അങ്ങോട്ട് പോയി ആക്രമിക്കരുത്.. ഇങ്ങോട്ട് ആക്രമിച്ചാൽ കണക്ക് തീർത്ത് കൊടുത്ത് വിട്ടേക്കെന്ന് കോടിയേരി
Recommended Video
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പ്രസംഗം വിവാദത്തില്‍. മലപ്പുറം ചങ്ങരംകുളത്ത് സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കോടിയേരി ബാലകൃഷ്ണന്‍ അണികളോട് അക്രമത്തിന് ആഹ്വാനം ചെയ്തു എന്നാണ് ആരോപണം. ആരേയും അങ്ങോട്ട് ആക്രമിക്കാന്‍ പോകേണ്ടതില്ലെന്നും എന്നാല്‍ ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്ത് കൊടുക്കണം എന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചത്.
പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കാനാണ് കോടിയേരിയുടെ ആഹ്വാനം. ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നുണ്ട്. അവരോട് പറയാനുളളത് കണക്ക് തീര്‍ത്ത് കൊടുത്ത് വിട്ടേക്ക്, അപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ട, സിപിഎം ഓഫീസ് ആക്രമിച്ചാല്‍ മറ്റൊന്നും ആലോചിക്കേണ്ട എന്നാണ് കോടിയേരിയുടെ പ്രസംഗത്തിലെ വിവാദ ഭാഗം.
കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നത് പോലെ പ്രതികരിക്കണമെന്നും കോടിയേരി പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ സിപിഎം ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ചങ്ങരംകുളത്തെ സിപിഎം ഓഫീസും തകര്‍ക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടായിരുന്നു കോടിയേരിയുടെ പ്രസംഗം.
ആര്‍എസ്എസുകാര്‍ വ്യാപകമായി സിപിഎം ഓഫീസുകള്‍ തകര്‍ത്തുവെന്ന് കോടിയേരി പറഞ്ഞു. പുതിയ നിയമപ്രകാരം ഓഫീസുകള്‍ ആക്രമിച്ചാല്‍ പണം കെട്ടിവെയ്‌ക്കേണ്ടി വരുമെന്നും അതുകൊണ്ട് കയ്യില്‍ പണമുണ്ടെങ്കില്‍ മാത്രം ഓഫീസ് ആക്രമിക്കാന്‍ പോയാല്‍ മതിയെന്നും കോടിയേരി പറഞ്ഞ. ചിലയിടത്ത് സിപിഎം പ്രവര്‍ത്തകര്‍ വാളെടുത്തവരെല്ലാം കോമരം എന്ന അവസ്ഥയുണ്ടെന്നും കോടിയേരി പറഞ്ഞു. വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും അക്രമം പാര്‍ട്ടിയുടെ രീതിയല്ലെന്നുമാണ് പറഞ്ഞത് എന്നും കോടിയേരി വിശദീകരിച്ചു.