മഴക്കെടുതി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങുക: സിപിഎം
കോഴിക്കോട്: സംസ്ഥാന രൂക്ഷമായ മഴക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടിപ്രവര്‍ത്തും രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തകര്‍ കരുതലോടെ ആശ്വാസമേകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കോടിയേരി ബാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ
കേരളത്തില്‍ പല ഭാഗങ്ങളിലും മഴ കനക്കുകയാണ്. പല ജില്ലകളിലും വെള്ളപൊക്കം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതി ശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് അവർ വ്യക്തമാക്കുന്നു.
കാറ്റ് ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നുമുതല്‍ 11-ാം തീയതി വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 12-ാം തീയതി വരെ അറബിക്കടലിന്റെ മറ്റ് ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും രംഗത്തിറങ്ങണം. ദുരിതാശ്വാസ ക്യാമ്പുകളിൽ കരുതലോടെ ആശ്വാസമേകണം. രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ അപകടങ്ങളിൽ പെടാതിരിക്കാനുള്ള ജാഗ്രത വേണം. അധികൃതരുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് സുരക്ഷയും ആശ്വാസവുമായി മാറാൻ സാധിക്കണം.
കാശ്മീരിയുടെ മനസ്സും നമ്മുടേതാകണ്ടെ?: എന്തെ മറ്റ് സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ അമിത്ഷാ കൈവെച്ചില്ല?