രളയകാലത്ത് 2018ൽ സൗജന്യമായി വിതരണം ചെയ്ത 89,540 മെട്രിക് ടൺ അരിയുടെ വിലയായി 205.81 കോടി രൂപ ഉടൻ നൽകണമെന്നാണ് തീട്ടൂരം.
നോട്ടീസ് നൽകിയിരിക്കുന്നത്
കേന്ദ്രം സൗജന്യമായി അരി വിതരണം ചെയ്തെന്നാണ് അന്ന് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും പറഞ്ഞത്. എന്നിട്ടാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ജനറൽ മാനേജർ സംസ്ഥാന ദുരന്തനിവാരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ‘മോസ്റ്റ് അർജന്റ്' എന്ന ശീർഷകത്തിൽ നോട്ടീസ് നൽകിയിരിക്കുന്നത്.
എന്താണ് പറയാനുള്ളത്?
കേരളത്തോടുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കൽ എത്രമാത്രം മനുഷ്യത്വരഹിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പരിഹാസ്യമായ കേന്ദ്രനടപടിയെപ്പറ്റി ഇവിടത്തെ ബിജെപി നേതാക്കൾക്കും കേന്ദ്രമന്ത്രി മുരളീധരനും എന്താണ് പറയാനുള്ളത്?
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം