സാധാരണക്കാരന് ജീവിക്കാന്‍ സാധിക്കുന്നില്ല ഫാസിസം ജുഡീഷ്യറിക്ക് പോലും ഭീഷണി: കോടിയേരി ബാലകൃഷ്ണന്‍
വടകര: സ്വതന്ത്രമായി എഴുതുവാനും പ്രവര്‍ത്തിക്കാനും കഴിയാത്ത രാജ്യമായി
ഇന്ത്യ മാറിയെന്നും ജുഡീഷ്യറിക്ക് പോലും ഭീഷണിയായി ഫാഷിസം
വളര്‍ന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
പറഞ്ഞു. രാജ്യം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയിരിക്കുകയാണ്. മുസ്‌ലിം,
ക്രിസ്ത്യന്‍, ദലിത് വിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്
രാജ്യത്തുള്ളത്. ഇന്ത്യയുടെ പ്രധാന ഭീഷണി ബിജെപിയാണെന്നും, ജനവികാരത്തെ
വഴിതിരിച്ചുവിടാന്‍ ബിജെപി ശ്രമിക്കുന്നതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സിപിഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് കൊണ്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് ബിജെപി, കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് ജനാധിപത്യമില്ലാത്ത അവസ്ഥയാണ്. കെപിസിസി, എഐസിസി പ്രസിഡണ്ടുമാരെ തിരഞ്ഞെടുക്കുന്നത് നോമിനേറ്റ് ചെയ്തിട്ടാണ്. നെഹ്‌റു കുടുംബത്തിന് റിസര്‍വ്വ് ചെയ്തതാണ് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനമെന്നും അദ്ദേഹം പരിഹസിച്ചു. പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പില്ലാത്ത കുമ്മനത്തിനടക്കം സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ആര്‍എസ്എസിന്റെ തീരുമാനമാണ്.

ആര്‍എസ്എസിനെതിരെ വിശാല ഐക്യമാണ് ഇന്ത്യയില്‍ വേണ്ടത്. ഇതിനായി രാഷ്ട്രീയ ധ്രുവീകരണം രൂപപ്പെടേണ്ടതുണ്ട്. എന്നാല്‍ വര്‍ഗീയതക്കെതിരെ പോരാടുന്നതില്‍ കോണ്‍ഗ്രസിനോട് ചേരുന്നത് മണ്ടത്തരമാണ്. കേരളത്തിലെ മത സംഘടനകള്‍ സംവരണത്തിലെടുക്കുന്ന നിലപാടുകളോട് സിപിഎമ്മിന് യോജിക്കാന്‍ കഴിയില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഏരിയാ സെക്രട്ടറി ടിപി ബിനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ.പി സതീദേവി, എന്‍ സുകന്യ, ആര്‍ ഗോപാലന്‍, ഇഎം ദയാനന്ദന്‍, കെകെ കൃഷ്ണന്‍ സംസാരിച്ചു.












Click it and Unblock the Notifications