നേതാക്കൾ ബിജെപിയിലേക്ക്, ഇനി കോൺഗ്രസിനെ കാത്തിരുന്നിട്ട് കാര്യമില്ല, തുറന്നടിച്ച് കോടിയേരി!
തിരുവനന്തപുരം: പ്രതിപക്ഷത്തിനും രമേശ് ചെന്നിത്തലയ്ക്കും എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. നിയമസഭയിൽ ആരോഗ്യമന്ത്രിക്ക് നേരെ പ്രതിപക്ഷം കൂവി വിളിച്ചതും ചെന്നിത്തല നടത്തിയ വിമർശനങ്ങളും കോൺഗ്രസിന്റെ ഇന്നത്തെ ദുരവസ്ഥയുടെ പ്രതിഫലനം ആണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം. ഒരു നിര നേതാക്കൾ ബിജെപിയിലേക്ക് പോകുന്നതും ശേഷിച്ചവർ അലസതയിൽ അമരുന്നതുമായ കോൺഗ്രസ് പാർട്ടിയിൽ ജനങ്ങൾക്ക് ഇനി എന്ത് വിശ്വാസമാണ് അർപ്പിക്കാൻ സാധിക്കുക എന്ന് കോടിയേരി ചോദിക്കുന്നു. ഇനി കോൺഗ്രസിനെ കാത്തിരുന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവാണ് നേതാക്കൾ നൽകുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: '' നിയമസഭയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങൾ കൂവി വിളിച്ചതും പ്രതിപക്ഷ നേതാവിൻ്റെ പക്വതയില്ലാത്ത വിമർശനങ്ങളും എന്നെ തീരെ അത്ഭുതപ്പെടുത്തുന്നില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെയും യു ഡി എഫിൻ്റെയും ദുരവസ്ഥയുടെ പ്രതിഫലനമാണ് ഇത്തരം പ്രകാശനങ്ങൾ. കോൺഗ്രസ് പാർടി നേരിടുന്ന അപകടകരമായ സ്‌ഥിതിയെപ്പറ്റി ഒരു നേതാവിനും ഒരു വേവലാതിയുമില്ല. ദേശീയതലത്തിലും കേരളത്തിലുമില്ല.
ആർ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിനും സംഘപരിവാറിനും ബിജെപിക്കുമെതിരെ ഏറ്റവും ശക്തമായ പോരാട്ടം നടന്ന നാളുകളാണല്ലോ കടന്നുപോയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ സമരം ഇരമ്പിയുയർന്ന ദിനങ്ങളിൽപോലും നേതൃത്വമേറ്റെടുക്കാൻ കോൺഗ്രസിന്റെ ഒരു നേതാവും ഉണ്ടായില്ല. കേരളത്തിലാകട്ടെ യോജിച്ച സമരനീക്കങ്ങളെപ്പോലും എങ്ങനെ തകർക്കാം എന്ന പരീക്ഷണത്തിലായിരുന്നു അവർ. ഈ ദയനീയസ്ഥിതിക്കിടയിലും ഗ്രൂപ്പ് തിരിഞ്ഞുള്ള തർക്കങ്ങൾക്കും തമ്മിലടിക്കും ഒരു കുറവും വരുത്തുന്നുമില്ല.
അങ്ങേയറ്റത്തെ ജനദ്രോഹകരമായ സാമ്പത്തികനയങ്ങളിലൂടെ ഈ രാജ്യത്തെ തകർത്തെറിഞ്ഞവർതന്നെയാണ് കോൺഗ്രസ്. പക്ഷേ അതേ നയങ്ങൾക്കൊപ്പം രാജ്യത്തെ ജനങ്ങളെയാകെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ഉതകുന്ന നയംകൂടി തുടരുന്ന പാർടിയാണ് ഇപ്പോൾ ഭരണത്തിൽ. ഈ ഘട്ടത്തിൽ സമരനിരയിൽ സ്വന്തം പാർടിയെ പ്രതീക്ഷിക്കുന്നവരാണ് കോൺഗ്രസിലെ അണികൾ. അവരെയാണ് നിരാശയിലേക്ക് തള്ളി ഒരു നിര നേതാക്കൾ ബിജെപിയിലേക്ക് പോകുന്നതും ശേഷിച്ചവർ അലസതയിൽ അമരുന്നതും. വേറെ ചിലർ നിലവാരമില്ലാതെ കൂവി വിളിക്കുന്നതും പക്വതയില്ലാതെ സംസാരിക്കുന്നതും.
ജനങ്ങൾക്ക്
അവരിൽ
ഇനി
എന്തുപ്രതീക്ഷയാണ്
അർപ്പിക്കാനാകുക?
നാടിൻ്റെ
നിലനിൽപ്പുമായി
ബന്ധപ്പെട്ട
ഏത്
വിഷയമാണെങ്കിലും
മുന്നിൽ
നിന്ന്
പോരാടാൻ
ഇനി
കോൺഗ്രസിനെ
കാത്തിരുന്നിട്ട്
കാര്യമില്ല.
ആ
തിരിച്ചറിവാണ്
ഇവരൊക്കെ
നൽകുന്നത്''.