ഷിബു ബോബി ജോണിന്റെ ആരോപണം; ആരോപണത്തിൽ കഴമ്പില്ല, അറിയാത്ത കാര്യങ്ങളെകുറിച്ച് എന്ത് പറയാൻ: കോടിയേരി
കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ സിബിഐയ്ക്ക് പാലാ നിയുക്ത എംഎൽഎ മാണി സി കാപ്പൻ മൊഴി നൽകിയെന്നാണ് ഷിബു ബേബി ജോൺ പറഞ്ഞത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷിബു ബേബി ജോൺ കോടിയേരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന് ബിനീഷ് കോടിയേരിക്കും മുംബൈ മലയാളി ദിനേശ് മേനോൻ പണം നൽകിയെന്ന് സൂചിപ്പിക്കുന്ന മാണി സി കാപ്പന്റെ നിർണ്ണായക മൊഴിയുടെ പകർപ്പാണ് ഫേസ്ബുക്കിലൂടെ ഷിബു ബേബി ജോൺ പുറത്ത് വിട്ടത്. എന്നാൽ ദിനേശ് മേനോനും മാണി സി കാപ്പനും ഈ നിർദേശം നിഷേധിച്ചിട്ടുണ്ട്.
അറിയാത്ത കാര്യത്തെ കുറിച്ച് എന്ത് പറയാനാണെന്ന മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. ആരോപണം ഉന്നയിച്ചവരോട് തന്നെ കാര്യങ്ങൾ ചോദിക്കണം. അവർ തമ്മിലുള്ള ചെക്ക് കേസിൽ എന്നെ എന്തിനാണ് വലിച്ചിഴക്കുന്നതെന്നും കോടിയേരി പറഞ്ഞു. ദിനേശ് മേനോനും ഇക്കാര്യങ്ങളഅ നിഷേധിച്ചിട്ടുണ്ടെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
പാലാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെനഞ്ഞെടുത്ത ആരോപണമാണിത്. പാലായിൽ അത് ഏശിയില്ല. പിന്നെ ഇനി ഇത് എങ്ങിനെ ഏശാനാണെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പനും ദിനേശ് മേനോനും തമ്മിലുള്ള ചെക്ക് കേസ് കാപ്പന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉണ്ട്. നിങ്ങളിതൊക്കെ കൊണ്ടുനടക്കുന്നത് കൊണ്ടാണ് ഇത്തരം ആരോപണം വരുന്നതെന്നും മാധ്യമങ്ങളോട് കോടിയേരി പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജൻ പ്രതികരിച്ചിട്ടില്ല. താന്‍ പണം നല്‍കിയത് മാണി സി കാപ്പനാണെന്നാണഅ ദിനേശ് മേനോൻ വ്യക്തമാക്കിയത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് വന്ന സമയത്ത് കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. അല്ലാതെ അദ്ദേഹവുമായി മറ്റൊരു ചർച്ചകളും നടത്തിയിട്ടില്ലെന്നും ദിനേശ് മേനോൻ കൂട്ടിച്ചേർത്തു.
കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ സിബിഐയ്ക്ക് മൊഴി നൽകിയെന്ന ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ വെളിപ്പെടുത്തൽ തള്ളി പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പനും രംഗത്ത് വന്നിട്ടുണ്ട്. വ്യാജരേഖയാണ് ഷിബു ബേബി ജോൺ പ്രചരിപ്പിക്കുന്നതെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.