കോടിയേരി മടങ്ങി വരുന്നു? എ വിജയരാഘവൻ മത്സരരംഗത്തേക്കെന്ന്, സിപിഎമ്മിൽ പുതിയ നീക്കങ്ങൾ
തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കുകയാണ് ഇടത് മുന്നണി. ഇത്തവണ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഇടതുപക്ഷം സ്വപ്‌നം കാണുന്നുണ്ട്. പുറത്ത് വന്ന സര്‍വ്വേകളെല്ലാം ഇടതിനൊപ്പമാണ്.
കയ്യിലുളള സീറ്റുകള്‍ നഷ്ടപ്പെടാതെയും പുതിയ സീറ്റുകള്‍ പിടിച്ചെടുത്തും കരുത്ത് ഉറപ്പിക്കാനുളള നീക്കങ്ങളാണ് ഇടത് പക്ഷം നടത്തുന്നത്. ഇടത് ക്യാമ്പില്‍ സിപിഎം തിരഞ്ഞെടുപ്പിന് മുന്‍പായി കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടക്കി കൊണ്ട് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
കോടിയേരി മടങ്ങി എത്തിയേക്കും
ചികിത്സയ്ക്കായി പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി അവധിയെടുത്ത് മാറി നില്‍ക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ഏപ്രില്‍ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സിപിഎം തലപ്പത്തേക്ക് മടങ്ങി എത്തിയേക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ എ വിജയരാഘവനാണ് കോടിയേരിയുടെ അഭാവത്തില്‍ പാര്‍ട്ടിയെ നയിക്കുന്നത്.
പാർട്ടിയെ പ്രതിരോധത്തിലാക്കി
എന്നാല്‍ ആക്ടിംഗ് സെക്രട്ടറി പദവി ഏറ്റെടുത്തതിന് ശേഷം എ വിജയരാഘവന്‍ നടത്തിയ ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ഭരണം ലക്ഷ്യം കാണുന്ന പാര്‍ട്ടിക്കുള്ളില്‍ അതുകൊണ്ട് തന്നെ കോടിയേരി നേതൃസ്ഥാനത്തേക്ക് തിരിച്ച് എത്തണം എന്നുളള വികാരം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പട്ട നിലയ്ക്ക് കോടിയേരി തിരികെ എത്തുമെന്നാണ് സൂചന
വിജയരാഘവൻ മലമ്പുഴയിലോ
കോടിയേരി തിരികെ എത്തുന്നതോടെ എ വിജയരാഘവന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങും. വിഎസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിലാവും എ വിജയരാഘവന്‍ മത്സരിക്കാന്‍ ഇറങ്ങുക എന്നാണ് സൂചന. പ്രായാധിക്യം കാരണം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സ്ഥാനവും അടുത്തിടെ ഒഴിഞ്ഞ് പൂര്‍ണമായും വിശ്രമ ജീവിതത്തിലേക്ക് മാറിയ വിഎസ് ഇനി തിരഞ്ഞെടുപ്പ് കളത്തിലേക്കുണ്ടായേക്കില്ല.
വിഎസിന് പകരം
മലമ്പുഴ സിപിഎമ്മിന് ശക്തമായ അടിത്തറയുളള മണ്ഡലമാണ്. എന്നാല്‍ പാലക്കാട് ജില്ലയില്‍ സ്വാധീനം ഉയര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപി ജില്ലയില്‍ ലക്ഷ്യമിട്ടിരിക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്ന് മലമ്പുഴ. മലമ്പുഴ നിലനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കാണ് എ വിജയരാഘവനെ തന്നെ സിപിഎം ഇവിടേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം
ഇടത് മുന്നണിയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. സിപിഐയുമായുളള ആദ്യഘട്ട ചര്‍ച്ച സിപിഎം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇത്തവണ മുന്നണിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കക്ഷികള്‍ കൂടുതലാണ്. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും പുതുതായി ഇടത് പക്ഷത്തേക്ക് ചേര്‍ന്നിട്ടുളളത്. പുതിയ കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് വിട്ട് നല്‍കാനാണ് പാര്‍ട്ടി തീരുമാനം.