കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി; തിരിച്ച് വരവ് ഒരു വർഷത്തിന് ശേഷം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തിരിച്ചെത്തി കോടിയേരി ബാലകൃഷ്ണന്‍. ഇന്ന് ചേർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഒരു വർഷത്തെ അവധിക്ക് ശേഷമാണ് കോടിയേരി ബാലകൃഷ്ണന്‍ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. അദ്ദേഹം അവധിയില്‍ പോയ സമയത്ത് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എ വിജയരാഘവനായിരുന്നു സിപിഎം ആക്ടിങ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്. 2020 നവംബര്‍ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
മാറി നിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി അവധി അപേക്ഷ നൽകുകയായിരുന്നു. പാർട്ടി അത് അംഗീകരിക്കുകയും ചെയ്തു. അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ അനുവദിക്കുകയായിരുന്നെന്നായിരുന്നു പാർട്ടി വിശദീകരണം. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി അവധിയെടുത്തത്. തുടർന്ന് അർബുദ ചികിത്സയ്ക്കായി അദ്ദേഹം വിദേശത്തുള്‍പ്പടെ ചികിത്സയ്ക്ക് പോയിരുന്നു.
മകന്‍ ബിനീഷ് കോടിയേരുമായി ബന്ധപ്പെട്ട കേസും അവധിയെടുക്കുന്നതിന് കാരണമായെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതും കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതും സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂലഘടകമാണ്.
കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തീരുമാനം സംസ്ഥാന സമ്മേളനത്തോടെ ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയില്‍ അഭിപ്രായമുയർന്നതോടെയാണ് സെക്രട്ടററിയേറ്റില്‍ ഇത്തരമൊരു തീരുമാനമുണ്ടായത്. ജില്ലാ സമ്മേളനങ്ങളില്‍ സംസ്ഥാന സെക്രട്ടറിയായി തന്നെ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.
ലച്ചു മോളെ തിരിച്ചു വരവ് ഗംഭീരമാക്കണേ..: മാസങ്ങള്‍ക്ക് ശേഷം പുത്തന്‍ ചിത്രം പങ്കുവെച്ച് ജൂഹി റുസ്തഗി
അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചുവെന്ന് എംഎം മണി വ്യക്തമാക്കി. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാലാണ് കോടിയേരി അധ്യക്ഷ സ്ഥാനത്ത് നിന്നും അവധിയെടുത്തത്. ഇപ്പോള്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ അദ്ദേഹം വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നു എന്ന് മാത്രം. ബിനീഷ് കോടിയേരിയുടെ കേസിന് അദ്ദേഹത്തിന്റെ അവധിയുമായി യാതൊരു ബന്ധവുമില്ലെന്നും എംഎം മണി കൂട്ടിച്ചേർത്തു.
പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും വിട്ടു നിന്നെങ്കിലും നിർണ്ണായകമായ പല തീരുമാനങ്ങളിലും അണിയറയില്‍ ചരട് വലിച്ചത് കോടിയേരിയും പിണറായി വിജയനും ചേർന്നായിരുന്നു. മുന്നണി യോഗങ്ങളിലും പാർട്ടിയുടെ നയപരമായ തീരുമാനങ്ങളിലും കോടിയേരിയുടെ വാക്കായിരുന്നു നിർണായകം. എ വിജയരാഘവന്‍ ആക്ടിങ് സെക്രട്ടറിയായെങ്കിലും എകെജി സെന്ററിലെ പാർട്ടി സെക്രട്ടറിയുടെ മുറിയിൽ കോടിയേരി തന്നെയായിരുന്നു തുടർന്നിരുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിൻ്റെ വാർറൂം അദ്ദേഹം തന്നെ നിയന്ത്രിച്ചു.
Recommended Video
അന്നും ഇന്നും എന്നും ഒരുപോലെ സുന്ദരി: പ്രിയാമണിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഐ (എം)ന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സിപിഎം സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തിലും കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു.പൊളിറ്റ് ബ്യൂറോ അംഗവും കൂടിയായ കോടിയേരി ബാലകൃഷ്ണൻ. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു.
കെ എസ് എഫിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനം. 1973 ല്‍ എസ് എഫ് ഐ യുടെ സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കോടിയേരി 1979 വരെ ആ പദവിയിൽ തുടർന്നു. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. 1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.